ഒരു കാലത്ത് അവര്‍ താരജോഡികളായിരുന്നു. എന്നാല്‍ ഇന്നവര്‍ വില്ലന്മാരുടെ പരിവേഷത്തിലേക്ക് വഴിമാറി. സൂചിപ്പിച്ചത് എച്ച്ഡിഎഫ്‌സിയേയും എച്ച്ഡിഎഫ്‌സി ബാങ്കിനേയും കുറിച്ചാണ്. സമീപകാലയളവില്‍ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ ചുവപ്പിക്കുന്നതില്‍ എച്ച്ഡിഎഫ്‌സി ഇരട്ടകള്‍ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ 9 ദിവസത്തിനിടെ എച്ച്ഡിഎഫ്‌സി ബാങ്ക് തുടര്‍ച്ചയായി 9 ദിവസങ്ങളിലും നഷ്ടം രേഖപ്പെടുത്തി. സമാനമായി 9-ല്‍ എട്ടു ദിവസവും എച്ച്ഡിഎഫ്‌സിയും നഷ്ടം കുറിച്ചു. ഇതോടെ ഇരു ഓഹരികളിലുമായി 3 ലക്ഷം കോടിയിലേറെ രൂപയാണ് നിക്ഷേപകരുടെ മൂല്യത്തില്‍ ശോഷണം സംഭവിച്ചത്.
ഇരു കമ്പനികളുടേയും ലയനം പ്രഖ്യാപിച്ച അന്ന് ഓഹരികള്‍ കുതിച്ചു കയറിയെങ്കിലും പിന്നീട് നേട്ടമെല്ലാം കൈവിട്ട് തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണ്. നിലവില്‍ ലയനം പ്രഖ്യാപിക്കുന്ന സമയത്തെ വിപണി വിലയേക്കാള്‍ താഴെയാണ് എച്ച്ഡിഎഫ്‌സിയുടേയും എച്ച്ഡിഎഫ്‌സി ബാങ്കിന്റേയും ഓഹരികള്‍ ഇേേപ്പാള്‍ നില്‍ക്കുന്നത്. ലയനം ബാങ്കിന് ഗുണകരമല്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇരു കമ്പനികളുടെ ലയനത്തെയും ശക്തമായി പിന്തുണച്ച് മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍സിന്റെ സ്ഥാപകന്‍ സൗരഭ് മുഖര്‍ജി രംഗത്തെത്തി. ലയനം ഇരു കമ്പനികളുടേയും ഓഹരിയുടമകള്‍ക്ക് 7 തരത്തില്‍ നേട്ടമാകും എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇവ താഴെ ചേര്‍ക്കുന്നു.
എച്ച്ഡിഎഫ്‌സിക്ക് ഗുണകരം
- കടുത്ത വെല്ലുവിളി- ഭവന വായ്പാ മേഖലയില്‍ ബാങ്കുകളില്‍ നിന്നും കടുത്ത മത്സരം എച്ച്ഡിഎഫ്‌സി നേരിടുന്നുണ്ട്. കൂടാതെ വായ്പകള്‍ക്കുള്ള ചെലവ് (Cost Of Fund) കുറവുള്ളത് ബാങ്കുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. അതിനാല്‍ രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ വായ്പ വിതരണം ചെയ്യാന്‍ സാധിക്കുന്ന സ്ഥാപനങ്ങളിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലയിക്കുന്നത് എച്ച്ഡിഎഫ്‌സിക്ക് ഭാവിയില്‍ ഗുണകരമാകും.
- തലമുറ മാറ്റം- എച്ച്ഡിഎഫ്‌സിയുടെ (BSE: 500010, NSE: HDFC) തലപ്പത്ത് ഉള്ളവരില്‍ ഭൂരിഭാഗം പേരും വിരമിക്കല്‍ പ്രായത്തോട് അടുക്കുകയാണ്. ലയത്തിനു ശേഷമുള്ള സ്ഥാപനം എച്ച്ഡിഎഫ്‌സി ബാങ്ക് നേതൃത്വം നല്‍കുന്നത് കൊണ്ട് പിന്തുടര്‍ച്ച സംബന്ധിച്ച തലവേദനയും ഒഴിവായി.
- നഷ്ടമാകുന്ന ആനുകൂല്യം- മുന്‍കാലങ്ങളില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം എന്ന നിലയില്‍ ലഭിച്ചു കൊണ്ടിരുന്ന മിക്ക ഇളവും ആനുകൂല്യങ്ങളും അനതിവിദൂര ഭാവിയില്‍ തന്നെ ഇല്ലാതാകുമെന്നാണ് നിഗമനം. ഇത്തരമൊരു കടുത്ത നിയന്ത്രണം വരുന്ന സാഹചര്യത്തില്‍ ലയനം മികച്ച തീരുമാനമാകും.
എച്ച്ഡിഎഫ്‌സി ബാങ്കിന് ഗുണകരം
- റീട്ടെയില്‍ ആസ്തികളില്‍ വളര്‍ച്ച- കൈകാര്യം ചെയ്യുന്ന ആസ്തികളുടെ 65 ശതമാനം വിതരണം ചെയ്യുമ്പോഴാണ് 20 ശതമാനം വായ്പ വളര്‍ച്ച പ്രതിവര്‍ഷം നേടാന്‍ ബാങ്കിന് സാധിക്കുന്നത്. ഇതേ നിരക്കില്‍ മറ്റ് വലിയ സ്വകാര്യ ബാങ്കുകള്‍ 30 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്. എന്നാല്‍ ലയനത്തോടെ, ഭവന വായ്പകളുടെ എണ്ണത്തില്‍ കുതിച്ചുച്ചാട്ടം ഉണ്ടാകുന്നതോടെ, റീട്ടെയില്‍ വായ്പകളില്‍ സുഗമമായതും സ്ഥായിയുമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
- ആസ്തികളിലെ ആദായം- ലയനം താത്കാലികമായി പലിശയില്‍ നിന്നുളള വരുമാനത്തിന്റെ മാര്‍ജിനില്‍ ഇടിവുണ്ടാക്കാമെങ്കിലും ആസ്തികളിന്മേലുള്ള ആദായം (ഞീഅ), പ്രതിയോഹരി വരുമാനം എന്നിവ ആകര്‍ഷകമാക്കും.
- വിതരണം മെച്ചപ്പെടും- എച്ച്ഡിഎഫ്‌സി ബാങ്കിന് (BSE: 500180, NSE: HDFCBANK) രാജ്യമെമ്പാടും ശക്തമായ സാന്നിധ്യമുള്ളതു പ്രയോജനപ്പെടുത്തി കൂടുതല്‍ ഭവന വായ്പ വിതരണം ചെയ്യാന്‍ സാധിക്കും. ലയനത്തിനു ശേഷം ഈ മേഖലയിലെ 20 ശതമാനത്തിലധികം വിപണി വിഹിതം കരഗതമാകുമെന്നാണ് അനുമാനം.
- ക്രോസ് സെല്ലിങ്ങ് ശേഷി ഉയരും- ലയനത്തിന് ശേഷം ബാങ്കിന്, ഇതുവരെ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലാത്ത വലിയൊരു ഉപഭോക്തൃ നിര മുന്നിലേക്കെത്തും. വായ്പകള്‍ ഉള്‍പ്പെടെ ബാങ്കിന്റെ മറ്റ് സേവനങ്ങള്‍ ഇവരിലേക്ക് പകരാനും അവസരമൊരുങ്ങും.
അതേസമയം, എച്ച്ഡിഎഫ്‌സി ലയനത്തില്‍ നെഗറ്റീവ് പറയുന്നവരും ധാരാളമുണ്ട്. അവര്‍ മേല്‍പറഞ്ഞ പോസീറ്റീവ് ഘടകങ്ങള്‍ കണ്ടിട്ടില്ലേയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഉണ്ട് എന്നു തന്നെയാണ് ഉത്തരം. ഈ ഘടകങ്ങളുടെ ഗുണഫലം ലഭിക്കാന്‍ സമയമെടുക്കും എന്നു ചൂണ്ടിക്കാട്ടിയാണ് ഈ വിഭാഗം ലയനത്തെ എതിര്‍ക്കുന്നത്. അതിന്റെ അര്‍ഥം, ദീര്‍ഘകാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് ലയനം മെച്ചമാകുമെന്ന് തന്നെയല്ലേ?.
''ഓഹരി വിലയിലെ മാറ്റം താത്കാലികമാണ്. ആസ്തികളുടെ ഗുണമേന്മയും കുറഞ്ഞ നിഷ്‌ക്രിയ ആസ്തികള്‍ക്കു വേണ്ടിയുള്ള നീക്കിയിരിപ്പുമാണ് പ്രധാനം. അതിനാല്‍ ഇടക്കാലത്തേക്ക് തിരിച്ചടി നേരിടാമെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് സാധിക്കും'' എന്ന് എല്‍കെപി സെക്യൂരിറ്റീസിലെ ബാങ്കിംഗ് അനലിസ്റ്റ് അജിത് കബി ചൂണ്ടിക്കാട്ടി.
''ഉയര്‍ന്ന എസ്എല്‍ആര്‍, സിആര്‍ര്‍ അനുപാതം ലാഭക്ഷമതയില്‍ സമ്മര്‍ദം ഏല്‍പ്പിക്കാം. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയിലെ നിലവിലെ തളര്‍ച്ച, പ്രധാനമായും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും ഇത് മനസിലാക്കിയുള്ള ഊഹക്കച്ചവടക്കാരുടെ ഷോര്‍ട്ട് സെല്ലിങ്ങുമാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹി ആകര്‍ഷകമായ നിലവാരത്തിലാണെന്നും വില്‍പന സമ്മര്‍ദം താത്കാലികമാണ്'' എന്നും ജിയോജിത്തിന്റെ വികെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications