രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില തിളച്ചു മറിയുന്നതിനിടെ രാജ്യത്തെ ഓയില്‍ കമ്പനികള്‍ക്ക് അധിക നികുതി ചുമത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) തുടങ്ങി ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കു മേലാണ് കേന്ദ്ര സര്‍ക്കാര്‍ 'വിന്‍ഡ്‌ഫോള്‍ ടാക്‌സ്' ചുമത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓരോ ലിറ്റര്‍ പെട്രോളിനും എടിഫിനും 6 രൂപ വീതവും ഡീസലിന് 13 രൂപ വീതവും ചുമത്തുമെന്നാണ് അറിയിപ്പ്. ആഭ്യന്തര വിപണിയില്‍ ക്രൂഡ് അധിഷ്ഠിത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തീരുമാനം പുറത്തു വന്നതോടെ രാജ്യത്തെ വമ്പന്‍ പെട്രോകെമിക്കല്‍/ റിഫൈനിങ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 6 ശതമാനത്തോളം ഇടിഞ്ഞു. അടിസ്ഥാന സൂചികകളില്‍ ഏറ്റവും കൂടുതല്‍ വെയിറ്റേജ് ഉള്ള 'ഹെവി വെയിറ്റ് ഇന്‍ഡക്‌സ്' ഓഹരി കൂടിയായതിനാല്‍ നിഫ്റ്റിയും സെന്‍സെക്‌സും നിര്‍ണായക സപ്പോര്‍ട്ട് നിലവാരം തകര്‍ത്ത് താഴേക്ക് പതിച്ചിട്ടുണ്ട്. സമാനമായി പൊതു മേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ ഓഹരിയും 10 ശതമാനത്തോളം തിരിച്ചടി നേരിടുന്നുണ്ട്.
ഇതിനോടൊപ്പം ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന് മേല്‍ ടണ്ണിന് 23,230 രൂപ വീതവും ചുമത്തുമെന്ന് വ്യക്തമാക്കി. രാജ്യാന്തര വിലയുടെ ചുവടുപറ്റി ഉയര്‍ന്ന വില ഈടാക്കുന്നതിലൂടെ രാജ്യത്തിനകത്ത് നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണക്കമ്പനികളും അമിതലാഭം നേടിയിരുന്നു. അതുപോലെ, സ്വകാര്യ എണ്ണക്കമ്പനികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റുമതി ചെയ്തു വമ്പന്‍ ലാഭം കരസ്ഥമാക്കുന്നുണ്ട്.
വിന്‍ഡ്‌ഫോള്‍ ടാക്‌സ്
നിലവിലുള്ള പ്രത്യേക സാഹചര്യത്തിന്റെ ആനുകൂല്യത്തില്‍ മാത്രം ഒരു കമ്പനി നേടുന്ന അനാപേക്ഷിത ലാഭത്തില്‍ ചുമത്തപ്പെടുന്ന നികുതിയാണ് വിന്‍ഡ്‌ഫോള്‍ ടാക്‌സ്. കമ്പനിയുടെ മികവോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ അല്ലാതെ നേട്ടം കരസ്ഥമാക്കുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതിയാണ് വിന്‍ഡ്‌ഫോള്‍ ടാക്‌സ്.
ഉദാഹരണത്തിന്:- റഷ്യ ഉക്രൈന്‍ യുദ്ധത്തോടെ രാജ്യാന്തര വിപണിയില്‍ പൊടുന്നനെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ഇതോടെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഓയില്‍ & ഗ്യാസ് മേഖലയിലെ ഉത്പാദക/ പര്യവേക്ഷണ/ റിഫൈനിങ് കമ്പനികള്‍ക്കും ഇടനിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ക്കും വന്‍ തോതില്‍ ലാഭം കൊയ്യാന്‍ കളമൊരുങ്ങി. ഇത് ഇത്തരം കമ്പനികളുടെ മാര്‍ച്ച് പാദഫലത്തിലൂടെ കണ്ണോടിച്ചാല്‍ തന്നെ വ്യക്തമാകും.
അടുത്തിടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് നികുതിയില്‍ രണ്ട് തവണ ഇളവ് വരുത്തിയിരുന്നു. ഈ കനത്ത നഷ്ടം പരിഹരിക്കാന്‍ ഓയില്‍ കമ്പനികളുടെ മേല്‍ വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.