''Don't Put All Your Eggs In One Basket'' എന്നൊരു നാടന്‍ പ്രയോഗം കേട്ടിട്ടുണ്ടാകുമല്ലോ. എല്ലാത്തിനും വേണ്ടി ഒന്നിനെ മാത്രം ആശ്രയിക്കാതിരിക്കുക, ഒരു പദ്ധതിയെ മാത്രം മുന്നില്‍ക്കണ്ട് വിജയത്തിനു വേണ്ടി മറ്റ് ആസൂത്രണം ചെയ്യാതിരിക്കുക, ഒരു മേഖലയില്‍ മാത്രം പരിശ്രമം പരിമിതപ്പെടുത്താതിരിക്കുക എന്നീ അര്‍ത്ഥങ്ങളാണിതിന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒരാളുടെ സമ്പാദ്യമെല്ലാം ഒരു ആസ്തിയില്‍ മാത്രം നിക്ഷേപിക്കുന്നതിലെ ഔചിത്യക്കുറവിനും മേല്‍സൂചിപ്പിച്ച വാചകം പ്രയോഗിക്കാറുണ്ട്.
സൂചിപ്പിച്ചു വരുന്നത് നിക്ഷേപ വിന്യാസത്തെ കുറിച്ചാണ്. ഓഹരി വിപണി സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും തിരുത്തല്‍ നേരിട്ട് താഴേക്കിറങ്ങിയിരിക്കുകയാണല്ലോ. മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് ഓഹരിയിലെ നിക്ഷേപം വര്‍ധിപ്പിക്കണോയെന്ന സന്ദേഹം സ്വാഭാവികമായും ഉയര്‍ന്നുവരാം. സാധാരണ ഗതിയില്‍ മൂലധന വിപണിയിലെ നിക്ഷേപത്തിനുള്ള സൂത്രവാക്യം 60/40 ആണ്. അതായത് കൈവശം നിക്ഷേപയോഗ്യമായ തുകയില്‍ 60 ശതമാനം ഓഹരികളിലും 40 ശതമാനം കടപ്പത്രങ്ങളിലും വിന്യസിക്കുക.
എന്നാല്‍ സമീപകാലത്ത് വിപിണിയില്‍ നേരിട്ട തിരുത്തലിനു ശേഷം രാജ്യത്തെ 11 മുന്‍നിര ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിശകലന വിദഗ്ധരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ ദീര്‍ഘകാലയളവ് കണക്കാക്കിയുള്ള നിക്ഷേപമാണെങ്കില്‍ 80 ശതമാനം വരെ ഇപ്പോള്‍ ഓഹരിയില്‍ ഇറക്കാമെന്ന അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്. റിസ്‌ക്കെടുക്കാനുള്ള ശേഷി കുറവുള്ളവരില്‍ 30-40 ശതമാനം വിഹിതം ഓഹരിയില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും സൂചിപ്പിച്ചു. പ്രമുഖ വിപണി വിദഗ്ധര്‍ ഈ വിഷയത്തില്‍ നല്‍കിയ മാര്‍ഗോപദേശം ചുവടെ ചേര്‍ക്കുന്നു.
Also Read: ഡിസ്കൗണ്ട് റേറ്റ്! ബുക്ക് വാല്യൂവിനേക്കാളും താഴെ നില്ക്കുന്ന 16 ബ്ലൂചിപ് ഓഹരികള്‍
സമീപകാലത്ത് വിപണിയില്‍ നേരിടുന്ന തിരിച്ചടിയോടെ ഓഹരികളുടെ മൂല്യമതിപ്പ് ആകര്‍ഷകമാണ്. അതിനാല്‍ ഓഹരിയിലേക്കുള്ള നീക്കിയിരിപ്പും വര്‍ധിപ്പിക്കാം. ഇപ്പോഴത്തെ നിലവാരത്തില്‍ നിന്നും 10 ശതമാനം തിരുത്തല്‍ ഇനിയും സംഭവിക്കുന്നുണ്ടെങ്കില്‍ നിക്ഷേപകര്‍ ഓഹരിയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാമെന്നും റെലിഗേര്‍ ബ്രോക്കിങ്ങിന്റെ സിദ്ധാര്‍ത്ഥ് ഭാംമ്രെ വ്യക്തമാക്കി.
5 വര്‍ഷ കാലയളവ് കണക്കാക്കിയാണ് നിക്ഷേപമെങ്കില്‍ 80 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കാമെന്നും ആനന്ദ് രാത്തി ഷെയേര്‍സിന്റെ രൂപ് ഭൂത്ര ചൂണ്ടിക്കാട്ടി.
ഐസിഐസിഐ ഡയറക്ട്- ഇടക്കാല/ ദീര്‍ഘകാല ലക്ഷ്യത്തോടെ ശരാശരി നിക്ഷേപകര്‍ക്ക്, റിസ്‌ക്കെടുക്കാനുള്ള ശേഷിയും പ്രായവും പരിഗണിച്ച് ഓഹരിയില്‍ 40-70 ശതമാനം വരെ പണമിറക്കാം.
വെഞ്ചൂറ സെക്യൂരിറ്റീസ്- ഓഹരിയില്‍ 50 ശതമാനം കടപ്പത്രങ്ങളില്‍ 40 ശതമാനം സ്വര്‍ണം പോലെയുള്ള മറ്റ് ആസ്തികളില്‍ 10 ശതമാനവും അനുപാതത്തില്‍ നിക്ഷേപിക്കാം
ഏഞ്ചല്‍ വണ്‍- പ്രായവും റിസ്‌ക്കെടുക്കാനുള്ള ശേഷിയും പരിഗണിച്ച് വിവിധ ആസ്തികളിലായി നിക്ഷേപിക്കാം. 20-35 വയസിനിടയില്‍ ഉള്ളവര്‍ ഭൂരിഭാഗം ഓഹരിയിലും 60 വയസ് പിന്നിട്ടവര്‍ സ്ഥിരവരുമാനം ലഭ്യമായ നിക്ഷേപങ്ങളിലും സ്വര്‍ണത്തിലും പണമിറക്കാം.
ആക്‌സിസ് സെക്യൂരിറ്റീസ്- 3 വര്‍ഷമെങ്കിലും കാത്തിരിക്കാമെന്ന മനഃസ്ഥിതിയുള്ളവരാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കേണ്ടത്. റിസ്‌ക്കെടുക്കാനുള്ള ശേഷിയും പ്രായവും കണക്കിലെടുത്ത് 40 ശതമാനം ഓഹരിയിലും 40 ശതമാനം ദൈര്‍ഘ്യം കുറഞ്ഞ സ്ഥിരവരുമാന നിക്ഷേപ പദ്ധതികളിലും 20 ശതമാനം സ്വര്‍ണത്തിനായും മാറ്റിവയ്ക്കാം. ഓഹരി വിപണി ഇനിയും തിരുത്തല്‍ നേരിട്ടാല്‍ വിഹിതം വര്‍ധിപ്പിക്കാം.
എലാരാ സെക്യൂരിറ്റീസ്- '100 Minus Age' സൂത്രവാക്യമാണ് നിര്‍ദേശിച്ചത്. അതായത് നിക്ഷേപകന്റെ വയസ് 100-ല്‍ നിന്നും കുറയ്ക്കുമ്പോള്‍ ലഭിക്കുന്നതിന് ആനുപാതിക വിഹിതം ഓഹരിയില്‍ നിക്ഷേപിക്കാം. ഉദാഹരണത്തിന് 20 വയസുള്ള നിക്ഷേപകനാണെങ്കില്‍ 80 ശതമാനം (100 -20 = 80) വരെ ഓഹരിയില്‍ നിക്ഷേപിക്കാം.
അതേസമയം കോവിഡ് പ്രതിസന്ധി തുറന്നിട്ട അവസരം മുതലെടുത്ത് ഓഹരി വിപണിയിലക്കേ് കടന്നു വന്നിട്ടുള്ള നിരവധി സാധാരണക്കാരായ നിക്ഷേപകരുണ്ട്. ഇതിനോടകം മിക്ക ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ 52 ആഴ്ച കാലത്തെ താഴ്ന്ന നിലവാരത്തിലേക്ക് വന്നതിനാല്‍ മിക്കവരുടേയും പോര്‍ട്ട്‌ഫോളിയോ ചുവപ്പണിഞ്ഞിട്ടുണ്ടാവാം. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ഏറ്റവും മികച്ച വഴിയെന്ന് മാത്രമല്ല ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാനും ഓഹരികള്‍ക്ക് സാധിക്കും. അതിനാല്‍ 5 വര്‍ഷത്തെ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസീലെ ദീപക് ജസാനി സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.