പിഴയുടെ കാര്യത്തിൽ ബാങ്കുകൾ ഒരുപാട് തുക അക്കൗണ്ടിൽ നിന്നും ഈടാക്കിയിട്ടുണ്ടാകും. മിനിമം ബാലൻസ് വെയ്ക്കാത്തതിനുള്ള പിഴ കിട്ടാത്തവരും കുറവാണ്. എടിഎം ഉപയോഗത്തിനും പിഴ കിട്ടിയവർ ഒരുപാടുണ്ട്. സൗജന്യ എടിഎം സൗകര്യങ്ങളുടെ എണ്ണ കുറച്ച് പിഴയീടാക്കാനുള്ള സൗകര്യം കൂട്ടുകയാണ് ബാങ്കുകൾ.
ഞൊടിയിടയിൽ പണം ഇടപാട് നടക്കുന്ന ഇന്നത്തെ കാലത്ത് പല ഇടപാടുകൾക്ക് ബാങ്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ചിലപ്പോൾ അറിഞ്ഞും അറിയാതെയും ബാങ്കിന് പിഴ നൽകേണ്ട സാഹചര്യങ്ങളുണ്ടാകാറുണ്ട്. പല ബാങ്കുകളും എടിഎം ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വന്തം ബാങ്ക് എടിഎമ്മില്‍ നിന്ന് ഒരു മാസത്തില്‍ 5 ഇടപാടുകളാണ് അനുവദിക്കുന്നത്. ഇത് കടന്നാൽ പിഴയുണ്ട്.
എന്നാൽ പിഴ അങ്ങോട്ട് മാത്രം നൽകിയാൽ മതിയോ. ഉപഭോക്താവിന്റെ അപേക്ഷയിൽ കൃത്യമായ നടപടിയെടുക്കാത്ത പക്ഷം ബാങ്ക് ഉപഭോക്താവിന് പിഴ നൽകേണ്ടി വരും. നിയമം പാലിച്ചില്ലെങ്കിൽ ബാങ്കിനും കിട്ടും പിഴ എന്നർഥം. ദിവസത്തിൽ 500 രൂപയാണ് ബാങ്ക് ഉപഭോക്തവിന് നൽകേണ്ട പിഴ.
റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങൾ
ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ്, ക്രെഡിറ്റ് കാര്‍ഡ് ക്ലോസിംഗ് എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജൂലായ് ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. ക്രെഡിറ്റ് കാർഡ് ഉപഭോക്താവും, കാർഡ് ഇഷ്യുവറും തമ്മിലുള്ള ബന്ധം സുതാര്യവും, സുഗമവുമാക്കുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്കാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടവിച്ചിരിക്കുന്നത്.
ഇതിൽ ഉപഭോക്താവിന് കൂടുതൽ സ്വാതന്ത്ര്യവും, സുരക്ഷയും നൽകുന്ന മാനദണ്ഡങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.. ഇതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ അധികാരം ലഭിക്കും.
കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യപ്പെടുന്ന സമയത്ത് തന്നെ ബില്ലിംഗ് സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിർദ്ദേശം. ബില്ലിംഗ് സ്റ്റേറ്റ്‌മെന്റില്‍ കാലതാമസം ഉണ്ടാകരുത്. ഇതിനായി ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് വഴി ബില്ല് / സ്റ്റേറ്റ്‌മെന്‌റ് നല്‍കാനും ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പലിശ ഈടാക്കുന്നതിന് രണ്ടാഴ്ചയ്ക്ക് മുൻപ് കാർഡ് അനുവദിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താവിനെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ മാര്‍ഗ നിർദ്ദേശം ബാധകമാണ്. പേയെന്റ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് ബില്ലിംഗ് സൈക്കിൾ തിരഞ്ഞെടുക്കാനുള്ള അധികാരം പുതിയ മാർഗ നിർദ്ദേശം വഴി ലഭിക്കും. 1 വര്‍ഷത്തിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ അവസാനിപ്പിക്കും. കാര്‍ഡ് ഉടമ 30 ദിവസത്തിനുള്ളില്‍ ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ കാര്‍ഡ് ക്ലോസ് ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് അവസാനിപ്പിക്കുമ്പോള്‍ കാര്‍ഡിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.
ദിവസവും 500 രൂപ പിഴ
ക്രെഡിറ്റ് കാർഡ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയാലാണ് ബാങ്ക് ഉപഭോക്താവിന് പിഴ നൽകേണ്ടത്. ക്രെഡിറ്റ് കാർഡ് അവസാനിപ്പിക്കാൻ അപേക്ഷ ലഭിച്ച് 7 ദിവസത്തിന് ശേഷം അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്നാണ് റിസർവ് ബാങ്ക് മാർഗ നിർദ്ദേശം. ഇക്കാലയളിവിൽ ഉപഭോക്തവ് കുടിശ്ശിക അടച്ചു തീർക്കേണ്ടതുണ്ട്.
ഏഴ് ദിവസത്തിനുള്ളിൽ അപേക്ഷയിൽ നടപടി എടുത്തില്ലെങ്കിൽ ഓരോ ദിവസവും 500 രൂപ പിഴ നൽകണമെന്നാണ് റിസർവ് ബാങ്ക് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ക്രെഡിറ്റ് കാർഡ് അവസാനിപ്പിക്കുന്ന ദിവസം വരെ ഈ പിഴ ഉപഭോക്താവിന് ലഭിക്കും.


Click it and Unblock the Notifications