അനുകൂലമായ ആഭ്യന്തര, ആഗോള ഘടകങ്ങളുടെ പിന്‍ബലത്തില്‍ വിപണി വീണ്ടും കുതിപ്പിന്റെ പാതിയിലേക്കെത്തി. ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ തിരുത്തല്‍ നേരിട്ട് ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്കെത്തിയതും നിക്ഷേപ താത്പര്യം വര്‍ധിപ്പിച്ചു. ഇതിനിടെ ഒരു ലാര്‍ജ് കാപ് ബാങ്കിംഗ് ഓഹരിയില്‍ 43 ശതമാനം ആദായം ലക്ഷ്യമിട്ട് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ നിക്ഷേപത്തിനായി നിര്‍ദേശിച്ചു.
ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ. 1908-ല്‍ ബറോഡ മഹാരാജാവാണ് ബാങ്ക് സ്ഥാപിച്ചത്. 1969-ല്‍ ദേശസാത്കരിച്ചു. 1953-ല്‍ കെനിയയിലാണ് ആദ്യ വിദേശ ബ്രാഞ്ച് ആരംഭിച്ചത്. ഇന്ന് 18 രാജ്യങ്ങളിലായി നൂറിലേറെ വിദേശ കേന്ദ്രങ്ങളില്‍ ശാഖകളുണ്ട്. ആകെ 16.5 ലക്ഷം കോടി രൂപയുടെ ബിസിനസ് ഇടപാടുകള്‍ നടത്തുന്നു. എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 1996-ലാണ് ഐപിഒ നടത്തിയത്. ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ആദ്യ പൊതുമേഖല ബാങ്കുകളിലൊന്നു കൂടിയാണിത്.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് ഓഫ് ബറോഡയുടെ (BSE: 532134, NSE: BANKBARODA) വരുമാനം 18.1 ശതമാനവും പ്രവര്‍ത്തന ലാഭം 13.8 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 8,922 കോടി രൂപയാണ് ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാവത്തോളം വര്‍ധനയാണിത്. മൂന്നാം പാദത്തിലെ അറ്റാദായം 106 ശതമാനം ഉയര്‍ന്ന് 2,464 കോടിയിലേക്കെത്തി. പ്രതിയോഹരി വരുമാനം 2.59-ല്‍ നിന്നും 4.76-ലേക്ക് ഉയര്‍ന്നു.
ഓഹരി വിശദാംശം
ബാങ്ക് ഓഫ് ബറോഡയുടെ 63.97 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകരുടെ പക്കല്‍ 7.37 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 14.66 ശതമാനവും ഓഹരികളുണ്ട്. അതേസമയം, പ്രതിയോഹരി ബുക്ക് വാല്യൂ 160.16 ആണ്. ഇത് ഓഹരി മാര്‍ക്ക് വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം. ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 19.11 ആയിരിക്കുമ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടേത് 10.23 മാത്രമേയൂള്ളൂ. നിലവിലെ വിപണി മൂല്യം 52,670 കോടി രൂപയാണ്.
ലക്ഷ്യവില 145
വ്യാഴാഴ്ച 101.85 രൂപയിലാണ് ബാങ്ക് ഓഫ് ബറോഡ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 145 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 43 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 118.80 രൂപയും കുറഞ്ഞ വില 61.75 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 12 ശതമാനത്തോളം ഇടിഞ്ഞു. എന്നിട്ടും ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 25 ശതമാനത്തോളമുണ്ട് എന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications