വന്നകാലത്ത് എന്തൊക്കെ ബഹളമായിരുന്നു. 76 രൂപയ്ക്ക് ഓഹരി വിപണിയില്‍ അരങ്ങേറ്റം. 169 രൂപ വരെയുള്ള ഉയര്‍ച്ച. എങ്ങും ആര്‍പ്പുവിളികള്‍. എന്നാല്‍ ഇപ്പോഴോ? മള്‍ട്ടിബാഗര്‍ കിരീടമണിഞ്ഞ പ്രതാപകാലം നോക്കി അയവിറക്കാം സൊമാറ്റോയ്ക്ക്. വെള്ളിയാഴ്ച്ച വിപണിക്ക് തിരശ്ശീല വീഴുമ്പോള്‍ കണ്ണീരണിയുകയാണ് കമ്പനി. കാരണം 2022 -ലെ ആദ്യ നാലു മാസങ്ങള്‍ കൊണ്ട് നിക്ഷേപകരുടെ കാശ് പകുതി സൊമാറ്റോ 'വെള്ളത്തിലാക്കിയിട്ടുണ്ട്'.
വെള്ളിയാഴ്ച്ച 2 ശതമാനത്തിലധികം തകര്‍ച്ച സ്‌റ്റോക്ക് രേഖപ്പെടുത്തി. പോയവാരം അവസാനദിനം 52 ആഴ്ച്ച താഴ്ച്ചയും കമ്പനി പുതുക്കി (71.10 രൂപ). ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അവസാന മണി മുഴങ്ങുമ്പോള്‍ സൊമാറ്റോയുടെ ഓഹരി വില 72 രൂപയിലാണ് എത്തിനിന്നത്; അതായത്, ഇഷ്യു വിലയിലും താഴെ.
ഈ വര്‍ഷമാദ്യം, ജനുവരി 3 -ന്, 141.35 രൂപയായിരുന്നു സൊമാറ്റോ ഓഹരികളുടെ വില. അവിടുന്നിങ്ങോട്ട് മൂക്കുംകുത്തിയുള്ള വീഴ്ച്ചയാണ് കമ്പനിക്ക് പറ്റിയത്. ഏപ്രിലില്‍ മാത്രം 12 ശതമാനം വിലയിടിവ് സൊമാറ്റോ അറിയിക്കുന്നുണ്ട്.
സൊമാറ്റോയ്ക്ക് എന്ത് സംഭവിച്ചതെന്ന ആലോചനയിലാണോ നിങ്ങളും?
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) സൊമാറ്റോയ്ക്ക് എതിരെ നടത്തുന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഓഹരി വില ഇടിയുന്നത്. സ്വിഗ്ഗി, സൊമാറ്റ കമ്പനികള്‍ക്കെതിരെ റസ്‌റ്റോറന്റുകളുടെ ദേശീയ സംഘടന കൊടുത്ത പരാതിയിന്മേലാണ് അന്വേഷണം.
സ്വിഗ്ഗി, സൊമാറ്റോ കമ്പനികള്‍ സ്വന്തമായ വില നിബന്ധനകള്‍ പാര്‍ട്ണര്‍ റസ്റ്റോറന്റുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു.
പ്രഥമദൃഷ്ടടിയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇരു കമ്പനികള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്.
നിലവില്‍ രാജ്യത്തെ ഭക്ഷണവിതരണ ബിസിനസിലെ 90-95 ശതമാനം മാര്‍ക്കറ്റ് വിഹിതം സ്വിഗ്ഗി, സൊമാറ്റോ കമ്പനികളുടെ പക്കല്‍ ഭദ്രമാണ്. കമ്മീഷന്റെ അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്ന് സൊമാറ്റോ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് ഇതുവരെയുള്ള ഇടപെടലുകളെന്നും കമ്പനി പറയുന്നു.
നേരത്തെ, ആഗോള ഐടി കമ്പനികളുടെ തകര്‍ച്ചയെത്തുടര്‍ന്നും സൊമാറ്റോ ഓഹരികള്‍ ശക്തമായ വീഴ്ച്ച അറിയിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഇപ്പോള്‍ സൊമാറ്റോ ഓഹരികളില്‍ വിശ്വാസം കുറവാണ്. 2022 ജനുവരി - മാര്‍ച്ച് കാലയളവില്‍ വിദേശ നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും സംയുക്തമായി കമ്പനിയുടെ 15.2 കോടി ഓഹരികളാണ് വിറ്റൊഴിവാക്കിയത് (2 ശതമാനം ഓഹരികള്‍).
ഇതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം 8.3 കോടി ഓഹരികള്‍ കയ്യൊഴിഞ്ഞു (1.1 ശതമാനം). നിലവില്‍ സൊമാറ്റോയുടെ 2.82 ശതമാനം ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി സമാഹരിച്ച് വെച്ചിട്ടുള്ളത്. ഡിസംബര്‍ പാദമിത് 3.88 ശതമാനമായിരുന്നു.
മറുഭാഗത്ത് വിദേശ നിക്ഷേപകരും സൊമാറ്റോയില്‍ നിന്നും 'തലയൂരാനുള്ള' തീവ്രയത്‌നത്തിലാണ്. പോയപാദം 6.8 കോടി ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്. ഇതോടെ സൊമാറ്റോയില്‍ 11.04 ശതമാനത്തില്‍ നിന്നും 10.17 ശതമാനമായി വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications