വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമാണ്. സമീപകാല തിരിച്ചടിയില്‍ നിന്നുള്ള നഷ്ടം ഏറെക്കുറെ നികത്തിക്കഴിഞ്ഞു. സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 3 ശതമാനം മാത്രം അകലെയാണ് പ്രധാന സൂചികകള്‍ നില്‍ക്കുന്നത്. ഇത്തരത്തില്‍ വിപണയിലെ പൊതുസാഹചര്യം അനുകൂലമായി തുടരുന്നതിനിടെ അടിസ്ഥാനപരമായി മികച്ച സ്‌മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ്
അവിഭക്ത ആന്ധ്രാപ്രദേശില്‍ 1980-ല്‍ സ്ഥാപിതമായ സിമന്റ് ഉത്പാദക കമ്പനിയാണ് നാഗാര്‍ജുന സിമന്റ് ലിമിറ്റഡ് അഥവാ എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ്. ഇന്ന് വിവിധതരം സിമന്റുകള്‍ക്ക് പുറമെ കെട്ടിട നിര്‍മാണ സാമഗ്രികളും വൈദ്യുതി ഉത്പാദനവും ഉള്‍പ്പെടെ 5 മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 27 ലക്ഷം ടണ്‍ സിമന്റാണ് വാര്‍ഷിക ഉത്പാദന ശേഷി. 90,000 സ്‌ക്വയര്‍ മീറ്റര്‍ സിമന്റ് ബോര്‍ഡുകളും 15.75 മെഗാവാട്ട് ജല വൈദ്യുതിയും വാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. 5 റെഡി മിക്‌സ് കോണ്‍ക്രീറ്റ് യൂണിറ്റുകളും 2,000-ഓളം ഡീലര്‍മാരുമായി സഹകരണവുമുണ്ട്.
അനുകൂല ഘടകം
നിലവില്‍ കമ്പനിയുടെ പരമാവധി ശേഷിയിലാണ് ഉത്പാദനം. അതിനാല്‍ സിമന്റ്, ബോര്‍ഡ്, പാനല്‍ എന്നിവയുടെ ഉത്പാദനത്തിനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ്. അതുപോലെ ഉത്പാദന ചെലവ് നേരിടുന്നതിനായി ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതും കമ്പനി നേതൃത്വത്തിന്റെ പരിഗണനയിലാണ്. അടുത്തിടെയായി എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ് (BSE: 502168, NSE: NCLIND) പ്രമോട്ടര്‍മാര്‍, ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രവര്‍ത്തനത്തിലൂടെ വരുമാനവും പണലഭ്യതയും വര്‍ധിക്കുന്നുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ പ്രതിയോഹരി വരുമാനത്തിലും വര്‍ധന രേഖപ്പെടുത്തുന്നു. മൂലധന വിനിയോഗവും മെച്ചപ്പെടുന്നുണ്ട്. കമ്പനിക്ക് പറയത്തക്ക കടബാധ്യത ഇല്ലെന്നതും ശ്രദ്ധേയം. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനിയുടെ അറ്റാദായത്തിലും പ്രതിയോഹരി ബുക്ക് വാല്യൂവിലും വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധന കാണിക്കുന്നു.
സാമ്പത്തികം
നിലവില്‍ എന്‍സിഎല്‍ ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സ്ഥിതി ശരാശരിക്കും മുകളിലാണുള്ളത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 369.59 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 0.28 ശതമാനം വര്‍ധനായും രണ്ടാം പാദത്തേക്കാള്‍ 11 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തുന്നത്. അതേസമയം, മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 14.53 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 65 ശതമാനം ഇടിവാണ് കാണിച്ചത്. പ്രതിയോഹരി വരുമാനം 9.20 രൂപയില്‍ നിന്നും 3.21-ലേക്ക് താഴ്ന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് തിരിച്ചടിയായത്.
ഓഹരി വിശദാംശം
നിലവില്‍ എന്‍സിഎല്‍ ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 887 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നൽകുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.04 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 146.95 എന്ന നിരക്കിലുണ്ട്. സിമന്റ് കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 32.65 ആയിരിക്കുമ്പോള്‍ എന്‍സിഎല്‍ ഇന്‍ഡസ്ട്രീസിന്റേത് 8.23 മാത്രമാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ 12 മാസ കാലയളവിലെ പ്രതിയോഹരി വരുമാനം 23.82 രൂപയാണ്.
അതേസമയം, മ്യൂച്ചല്‍ ഫണ്ടുകള്‍ വിഹിതം കുറച്ചപ്പോള്‍ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്. എന്‍സിഎല്ലിന്റെ ഓഹരികളില്‍ 44 ശതമാനം പ്രമോട്ടറിന്റെ കൈവശമാണ്. ഇതില്‍ 6.44 ശതനമാനം ഓഹരികള്‍ കുറച്ചു നാളായി ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 3.1 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 52.84 ശതമാനം ഓഹരി വിഹിതമുണ്ട്.
ലക്ഷ്യവില 264 രൂപ
എന്‍സിഎല്‍ ഇന്‍ഡ്‌സ്ട്രീസ് ഓഹരികള്‍ തിങ്കളാഴ്ച 196 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 264 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 35 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 304.95 രൂപയും താഴ്ന്ന വില 143.70 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 16 ശതമാനം മുന്നേറ്റമുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications