സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അല്പം കൂടിയുണ്ടെങ്കിലും ഒരുപാട് സാമ്പത്തിക മാറ്റങ്ങളുള്ള മാസമാണ് കടന്നു വരുന്നത്. ബജറ്റും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗവും കൊണ്ടു വരുന്ന തീരുമാനങ്ങൾക്കപ്പുറം നേരത്തെ പ്രഖ്യാപിച്ച പല തീരുമാനങ്ങളും നടപ്പിലാകുന്ന മാസമാണ് ഫെബ്രുവരി.
മാസത്തിന്റെ തുടക്കത്തിലാണ് എണ്ണക്കമ്പനികൾ പാചക വാതക സിലണ്ടറുകളുടെ വില വിലയിരുത്തി വർധിപ്പിക്കാറുള്ളത്. നികുതിദായകരും ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരും മ്യൂച്വൽ പണ്ട് നിക്ഷേപകരും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളും തുടങ്ങി നിരവധി ശ്രദ്ധേയമായ സാമ്പത്തിക മാറ്റങ്ങള്‍ ഫെബ്രുവരിയില്‍ വരുന്നുണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നികുതി പ്ലാനിംഗ് നടത്താം
നികുതിദായകരാണെങ്കില്‍ നികുതി ഇളവുകള്‍ തേടാനുള്ള സമയ പരിധി കുറഞ്ഞു വരികയാണെന്ന് ഫെബ്രുവരിയില്‍ ഓര്‍മിക്കേണ്ടതുണ്ട്. മാര്‍ച്ച് 31നാണ് നികുതി ഇളവുകള്‍ നേടാനുള്ള അവസാന സമയം. അവസാന തീയതി വരെ കാക്കുന്നതിന് പകരം വേഗത്തില്‍ നികുതി ഇളവുകള്‍ ലഭിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം തുടങ്ങിയ നിക്ഷേപങ്ങള്‍ പരിഗണിക്കാം. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം വഴിയും നികുതി ഇളവ് നേടാം.
Also Read: മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
ആര്‍ബിഐ പണനയ അവലോകന യോഗം
ഫെബ്രുവരി 8നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത പണനയ അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ വരുതിയിലാക്കാനുള്ള റിപ്പോ നിരക്ക് വര്‍ധനവ് ഈ യോഗത്തിലും പ്രതീക്ഷിക്കുന്നുണ്ട്. 25-35 അടിസ്ഥാന നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
മേയ് മുതല്‍ ആരംഭിച്ച റിപ്പോ നിരക്ക് വര്‍ധനവ് ഇതുവരെ 225 അടിസ്ഥാന നിരക്കിന്റെ വര്‍ധനവുണ്ടായി. നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്. ഇനിയും റിപ്പോ നിരക്കുയരുന്നത് ബാങ്ക് വായ്പകളുടെ പലിശ നിരക്കില്‍ വീണ്ടും വര്‍ധനവ് വരുത്തും.
ബാങ്ക് ചാര്‍ജ് ഉയരും
കാനറ ബാങ്ക് സേവനങ്ങളുടെ നിരക്ക് വർധനവാണ് ഫെബ്രുവരിയിലെ മറ്റൊരു മാറ്റാം. ക്ലാസിക്ക് ഡെബിറ്റ് കാർഡുകളുടെ വാർഷിക ഫീസ് 125 രൂപയിൽ നിന്ന് 200 രൂപയായി ബാങ്ക് വർധിപ്പിച്ചു. പ്ലാറ്റിനം, ബിസിനസ് ഡെബിറ്റ് കാർഡുകളുടെ വാർഷിക ഫീസ് 500 രൂപയാക്കി ഉയർത്തി. നേരത്തെയിത് 250 രൂപ, 300 രൂപ നിരക്കിലായിരുന്നു.
കാർഡ് മാറ്റി വാങ്ങുന്നതിന് 50 രൂപയായിരുന്നത് 150 രൂപയാക്കി മാറ്റി. എസ്എംഎസ് അലേർട്ടുകൾക്കായി ഓരോ പാദത്തിലും 15 രൂപയും ഈടാക്കും. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 13 മുതൽ നിലവിൽ വരും.
മ്യൂച്വല്‍ ഫണ്ട് T+2 സെറ്റില്‍മെന്റിലേക്ക്
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ സംബന്ധിച്ച് അനുകൂലമായൊരു തീരുമാനമാണ് ഫെബ്രുവരി 1 മുതല്‍ നടക്കുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ റഡീം ചെയ്താല്‍ പണം അക്കൗണ്ടിലെത്തുന്നതിനുള്ള സമയ പരിധി എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളും T+2 എന്ന പേയ്‌മെന്റ് സൈക്കിളിലേക്ക് മാറുകയാണ്.
ഓഹരികള്‍ വില്പന നടത്തുമ്പോള്‍ ബ്ലു ചിപ്പ് കമ്പനികള്‍ T+1 സെറ്റില്‍മെന്റിലേക്ക് മാറിയതിന്റെ ചുവട് പിടിച്ചാണ് ഈ മാറ്റാം. ഇതുപ്രകാരം ഫണ്ട് റഡിം ചെയ്ത് 2 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. നിലവിൽ പണമെത്താൻ 3 ദിവസമെടുക്കുന്നുണ്ട്.
ക്രെഡിറ്റ് കാർഡ് ഇടപാട്
ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന വാടക ഇടപാടുകൾക്ക് 1 ശതമാനം ഫീസ് ഈടാക്കും. മൊത്ത ഇടപാട് തുകയുടെ 1 ശതമാനമാണ് ഫീസായി ഈടാക്കുക. ഉദാഹരണമായി 10,500 രൂപയുടെ വാടക ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കുന്നവരാണെങ്കിൽ 1 ശതമാനാമായ 105 രൂപ ഫീസായി ഈടാക്കും. പുതിയ മാറ്റം ഫെബ്രുവരി 1 മുതൽ നിലവിൽ വരും.