എടിഎം സൗജന്യ ഇടപാട് കഴിഞ്ഞാൽ പിഴിയിട്ട് പിഴിയും; ഓരോ ബാങ്കിന്റെയും സൗജന്യ പരിധിയെത്ര; പിഴ അറിയാം
യുപിഐ കാലത്ത് ചെലവാക്കലുകൾ ഡിജിറ്റലായതോടെ പോക്കറ്റിൽ പണമായി സൂക്ഷിക്കുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാലും പണത്തിന് പണം തന്നെ വേണമല്ലോ. പണമെടുക്കാൻ ബാങ്കിലേക്ക് കയറിയ കാലം പലരും മറന്നിട്ടുണ്ടാകും. എടിഎം വഴി ഞൊടിയിടയിൽ പണം ലഭിക്കുമ്പോൾ സ്വാഭാവികമാകും എളുപ്പവഴി തന്നെ തിരഞ്ഞെടുക്കണം. സ്വന്തം ബാങ്കിന്റെ എടിഎം കിട്ടിയില്ലെങ്കിൽ മറ്റു ബാങ്ക് എടിഎമ്മുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരാണെങ്കിൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് നല്ല പിഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഓരോ ബാങ്കിനെയും പരിശോധിച്ചാല്‍ നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇവ സേവിംഗ്‌സ് അക്കൗണ്ടിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെടാം. അധികമായി ഉപയോഗിച്ചാല്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുക പതിവുണ്ട്. പണം പിന്‍വലിച്ചാലും ബാലന്‍സ് പരിശോധിച്ചാലും ബാങ്ക് പിഴ ഈടാക്കും. മറ്റൊരു ബാങ്ക് എടിഎം ആണ് ഉപയോഗിക്കുന്നതെങ്കില്‍ സൗജന്യ ഇടപാടുകളും ഇടപാട് ചാര്‍ജുകളും വ്യത്യസ്തമാകും. സ്ഥിരമായി എടിഎം ഇടപാട് നടത്തുന്നവാണെങ്കില്‍ ഇക്കാര്യങ്ങളില്‍ ഒരു ധാരണയുണ്ടാക്കി വെയ്ക്കുന്നത് നല്ലതാണ്.

നിയമം എങ്ങനെ
2022 ജൂണ്‍ മുതല്‍ മാസത്തിലെ സൗജന്യ ഇടപാട് പരിധിക്ക് അപ്പുറം ഇടപാട് നടത്തുന്നവരില്‍ നിന്ന് ഒരോ ഇടപാടിനും 21 രൂപ വരെ ചാര്‍ജ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സെര്‍ക്കുലര്‍ പ്രകാരം ബാങ്കുകള്‍ സ്വന്തം എടിഎം നെറ്റ്‍വര്‍ക്കില്‍ സാമ്പത്തിക, സാമ്പത്തികേതരമായ 5 സൗജന്യ ഇടപാടുകള്‍ എല്ലാ മാസവും ഉപഭോക്താക്കള്‍ക്ക് നല്‍കണം.
മറ്റു ബാങ്കുകളുടെ ബ്രാഞ്ചില്‍, മെട്രോ നഗരങ്ങളില്‍ മൂന്നും നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നൽകണം ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപയാണ് ഫീസ് ഈടാക്കാൻ സാധിക്കുക.
എസ്ബിഐ
എസ്ബിഐയില്‍ ആവറേജ് മന്ത്‌ലി ബാലന്‍സ് അടിസ്ഥാനമാക്കിയാണ് സൗജന്യ ഇടപാടുകള്‍ നല്‍കുന്നത്. ആവറേജ് മന്ത്ലി ബാലൻസ് 25,000 രൂപ വരെ സൂക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ 5 സൗജന്യ ഇടപാടുകള്‍ എസ്ബിഐ സ്വന്തം എടിഎമ്മിൽ നിന്ന് നല്‍കും. 25,000 രൂപയ്ക്ക് മുകളിൽ ആവറേജ് മന്ത്ലി ബാലൻസ് സൂക്ഷിക്കുന്നവർക്ക് ഇടപാട് പരിധിയില്ല. ഇടപാട് പരിധിക്കപ്പുറം ഉപയോഗിച്ചാല്‍ എസ്ബിഐ എടിഎമ്മില്‍ 10 രൂപയും ജിഎസ്ടിയും മറ്റു എടിഎമ്മുകളിൽ 20 രൂപയും ജിഎസ്ടിയും ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
മെട്രോ, നോണ്‍ മെട്രോ നഗരങ്ങളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം ഉപയോഗിച്ച് 5 സൗജന്യ ഇടപാട് നല്‍കും. പരിധിക്ക് ശേഷം 10 രൂപയും നികുതിയുമാണ് ഈടാക്കുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മെട്രോ നഗരങ്ങളില്‍ 3 സൗജന്യ ഇടപാട് ബാങ്ക് നല്‍കുന്നു. പരിധി കഴിഞ്ഞാല്‍ 21 രൂപയും നികുതിയും ചുമത്തും. നോണ്‍ മെട്രോ നഗരങ്ങളില്‍ 5 ഇടപാട് ലഭിക്കും. 9 രൂപയാണ് പിഴ.
എച്ച്ഡിഎഫ്‌സി ബാങ്ക്
സ്വന്തം എടിഎം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് 5 സൗജന്യ ഇടപാടുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നു. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് മൂന്ന് ഇടപാടുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് നടത്താം. സൗജന്യ ഇടപാടിന് ശേഷം 21 രൂപ നിരക്കിലാണ് പിഴ.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് മെട്രോ നഗരങ്ങളില്‍ 3, നോണ്‍ മെട്രോ നഗരങ്ങളില്‍ 5 എന്ന റൂളാണ് പിന്തുടരുന്നത്. സൗജന്യ പരിധിക്ക് ശേഷം ഇടപാട് നടത്തിയാല്‍ സാമ്പത്തിക ഇടപാടാണെങ്കില്‍ 20 രൂപ നിരക്കിലും സാമ്പത്തികേതര ഇടപാടാണെങ്കില്‍ 8.50 രൂപ നിരക്കിലും പിഴ ഈടാക്കും.


Click it and Unblock the Notifications


