ദില്ലി: രാജ്യത്ത് വിലക്കയറ്റം കുതിച്ച് കയറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നതോടെ സാധനങ്ങളുടെ വിലയിലും വലിയ വര്‍ധനവുണ്ടായിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളാണ് ഇന്ധന വിലയില്‍ ഏറ്റവും ബാധിച്ചിരിക്കുന്നത്. റീട്ടെയില്‍ പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലുള്ളത്. ഭക്ഷ്യ സാധനങ്ങള്‍ക്കും മറ്റ് അവശ്യ വസ്തുക്കള്‍ക്കും അതിവേഗമാണ് വില കുതിച്ച് കയറുന്നത്. നിലവില്‍ മരുന്നുകള്‍ക്കായി വലിയൊരു തുക ഇന്ത്യക്കാര്‍ ചെലവിടുന്നുണ്ട്. അതിന് പുറമേയുള്ള ഭാരമാണിത്.
ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 98 ശതമാനം ജില്ലകളിലും ലോക്ഡൗണിലായിരുന്നു. ഇത് വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ പുതിയ രൂപത്തില്‍ ജനങ്ങളെ ബാധിക്കുന്നത്. മെയ് മാസത്തില്‍ 37.6 ശതമാനമാണ് ഇന്ധന വില കൂടിയത്. നിര്‍മാണ ഉപകരണങ്ങളുടെ വില 10.8 ശതമാനത്തോളമാണ് ഈ കാലയളവില്‍ കൂടിയത്. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലയിലും പത്ത് ശതമാനത്തോളം വര്‍ധനവുണ്ടായി.
മെയ് മാസത്തില്‍ മൊത്ത വില വര്‍ധന 12.94 ശതമാനമാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ -3.37 ശതമാനം കുറവായിരുന്നു ഇത്. ചില്ലറ വിപണിയെ ഇത് കാര്യമായി ബാധിക്കും. ഒപ്പം നികുതി കൂടി ചേരുന്നതോടെ പ്രശ്‌നങ്ങള്‍ കടുപ്പമാകും. റീട്ടെയില്‍ പണപ്പെരുപ്പം 6.3 ശതമാനമാണ് മെയ് മാസത്തില്‍ കൂടിയത്. ഇത് ഏപ്രിലില്‍ 4.23 ശതമാനമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തിലാണ് മെയ് മാസത്തിലുള്ളത്. ഇതിനെ ബാധിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വില കൂടിയതാണ്.
ഭക്ഷ്യ വില വര്‍ധനയില്‍ അഞ്ച് ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഏപ്രിലില്‍ 1.96 ശതമാനമായിരുന്നു. രണ്ടര മടങ്ങ് ഒരു മാസത്തിനിടയില്‍ വര്‍ധിച്ചെന്നാണ് വ്യക്തമാകുന്നത്. അതേസമയം അടുത്തൊനും ഇത് കുറയില്ലെന്ന സൂചന സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നു. സെപ്റ്റംബര്‍ വരെ ഈ പ്രതിസന്ധി തുടരുമെന്നാണ് സൂചന. രണ്ടാം തരംഗം ശക്തമായി വിപണിയിലെ ബാധിച്ചുവെന്ന് വ്യക്തമാണ്. ഇന്ധന വില കുറഞ്ഞാല്‍ മാത്രമേ അത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ അടക്കം വില കുറയ്ക്കാന്‍ സഹായിക്കുകയുള്ളൂ.