മൊബൈൽ കോളുകൾക്കും ഡാറ്റയ്‌ക്കും വില നിശ്ചയിക്കാൻ സർക്കാർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യയിലെ കനത്ത നഷ്ടം നേരിടുന്ന ടെലികൊം കമ്പനികളായ വൊഡാഫോൺ ഐഡിയയും എയർടെല്ലും അടുത്ത മാസം മുതൽ താരിഫ് ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഈ കമ്പനികളുടെ പ്രധാന എതിരാളിയായ റിലയൻസ് ജിയോ ഇതുവരെ താരിഫ് വർദ്ധനവിനെക്കുറിച്ച് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല.
താരിഫുകളുടെ വർദ്ധനവ് എത്രയാണെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വർഷത്തേക്ക് വോയ്‌സ് കോളുകൾ വരിക്കാർക്ക് സൌജന്യമായി നൽകിയതിന് ശേഷം, റിലയൻസ് ജിയോ, ഒക്ടോബർ മുതലാണ് ജിയോ ഇതര നമ്പറിലേക്ക് കോളുകൾ വിളിക്കാൻ മിനിറ്റിന് 6 പൈസ ഈടാക്കാൻ തുടങ്ങിയത്. എയർടെല്ലിനും വൊഡാഫോണിനും പിന്നാലെ ജിയോ താരിഫ് വർദ്ധിപ്പിക്കുമോ എന്ന കാര്യത്തിൽ ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ റീചാർജ് പ്ലാനുകൾ; 222, 333, 444 രൂപയുടെ കിടിലൻ ഓഫറുകൾ
എയർടെല്ലും വൊഡാഫോണും താരിഫ് പ്രഖ്യാപിക്കുന്നതിനായി ജിയോ കാത്തിരിക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സൌജന്യ വോയ്സ് കോളുമായി ജിയോ രംഗത്തെത്തിയതിന് ശേഷമാണ് ഇന്ത്യയിലെ മറ്റെല്ലാ ടെലികോം കമ്പനികളും താരിഫുകൾ കുത്തനെ കുറച്ചത്.
സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 50,921 കോടി ഡോളറിന്റെ ഏകീകൃത നഷ്ടമാണ് വോഡഫോൺ ഐഡിയ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. 23,045 കോടി രൂപയുടെ നഷ്ടമാണ് എയർടെൽ രേഖപ്പെടുത്തിയത്. ഇതോടെയാണ് ഇരു കമ്പനികളും താരിഫ് ഉയർത്താൻ തീരുമാനിച്ചത്. ഡിസംബർ ഒന്ന് മുതലാകും പുതിയ താരിഫുകൾ പ്രഖ്യാപിക്കുക.