ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നും ആഗോള തലത്തില്‍ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതും ഇന്ത്യയിലാണ്. അംബാനിയുടെ റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ ആഭ്യന്തര ടെലികോം വിപണിയാകെ ഉഴുതുമറിക്കപ്പെട്ടു. ജിയോ കൊടുങ്കാറ്റിനിടെയിലും കാലിന്‍ ചുവട്ടിലെ മണ്ണൊലിച്ചു പോകാതെയും വിപണിയിലെ കിടമത്സരത്തില്‍ പതറാതെ മുന്നേറുകയും ചെയ്യുന്ന കമ്പനിയാണ് ഭാരതി എയര്‍ടെല്‍. അടുത്തിടെ നിര്‍ണായക കമ്പനികളെ ഏറ്റെടുത്തും പുതിയ സാങ്കേതിക വിദ്യയായ 5-ജിയിലേക്ക് ചുവടുറപ്പിക്കാനുള്ള മുന്നേറ്റം നടത്തിയും എയര്‍ടെല്‍ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു ഏറ്റെടുക്കല്‍ പ്രഖ്യാപനം പക്ഷേ നിക്ഷേപകരെ നിരാശപ്പെടുത്തിയാതായാണ് വിപണിയിലെ വിലയിരുത്തല്‍.
ഭാരതി എയര്‍ടെല്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE: BHARTIARTL). 1995-ലാണ് കമ്പനിയുടെ ആരംഭം. ഇന്ന് ഏഷ്യയിലും ആഫ്രിക്കന്‍ വന്‍കരയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്ന വമ്പന്‍ കമ്പനിയായി വളര്‍ന്നു. 2-ജി, 4-ജി എല്‍ടിഇ, 4-ജി++ മൊബൈല്‍ സേവനങ്ങള്‍, ബ്രോന്‍ഡ് ബാന്‍ഡ് എന്നിവയിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇതിനോടൊപ്പം ഡിഷ് ടിവി, പേയ്മെന്റ് ബാങ്ക് തുടങ്ങിയ രംഗങ്ങളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. ഇന്ത്യയില്‍ ആദ്യമായി 5-ജി പരീക്ഷണം നടത്തിയതും എയര്‍ടെല്ലാണ്.
പുതിയ സംഭവവികാസം
മൊബൈല്‍ ടവര്‍ പ്രതിഷ്ഠാപന കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ വോഡാഫോണിന് ഉണ്ടായിരുന്ന 4.7 ശതമാനം ഓഹരി ഏറ്റെടുക്കാമെന്ന് കഴിഞ്ഞയാഴ്ച എയര്‍ടെല്‍ അറിയിച്ചിരുന്നു. ഓഹരിയൊന്നിന് 227 രൂപ നിരക്കിലാണ് ഓഹരി ഏറ്റെടുത്തത്. ഇതിനായി 2,600 കോടി രൂപയാണ് ചെലവിട്ടത്. ഇതോടെ ഇന്‍ഡസ് ടവേഴ്‌സില്‍ ഭാരതി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 46.4 ശതമാനമായി ഉയരും. ഇന്‍ഡസ് ടവേഴ്‌സിലെ നിക്ഷേപകരുടെ താത്പര്യം സംരംക്ഷിക്കാനും ടെലികോം സര്‍വീസിനുള്ള അവസരം മെച്ചപ്പെടുത്തുമെന്നും ലാഭവിഹിത ഇനത്തിലെ വരുമാനമെല്ലാം ചൂണ്ടിക്കാട്ടിയാണ് നടപടിയെ എയര്‍ടെല്‍ വിശദീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം വിപണിയില്‍ ഉണര്‍വുണ്ടായിട്ടും എയര്‍ടെല്‍ ഓഹരികള്‍ നഷ്ടത്തില്‍ തന്നെ തുടര്‍ന്നത്, ഇന്‍ഡസ് ടവേഴ്‌സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയ നടപടി നിക്ഷേപകരെ നിരാശരാക്കിയതിന്റെ ഫലമെന്നാണ് വിലയിരുത്തല്‍.
മോശം മൂലധന വിനിയോഗമായെന്നാണ് നടപടിയെ കുറിച്ച് ഒരു വിഭാഗം അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടത്. ടെലികോം മേഖലയില്‍ 5-ജി ലേലം അടുക്കാറായ സാഹചര്യത്തില്‍ ഇത് ഒഴിവാക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കൂടാതെ നിലവിലുള്ള ഉപകമ്പനികളില്‍ വിഹിതം ഉയര്‍ത്തുന്നതും ഇത് മൂന്നാം തവണയാണ്. 2020-ലും ഇന്‍ഡസ് ടവേഴ്‌സില്‍ 5 ശതമാനം വിഹിതം ഏറ്റെടുത്തിരുന്നു. കൂടാതെ ഡിടിഎച്ച് സേവനദാതാവായ വാര്‍ബര്‍ഗ് പിന്‍കസില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം ഓഹരി തിരികെ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ 2022-ല്‍ വീണ്ടും സമാന നടപടി വരുന്നത് കമ്പനിയുടെ മൂലധനം വിനിയോഗിക്കുന്നതിലെ തെറ്റായ സമീപനമാണെന്നാണ് ഒരുവിഭാഗം വിപണി നിരീക്ഷകര്‍ സൂചിപ്പിച്ചത്.
അതേസമയം, എയര്‍ടെല്‍ നടപടിയില്‍ ചെറിയ ആശങ്ക പങ്കുവച്ചാണ് രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്. കഴിഞ്ഞ 15 മാസത്തിനിടെ ഇന്‍ഡസ് ടവേഴ്‌സിന്റെയടക്കം 8,600 കോടി രൂപയാണ് എയര്‍ടെല്‍ ഏറ്റെടുക്കലുകള്‍ക്കായി ചെലവിട്ടത്. വൊഡാഫോണിന് ഇന്‍ഡസ് ടവേഴ്‌സില്‍ 21 ശതമാനം ഓഹരി ബാക്കിയുണ്ട്. അതിനാല്‍ 11,600 കോടി രൂപ കൂടി എയര്‍ടെല്ലിന് ചെലവിടാനായേക്കും. എന്നാല്‍ മോശം മൂലധന വിനിയോഗ പ്രവണതയും ബാലന്‍സ് ഷീറ്റിനെ ശക്തിപ്പെടുത്താനുള്ള അവസരം കളഞ്ഞതും ഭാരതിയുടെ റേറ്റിങ് താഴ്ത്തിയേക്കാമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടുന്നു.
അതുപോലെ, ഭാരതി ഇന്‍ഫ്രാടെല്ലില്‍ വിഹിതം വര്‍ധിപ്പിക്കുന്നതു കൊണ്ട് പ്രത്യക്ഷത്തില്‍ എയര്‍ടെല്ലിന് ലാഭമൊന്നും ഇല്ലെന്നണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസും അഭിപ്രായപ്പെട്ടത്. സമാനമായി വിപണിയിലെ ദുര്‍ബലനായ എതിരാളിയെ വിഭവ ശേഖരണാര്‍ഥം സഹായിക്കുന്നത് എയര്‍ടെല്ലിന് ഗുണകരമല്ല എന്ന് വാദിക്കുന്ന ഒരുകൂട്ടം അനലിസ്റ്റുകളും വേറെയുണ്ട്. വിപണിയില്‍ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളെങ്കിലും ഉണ്ടായിരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോടും എയര്‍ടെല്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. എന്നാല്‍ ഇന്‍ഡസ് ടവേഴ്‌സില്‍ നിയന്ത്രണം ലഭിക്കുന്ന രീതിയില്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കണമെന്നും ഉചിതമായ സമയത്ത് അത് വിറ്റൊഴിഞ്ഞ് പണമാക്കിയെടുക്കണം എന്നുമാണ് എയര്‍ടെല്‍ കമ്പനി നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ വളരെ മികച്ച പ്രവര്‍ത്തന ഫലമാണ് എയര്‍ടെല്‍ പുറത്തുവിട്ടത്. സ്വകാര്യ ടെലികോം സേവന മേഖലയിലെ എതിരാളികളായ ജിയോ, വൊഡാഫോണ്‍ എന്നിവരേക്കാള്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വരിക്കാരില്‍ നിന്നുള്ള വരുമാനത്തിലും എയര്‍ടെല്‍ മികവ് പുലര്‍ത്തിയിരുന്നു. ഇതിനോടൊപ്പം ആഭ്യന്തര വിപണിയിലെ വിഹിതം ഉയര്‍ത്തുന്നതിലും വരുമാനം വര്‍ധിപ്പിക്കുന്നതിലും എയര്‍ടെല്‍ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ശരാശരി പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 34.72 ശതമാനമായി നിലനിര്‍ത്തുന്നു. 5-ജി ശൃംഖല നടപ്പാക്കുന്നതിനായി 5 വര്‍ഷത്തിനുള്ളില്‍ 1.17 ലക്ഷം കോടി രൂപയുടെ പദ്ധതികളും മാനേജ്‌മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച 686 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications