ഓഹരി വിപണിയിലെ തുടക്കക്കാരാണ് സൊമാറ്റോയും വണ്‍97 കമ്മ്യൂണിക്കേഷന്‍സും (പേടിഎം) എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സും (നൈക്ക). ഈ മൂന്നു കമ്പനികളും വിപണിയിലെ പുതിയ തട്ടകത്തില്‍ വൈകാതെ പേരുചേര്‍ക്കും. സംഭവം എന്തെന്നോ? നിഫ്റ്റി നെക്സ്റ്റ് 50 സൂചികയുടെ ഭാഗമാവാനുള്ള പുറപ്പാടിലാണ് സൊമാറ്റോയും പേടിഎമ്മും നൈക്കയും. 2022 മാര്‍ച്ച് 31 മുതല്‍ പുതിയ മാറ്റം നടപ്പില്‍ വരും.
നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിലേക്കുള്ള യോഗ്യതാ മാനദണ്ഡം ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ലിസ്റ്റു ചെയ്ത മൂന്നു കമ്പനികളുടെയും രംഗപ്രവേശം. എന്‍എസ്ഇയുടെ ഇന്‍ഡക്‌സ് മെയിന്റനന്‍സ് സബ്-കമ്മിറ്റിയാണ് (IMSC) നിഫ്റ്റി ഓഹരി സൂചികകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ ആനുകാലിക അവലോകനത്തിന്റെ ഭാഗമായി ഭേദഗതി ചെയ്തതും. ഇനി മുതല്‍ 1 മാസത്തെ ലിസ്റ്റിങ് ചരിത്രമുള്ള കമ്പനികള്‍ക്കും നിഫ്റ്റി നെക്സ്റ്റ് 50 സൂചികയില്‍ കടക്കാം. നേരത്തെ, മൂന്നു മാസമായിരുന്നു കട്ട് ഓഫ് തീയതി.
ഈ പശ്ചാത്തലത്തില്‍ നൈക്ക, പേടിഎം കമ്പനികള്‍ സൊമാറ്റോയ്‌ക്കൊപ്പം നിഫ്റ്റി നെക്സ്റ്റ് 50 സൂചികയുടെ ഭാഗമാവും. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ആറു കമ്പനികളാണ് നിഫ്റ്റി നെക്സ്റ്റ് 50 തട്ടകത്തില്‍ പേരുചേര്‍ക്കാന്‍ തയ്യാറെടുക്കുന്നത്. നൈക്ക, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മൈന്‍ഡ്ട്രീ ലിമിറ്റഡ്, പേടിഎം, എസ്ആര്‍എഫ് ലിമിറ്റഡ്, സൊമാറ്റോ ഇക്കൂട്ടത്തില്‍പ്പെടും. ഇവരുടെ കടന്നുവരവോടെ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്, ഔറോബിന്ദോ ഫാര്‍മ, ഹിന്ദുസ്താന്‍ പെട്രോളിയം, ഐജിഎല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, യെസ് ബാങ്ക് ഓഹരികളാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയില്‍ നിന്നും പുറത്തുപോകുന്നത്.
മാറ്റം ഇവിടംകൊണ്ട് തീരുന്നില്ല. നിഫ്റ്റി 50 സൂചികയിലേക്കാണ് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ചുവടുമാറ്റം. സൂചികയില്‍ നിന്നും പുറത്തുപോയ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പകരമായാണ് അപ്പോളോ ഹോസ്പിറ്റല്‍സ് ഇടംപിടിക്കുന്നത്. മാര്‍ച്ച് 31 ഓടെ നിഫ്റ്റി ബാങ്ക് സൂചികയില്‍ നിന്ന് ആര്‍ബിഎല്‍ ബാങ്ക് പുറത്താവും. ബാങ്ക് ഓഫ് ബറോഡ ഈ നിരയിലേക്ക് ചേര്‍ക്കപ്പെടും.
നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കായ എസ്ആര്‍എഫ് പുത്തനുണര്‍വ് കൈവരിച്ചത് കാണാം. വെള്ളിയാഴ്ച്ച 6.74 ശതമാനം നേട്ടത്തോടെ ഓഹരി വിലയിലേക്ക് 153.10 രൂപ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. 2,355 രൂപയില്‍ ആരംഭിച്ച ഇടപാടുകള്‍ 2,424.50 രൂപയിലാണ് തിരശ്ശീലയിട്ടത്. വ്യാഴാഴ്ച്ചയും 6 ശതമാനത്തിലേറെ ഉയരാന്‍ എസ്ആര്‍എഫിന് കഴിഞ്ഞിരുന്നു. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ 2,450 രൂപയ്ക്ക് മുകളില്‍ ടെക്‌നിക്കല്‍ ബ്രേക്കൗട്ട് സ്റ്റോക്കില്‍ പ്രതീക്ഷിക്കാം. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 2,600 രൂപ വരെ എത്താമെന്നാണ് പ്രവചനം.
'നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 100 സൂചികകളിലേക്ക് എസ്ആര്‍എഫ് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് ഈ കെമിക്കല്‍ കമ്പനിയുടെ ഇപ്പോഴത്തെ കുതിപ്പ്. ഹ്രസ്വകാല വികാരമാണിത്. ഇതേസമയം, മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദം മെച്ചപ്പെട്ട സാമ്പത്തിക കണക്കുകള്‍ കാഴ്ച്ചവെക്കുന്ന പതിവ് കെമിക്കല്‍ കമ്പനികള്‍ക്കുണ്ട്. എസ്ആര്‍എഫ് ലിമിറ്റഡിലും ഈ പാറ്റേണ്‍ പ്രതീക്ഷിക്കാം. വാസ്തവത്തില്‍ നാലാം പാദം കഴിഞ്ഞുള്ള പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു പാദങ്ങളിലും മികവുറ്റ പ്രകടനം തുടരാറുണ്ട്. ഇതു കണക്കിലെടുത്താല്‍ നിക്ഷേപകര്‍ക്ക് ധൈര്യമായി എസ്ആര്‍എഫ് ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാം', ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ പറയുന്നു.
ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 2,450 രൂപയ്ക്ക് മുകളിലൊരു ടെക്‌നിക്കല്‍ ബ്രേക്കൗട്ടിനുള്ള സാധ്യത ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും സൂചിപ്പിക്കുന്നുണ്ട്. ഒരു മാസം അഥവാ ഹ്രസ്വകാലയവളില്‍ ഓഹരി വിലയില്‍ 260 രൂപയോളം വര്‍ധനവ് എസ്ആര്‍എഫ് ലിമിറ്റഡില്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍ പോസിഷണല്‍ നിക്ഷേപകര്‍ക്ക് ഈ ഓഹരി വാങ്ങാം. ഹ്രസ്വകാല ടാര്‍ഗറ്റ് 2,600 രൂപ. സ്റ്റോപ്പ് ലോസ് 2,250 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications