ഓവർടൈം വേതനം നൽകിയാൽ മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് തൊഴിലാളികളെ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ കഴിയൂവെന്ന് കേന്ദ്രം. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടിയുമായി ബന്ധപ്പെട്ട് പാർലമെന്ററി പാനലിന് നൽകിയ വിശദീകരണത്തിലാണ് കേന്ദ്ര സർക്കാർ ഈ കര്യം അറിയിച്ചത്. ഒമ്പത് സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ ഭേദഗതിവരുത്തിക്കൊണ്ട് പ്രവൃത്തി സമയം 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഉയർത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് വിവിധ തൊഴിലാളി സംഘനകൾ ഇതിനെതിരെ പ്രതിഷേധം നടത്തിയതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും തീരുമാനം പിൻവലിക്കുകയായിരുന്നു.
തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തുന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽ സംബന്ധിച്ച പാർലമെന്ററി പാനൽ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് പാർലമെന്റ് അംഗമായ മഹ്‌തബിന്റെ നേതൃത്വത്തിലുള്ള പാനൽ അംഗങ്ങൾ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്‌തിരുന്നു. പ്രത്യേകിച്ചും പ്രവൃത്തി സമയം എട്ട് മുതൽ പന്ത്രണ്ട് വരെ വർദ്ധിപ്പിക്കുന്നതിൽ. ഇന്ത്യ അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനിൽ (ഐഎൽഒ) ഒപ്പുവെച്ചതിനാൽ തൊഴിൽ സമയം രാജ്യത്തിൽ അനുവദിച്ച നിശ്ചിത എട്ട് മണിക്കൂറിനപ്പുറം പോകാൻ കഴിയില്ലെന്ന് പാനൽ വൃത്തങ്ങൾ പറഞ്ഞു.

ഇതിന് വിശദീകരണമായി, പ്രവൃത്തി സമയം വർദ്ധിപ്പിക്കണമെങ്കിൽ അത് തൊഴിലാളികളുടെ സമ്മതത്തോടെയാണ് ചെയ്യേണ്ടതെന്നും അവർക്ക് ഓവർടൈം വേതനം അല്ലെങ്കിൽ കോമ്പൻസേറ്ററി ലീവ് നൽകി കോമ്പൻസേഷൻ നൽകേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ ഒഫീഷ്യൽസ് പാനലിനെ അറിയിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു.
ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങൾ തൊഴിൽ സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂർ ആക്കിയിരുന്നു. യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തൊഴിലുടമകൾക്ക് അനുകൂലമായ രീതിയിൽ നിയമനങ്ങളിൽ ഇളവു വരുത്തിയിരുന്നു. ആനുകൂല്യങ്ങള്‍, പിരിച്ചുവിടൽ തുടങ്ങിയ കാര്യങ്ങളിൽ തൊഴിലുടമകൾക്ക് അധികാരം നൽകുന്ന വിധത്തിലാണ് ചില സംസ്ഥാനങ്ങൾ ഇളവുകൾ വരുത്തിയിരുന്നത്.


Click it and Unblock the Notifications