ബിപിസിഎൽ സ്വകാര്യവത്ക്കരണത്തിനെതിരെ പ്രതിഷേധം ശക്തം; സർക്കാർ വഞ്ചിച്ചെന്ന് ജീവനക്കാർ
ബിപിസിഎൽ സ്വകാര്യവത്ക്കരണത്തിൽ പ്രതിഷേധം കനക്കുന്നു. സ്വകാര്യവത്ക്കരണമെന്ന തീരുമാനത്തിൽ നിന്ന് പിൻമാറാത്തപക്ഷം ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഇന്ത്യൻ റെയിൽവേ, മഹാനഗർ ടെലികോം നിഗം ലിമിറ്റഡ് (എംടിഎൻഎൽ), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) എന്നിവ ഉൾക്കൊള്ളുന്ന സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ രാജ്യവ്യാപകമായി നവംബർ 28ന് പണിമുടക്ക് പ്രഖ്യാപിക്കും.
ബിപിസിഎൽ സ്വകാര്യവത്ക്കരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻതിരിയാൻ തയ്യാറായില്ലെങ്കിൽ മറ്റുള്ള എണ്ണകമ്പനികളിലെ ജീവനക്കാരുംകൂടി ചേർന്ന് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിന് കാരണമാകുമെന്ന് കൊച്ചി റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രവീൺ കുമാർ പി വ്യക്തമാക്കി. എന്നാൽ നിലവിൽ ഒരു ദിവസത്തെ സമരത്തിനാണ് ബിപിസിഎൽ ജീവനക്കാർ നോട്ടീസ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് ബിപിസിഎൽ വക്താവ് വ്യക്തമാക്കി. ബിപിസിഎൽ ഓഹരികളുടെ ഭൂരിഭാഗവും വിറ്റഴിക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ തൊഴിലിനെ ബാധിക്കും എന്നിവ ഉൾപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഓഹരി വിൽപ്പനയുടെ ഭാഗമായി ആദ്യം ലേലത്തിലെടുക്കാൻ താൽപ്പര്യപ്പെടുന്നവർ 'എക്സ്പ്രഷൻ ഓഫ് ഇന്റ്റ്ററസ്റ്റ്' അഥവാ ഇഒഐ സമർപ്പിക്കണം. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആസ്തിയിൻമേൽ മൂല്യ നിർണ്ണയത്തിനായി 50 ദിവസത്തെ സമയപരിധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കൈവശം 53.3 % ഓഹരികളാണുള്ളത്. ഇവ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതും. നിലവിലെ ഓഹരിവില കണക്കിലെടുത്താൽ 60,000 കോടി മാത്രമാണ് ലഭിക്കുകയെന്ന് വിദ ഗ്ദർ വിലയിരുത്തുന്നു. സ്വകാര്യവൽക്കരണത്തോടെ ഗവൺമെന്റ് ജോലിയെന്ന സുരക്ഷിതത്വം ഇല്ലാതാകുകയാണെന്നാണ് ജീവനക്കാരുടെ പരാതി.


Click it and Unblock the Notifications


