കേരളത്തിലെ ഏറ്റവും മികച്ച അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളിൽ ഒന്നാണ് വണ്ടർലാ. കൊച്ചി വണ്ടർലായിൽ പോയി വണ്ടർ അടിച്ചവരാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ വണ്ടർല ഹോളിഡേയ്‌സിൻ്റെ ഓഹരി കൈവശമുള്ളവർ അത്ര ഹാപ്പിയായിരിക്കില്ല. കാരണം ഓഹരി വില താഴേക്കാണ്. ജനുവരി-മാർച്ച് പാദത്തിൽ വണ്ടർല ഹോളിഡേയ്‌സിൻ്റെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസും ഓഹരി താഴേക്കാണ്.
ലാഭത്തിൽ കുറവ്
വണ്ടര്‍ലാ ഹോളിഡേയ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ജനുവരി-മാര്‍ച്ച് പാദത്തില്‍ 22.60 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 35.23 കോടി രൂപയേക്കാള്‍ 35.9 ശതമാനം കുറവാണിത്. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 37.35 കോടി രൂപയുമായി നോക്കുമ്പോള്‍ 39.5 ശതമാനത്തിന്‍റെ കുറവുണ്ട്.
മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തിലെ 112.6 കോടി രൂപയില്‍ നിന്ന് 6.9 ശതമാനം കുറഞ്ഞ് 104.8 കോടി രൂപയായി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലിത് 117.75 കോടി രൂപയായിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 4.62 ശതമാനം ഇൻട്രാഡേ ഇടിവോടെ 873.90 രൂപ എന്നതാണ് വണ്ടർല ഹോളിഡേയ്‌സിൻ്റെ ഓഹരി വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 10 ശതമാനം ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 6 ശതമാനത്തോളം ഇടിവും ഓഹരി ഏറ്റ് വാങ്ങി. 2024-ൽ ഇതുവരെ 1.05 ശതമാനം നേട്ടമുണ്ടാക്കാൻ മാത്രമേ വണ്ടർല ഹോളിഡേയ്‌സിൻ്റെ ഓഹരിക്ക് സാധിച്ചിട്ടുള്ളു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 85.58 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024 ഏപ്രിൽ 8 ന് സ്റ്റോക്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,106 രൂപയിൽ എത്തിയിരുന്നു. 449.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു
കഴിഞ്ഞ പാദത്തില്‍ 9.45 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വിവിധ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്. ബാംഗളൂര്‍ പാര്‍ക്കില്‍ 3.52 ലക്ഷം പേരും കൊച്ചി പാര്‍ക്കില്‍ 2.97 ലക്ഷവും ഹൈദരാബാദ് പാര്‍ക്കില്‍ 2.96 ലക്ഷം പേരും സന്ദര്‍ശകരായെത്തി.
വണ്ടര്‍ല ഭുവനേശ്വറില്‍ നിര്‍മിച്ച പുതിയ അമ്യൂസ്‌മെന്‍റ് പാർക്ക് മെയ് 24 ന് സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ്. അതോടെ കൂടുതൽ വളർച്ച നേടാൻ കമ്പനിക്ക് സാധിക്കുമെന്ന് വണ്ടർല ഹോളിഡേയ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
2000-ത്തില്‍ കിഴക്കമ്പലത്താണ് വണ്ടര്‍ല ആദ്യ പാര്‍ക്ക് തുറന്നത്. പിന്നീട് 2005-ല്‍ ബെംഗളുരുവിലും 2016-ല്‍ ഹൈദരാബാദിലും പാര്‍ക്ക് തുറന്നു.

നേട്ടത്തോടെ അവസാനം
അഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി രണ്ടാം ദിവസമാണ് സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയുന്നത്. ബുധനാഴ്ചത്തെ സെഷനുപുറമെ, ഈ ആഴ്ച എല്ലാ ദിവസവും സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്. ആഴ്‌ചയിൽ ബെഞ്ച്മാർക് സൂചികകൾ 2 ശതമാനത്തോളമാണ് ഉയർന്നത്. നാലാം പോളിംഗ് ഘട്ടത്തിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ വർധന നിക്ഷേപകർക്ക് ആശ്വാസം നൽകി.
സെൻസെക്‌സ് 253.31 പോയിൻ്റ് അഥവാ 0.3 ശതമാനം ഉയർന്ന് 73,917ലും നിഫ്റ്റി 50 61 പോയിൻ്റ് ഉയർന്ന് 22,464.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications