കൊച്ചി: ചെറുകിട വായ്പ എടുത്തിട്ടുള്ള സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ 47 ദശലക്ഷത്തിനു മുകളിലെത്തി. രാജ്യത്തെ റീട്ടെയില്‍ വായ്പയുടെ 28 ശതമാനത്തോളം വരുമിതെന്ന് ട്രാന്‍സ് യൂണിയന്‍ സിബിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 2014 ലെ 23 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, വനിതാ വായ്പക്കാരുടെ വിഹിതം സെപ്റ്റംബര്‍ 2020ല്‍ 28 ശതമാനമായി ഉയര്‍ന്നു.
വായ്പഎടുക്കുന്ന വനിതകളുടെ എണ്ണം കഴിഞ്ഞ ആറു വര്‍ഷക്കാലത്ത് 21 ശതമാനം വാര്‍ഷികവളര്‍ച്ച നേടിയിട്ടുണ്ടെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷല ചന്ദ്രോര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഇതേ കാലയളവില്‍ പുരുഷന്മാരായ വായ്പക്കാരുടെ പ്രതിവര്‍ഷ വളര്‍ച്ച 16 തമാനത്തോളമാണ്. സ്ത്രീകളുടെ ശരാശരി സിബില്‍ സ്‌കോര്‍ (719) പുരുഷന്മാരുടേതിനേക്കാള്‍ (709)മെച്ചപ്പെട്ട താണെന്നു മാത്രമല്ല, മികച്ച തിരിച്ചടവു ചരിത്രവുമാണ് അവര്‍ക്കുള്ളതെന്നുംചന്ദ്രോര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളില്‍ 61 ശതമാനത്തിലധികം പേരുടെ ക്രെഡിറ്റ് സ്‌കോര്‍ 720-ന് മുകളിലാണ്. പുരുഷന്മാരുടെ കാര്യത്തിലിത് 56 ശതമാനമാണ്.
വനിതകള്‍ക്ക് അനുവദിച്ചിട്ടുള്ള വായ്പത്തുക 15.1 ലക്ഷം കോടി രൂപയാണ്. ആറുവര്‍ഷക്കാലത്ത് വായ്പത്തുകയിലുണ്ടായ പ്രതിവര്‍ഷ വളര്‍ച്ച 12 ശതമാനമാണെന്ന് സിബില്‍ റിപ്പോര്‍ട്ട് പറയുന്നു. വ്യക്തിഗത വായ്പയകളും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളുമാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ എടുക്കുന്നത്. വായ്പകളെക്കുറിച്ചുള്ള വനിതകളുടെ അവബോധവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് ചന്ദ്രോര്‍ക്കര്‍ പറഞ്ഞു.
നേരത്തെ, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയിലെ വായ്പകള്‍ വര്‍ധിച്ചതായി ട്രാന്‍സ്‌യൂണിയന്‍ സിബിലും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക വെളിപ്പെടുത്തിയിരുന്നു.
2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തെ വളര്‍ച്ചാ സൂചിക 114 പോയിന്റിലാണെന്നും ശക്തി സൂചിക 89 പോയിന്റിലാണെന്നും കണക്കുകള്‍ പറയുന്നു. കോവിഡിന്റെ ആഘാതങ്ങളില്‍ നിന്നു തിരിച്ചു വരാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പകള്‍ ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങി.
കൃത്യ സമയത്തുള്ള നയപരമായ ഇടപെടലുകള്‍ ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലുമുള്ള നേട്ടങ്ങളാണ് സൃഷ്ടിച്ചത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ സംരംഭങ്ങള്‍ക്കു വായ്പ നല്‍കുന്നതില്‍ പൊതു മേഖലാ ബാങ്കുകളാണ് തുടക്കത്തില്‍ നീക്കങ്ങള്‍ നടത്തിയതും. തുടര്‍ന്ന് സ്വകാര്യ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടികളെടുക്കുകയായിരുന്നു.