ശമ്പളം വെട്ടിക്കുറയ്ക്കലുകൾക്കും തൊഴിൽ നഷ്ടപ്പെടലുകൾക്കുമിടയിൽ വീട് വാങ്ങാനും ഫ്ലാറ്റ് വാങ്ങാനുമൊക്കെ അഡ്വാൻസ് നൽകിയവർ വലിയ വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കാരണം വായ്പ അനുവദിച്ച ബാങ്കുകൾ പോലും പുതിയ ഇഎംഐകൾ അടയ്ക്കാൻ പ്രാപ്തരാണെന്ന് തെളിയിക്കാൻ പുതിയ ശമ്പള സ്ലിപ്പുകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ശമ്പള വെട്ടിക്കുറയ്ക്കലും ബിസിനസുകളിലുടനീളം വലിയ തോതിലുള്ള നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ വായ്പ എടുക്കുന്നവർ വായ്പകൾ തിരികെ നൽകുമെന്ന് ഉറപ്പാക്കാനാണ് ഈ നടപടികൾ.
വായ്പാ വിതരണ തടസ്സം
കഴിഞ്ഞ രണ്ട് മാസമായി ബാങ്കുകൾ വായ്പ വിതരണം ചെയ്യുന്നത് നിർത്തിയതായി തന്റെ ക്ലയന്റുകളിൽ പലരും പരാതിപ്പെട്ടിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു പ്രമുഖ നിർമ്മാതാവ് പറഞ്ഞു. ഭവനവായ്പയുടെ 20% വരെ നൽകിയിട്ട് ലോക്ക്ഡൌണിനെത്തുടർന്ന് ഇപ്പോൾ വായ്പ വിതരണം നിർത്തിവച്ച കേസുകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ
വായ്പയുടെ ആദ്യ ഘട്ടത്തിൽ തന്നെ വായ്പയെടുത്തയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ പിന്നീട് അടുത്ത ഗഡു നൽകുന്ന കാര്യം ബാങ്കുകൾ വീണ്ടും വിലയിരുത്തും. ഉപഭോക്താക്കളുടെ ശമ്പള തിരുത്തലുകളും മറ്റും കാരണം ബാങ്കുകൾ ഭവനവായ്പകൾ വീണ്ടും മൂല്യനിർണ്ണയം നടത്തി വരികയാണിപ്പോൾ. ഭവനവായ്പ എടുത്ത ആളുകളിൽ പലരും ബുക്ക് ചെയ്ത നിർമാണത്തിലിരിക്കുന്ന അപ്പാർട്ടുമെന്റുകൾ വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ക്രെഡിറ്റ് ബ്യൂറോ സ്കോർ
ഭവന വായ്പ തിരിച്ചടവ് മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് ബ്യൂറോ സ്കോർ കുറയുന്നതിന് കാരണമാകും. ഇത് ഭാവിയിൽ വായ്പയെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി വക്താവ് പറഞ്ഞു. വായ്പയെടുത്തയാളുടെ രേഖകളുടെ മൂല്യ നിർണയം പുതിയ കാര്യമല്ലെന്നും സാധാരണ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി തന്നെയാണ് ഏറ്റവും പുതിയ വരുമാന പ്രസ്താവനകൾ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിതരണം ചെയ്യാത്ത വായ്പകൾക്കോ അല്ലെങ്കിൽ ഗണ്യമായ ഭാഗം ഇനിയും വിതരണം ചെയ്യാത്ത നിർമാണത്തിൻ കീഴിലുള്ള വായ്പകൾക്കോ അവരുടെ സാമ്പത്തിക വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു സ്വകാര്യ ബാങ്കും വ്യക്തമാക്കി.
മൊറട്ടോറിയം
വീട് വാങ്ങുന്നവർ തങ്ങളുടെ ഇഎംഐകളിൽ മൂന്ന് മാസത്തെ മൊറട്ടോറിയം ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ബാങ്ക് പണം വിതരണം ചെയ്യുന്നത് നിർത്തി വയ്ക്കും. മൊറട്ടോറിയം അവസാനിച്ചു കഴിഞ്ഞാൽ, ഇത്തരം വായ്പ അപേക്ഷകൾ വീണ്ടും പ്രത്യേകം വിലയിരുത്തുമെന്നും ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.
എസ്ബിഐ
വായ്പ അനുവദിക്കുമ്പോൾ ക്രെഡിറ്റ് സ്കോർ കണക്കിലെടുത്താണ് എസ്ബിഐ കർശന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു. അതിനാൽ വായ്പ വിതരണം ചെയ്യുന്നതിൽ കർശനമായിരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. "തങ്ങളുടെ വായ്പക്കാരിൽ ഭൂരിഭാഗവും ശമ്പളക്കാരാണ്, ഭവനവായ്പയിൽ ഒരു സമ്മർദ്ദവും ഇതുവരെ കാണുന്നില്ലെന്നും കുമാർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications