ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനായി താത്പര്യപത്രം ക്ഷണിക്കുന്നതിന് മുമ്പ് പാചക വാതക സബ്സിഡി തുടരുന്ന കാര്യം പരിഗണിക്കുമെന്ന് പാർലമെന്റിനെ അറിയിച്ചു. എന്നിരുന്നാലും, സബ്സിഡി വിഷയം തീരുമാനിക്കുമ്പോൾ ബിപിസിഎല്ലിന്റെ എൽപിജി ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുക്കുമെന്ന് ധനമന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്സഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറ വിൽപ്പനയും മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയുമുള്ള ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികളാണ് സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രാഥമിക താൽപ്പര്യ പ്രകടനങ്ങളോ ഇഒഐകളോ സെപ്റ്റംബർ 30 വരെ നടത്താം.അതിനുശേഷം യോഗ്യതയുള്ള ലേലക്കാർക്ക് സാമ്പത്തിക അല്ലെങ്കിൽ വില ബിഡ്ഡുകൾ സമർപ്പിക്കാം. നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ബിപിസിഎൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി താക്കൂർ പറഞ്ഞു.
പാചക വാതക വിലയിൽ നേരിയ വർദ്ധനവ്; ജൂലൈയിലെ വില അറിയാം
ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തിന് ശേഷം പാചക വാതക സബ്സിഡി തുടരുമോയെന്ന ചോദ്യത്തിന്, സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുന്നതിന് മുമ്പ് പാചക വാതക സബ്സിഡി തുടരുന്ന കാര്യം പരിഗണിക്കുമെന്നും ബിപിസിഎല്ലിലെ എൽപിജി ഗ്യാസ് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിപിസിഎൽ സ്വകാര്യവത്കരിക്കുന്നതിന് മുമ്പായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി (വിആഎസ്) വാഗ്ദാനം ചെയ്തിരുന്നു. കോർപ്പറേഷന്റെ സേവനത്തിൽ തുടരാൻ കഴിയാത്ത ജീവനക്കാർക്ക് വിആർഎസ് നൽകാനാണ് കോർപ്പറേഷൻ തീരുമാനം. ജീവനക്കാർക്ക് നൽകിയ ആഭ്യന്തര അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിപിസിഎൽ സ്വകാര്യവത്ക്കരണത്തിനെതിരെ പ്രതിഷേധം ശക്തം; സർക്കാർ വഞ്ചിച്ചെന്ന് ജീവനക്കാർ