ബിറ്റ്‌കോയിന്‍ എങ്ങോട്ട് — 1 ലക്ഷത്തിലേക്കോ 35,000 ഡോളറിലേക്കോ? വിപണി വിദഗ്ധര്‍ പറയുന്നു

പുതുവര്‍ഷം നല്ലൊരു തുടക്കമല്ല ബിറ്റ്‌കോയിനെ തേടിയെത്തുന്നത്. ജനുവരി തൊട്ട് തുടര്‍ച്ചയായ സമ്മര്‍ദ്ദം ബിറ്റ്‌കോയിന്‍ നേരിടുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ തിരിച്ചുവരവിന്റെ മിന്നലാട്ടങ്ങള്‍ ബിറ്റ്‌കോയിനില്‍ കാണാന്‍ കഴിഞ്ഞെങ്കിലും വീണ്ടും 'വെടി തീര്‍ന്ന' മട്ടില്‍ ക്രിപ്‌റ്റോകറന്‍സി ഇറങ്ങുകയാണ്. 45,000 ഡോളര്‍ മാര്‍ക്കിലേക്ക് അടുക്കുമ്പോഴെല്ലാം രൂക്ഷമായ വില്‍പ്പനയ്ക്ക് ബിറ്റ്‌കോയിന്‍ സാക്ഷിയാവുന്നു. ടെക്‌നിക്കല്‍ ചാര്‍ട്ട് പരിശോധിച്ചാല്‍ നിര്‍ണായകമായ പിന്തുണ നിലവാരത്തിലേക്കാണ് ക്രിപ്‌റ്റോകറന്‍സിയുടെ ഇപ്പോഴത്തെ സഞ്ചാരം.

എങ്ങോട്ട്?

'സപ്പോര്‍ട്ട് ലെവലുകള്‍' തകരുന്ന സാഹചര്യമുണ്ടായാല്‍ 35,000 ഡോളറിലേക്കായിരിക്കും ബിറ്റ്‌കോയിന്‍ മൂക്കുംകുത്തി വീഴുക. പൊതുവേ ചാഞ്ചാട്ടങ്ങള്‍ക്ക് പേരുകേട്ടതാണ് ക്രിപ്‌റ്റോ വിപണി; സമീപവാരങ്ങളിലാകട്ടെ, ഡിജിറ്റല്‍ കോയിനുകളുടെ ചാഞ്ചാട്ടം മൂര്‍ധന്യാവസ്ഥയിലുമാണ്. ഉക്രൈന്‍ പ്രതിസന്ധി അടക്കമുള്ള ആഗോള ആശങ്കകള്‍ ബിറ്റ്‌കോയിന്‍ അടക്കിവാഴുന്ന ക്രിപ്‌റ്റോ വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ബിറ്റ്‌കോയിന്റെ പോക്ക് എങ്ങോട്ട്? നിക്ഷേപകരുടെ പ്രധാന ചോദ്യമിതാണ്. സാമ്പത്തിക രംഗത്തുള്ള വിദഗ്ധര്‍ ഇതിന് മറുപടിയുമായി രംഗത്തുവരുന്നുണ്ട്.

പിന്തുണ

'ഓഹരി വിപണികളും ക്രിപ്‌റ്റോ വിപണിയും തമ്മിലെ പരസ്പരബന്ധമാണ് ക്രിപ്‌റ്റോകറന്‍സി ആവാസവ്യവസ്ഥയെ പിറകോട്ട് വലിക്കുന്നത്', ക്രിപ്‌റ്റോ ട്രേഡിങ് പ്ലാറ്റ്‌ഫോമായ മൂഡ്രെക്‌സിന്റെ സിഇഒയും സഹസ്ഥാപകനുമായ എഡുല്‍ പട്ടേല്‍ നിരീക്ഷിക്കുന്നു. 41,200 ഡോളര്‍ മാര്‍ക്കില്‍ ബിറ്റ്‌കോയിന് നിര്‍ണായക പിന്തുണയുണ്ട്. ഇതു തകര്‍ന്നാല്‍ 40,000 ഡോളറിലേക്ക് ബിറ്റ്‌കോയിന്‍ വീഴാന്‍ ഏറെയൊന്നും കാലമെടുക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

 
വിൽപ്പന

നേരത്തെ, കേവലം ഒരാഴ്ച്ച കൊണ്ട് 30 ശതമാനത്തോളം ഉയരാന്‍ ബിറ്റ്‌കോയിന് കഴിഞ്ഞിരുന്നു. ഫെബ്രുവരി 11 -ന് 45,300 ഡോളറിലേക്കാണ് ക്രിപ്‌റ്റോകറന്‍സി അടിവെച്ച് കയറിയത്. എന്നാല്‍ 45,000 ഡോളറില്‍ ധൈര്യമായി ഇരിപ്പുറപ്പിക്കാന്‍ ബിറ്റ്‌കോയിന് സാവകാശം കിട്ടിയില്ല. വാരാന്ത്യം ശക്തമായ ലാഭമെടുപ്പുണ്ടായതോടെ ബിറ്റ്‌കോയിന്‍ കയറിയതിലും വേഗത്തില്‍ താഴേക്കിറങ്ങി. വിഷയത്തില്‍ മറ്റൊരു ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ സഹികോയിന്റെ സഹസ്ഥാപകന്‍ മെല്‍ബിന്‍ തോമസ് അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.

ചാർട്ടുകൾ

'ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ അടുത്തകാലത്തെങ്ങും ബിറ്റ്‌കോയിനില്‍ ബുള്ളിഷ് ട്രെന്‍ഡ് കാണാന്‍ കഴിയുന്നില്ല. കഴിഞ്ഞ അഞ്ചോ ആറോ ദിവസത്തെ പ്രതിദിന ചാര്‍ട്ടുകളെടുത്തു നോക്കിയാല്‍ റെഡ് കാന്‍ഡിലുകള്‍ രൂപംകൊള്ളുന്നുണ്ട്. ഇടപാടുകളുടെ എണ്ണത്തിലും കാര്യമായ ഇടിവാണ് സംഭവിക്കുന്നത്', മെല്‍ബിന്‍ തോമസ് സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങളാണ് ബിറ്റ്‌കോയിനില്‍ ഇപ്പോള്‍ സമ്മര്‍ദം ചെലുത്തുന്നത്. ഉക്രൈന്‍ - റഷ്യ പ്രശ്‌നം, ഉയരുന്ന ബോണ്ട് വരുമാനം, പലിശ നിരക്കുകളുടെ വര്‍ധനവ്, ഓഹരി വിപണികളുടെ തകര്‍ച്ച എന്നിവയെല്ലാം ക്രിപ്‌റ്റോ വിപണിയെ താഴേക്ക് വലിച്ചിടുകയാണ്.

തിരിച്ചുവരും

ഇതേസമയം, ദീര്‍ഘകാലയളവില്‍ ബിറ്റ്‌കോയിന്‍ ക്ഷീണമെല്ലാം അകറ്റി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പക്ഷമാണ് ഇന്ത്യ ബ്ലോക്ക്‌ചെയിന്‍ അലിയന്‍സിന്റെ സ്ഥാപകന്‍ രാജ് കപൂറിന്. ഇപ്പോഴത്തെ വിലിയിടിവ് താത്കാലികം മാത്രം. ബിറ്റ്‌കോയിന്റെ കരുത്തെന്തെന്ന് സമീപകാല ദുരന്തങ്ങള്‍ക്കിടെ നിക്ഷേപകര്‍ കണ്ടതാണ്. അതുകൊണ്ട് നിലവിലെ വിലയിടിവില്‍ ആശങ്കപ്പെടേണ്ട. ദീര്‍ഘകാലയളവില്‍ ബിറ്റ്‌കോയിന്‍ മുകളിലേക്ക് തിരിച്ചുവരും, രാജ് കപൂര്‍ പറയുന്നു.

 
പഠനം

'മൈനിങ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതും ലോകരാജ്യങ്ങള്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ നയരൂപീകരണം നടത്തുന്നതുമാണ് പുതിയ കാലത്ത് ബിറ്റ്‌കോയിന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. എന്നാല്‍ ബിറ്റ്‌കോയിന് പ്രചാരമേറെയുണ്ട്. ഒരു സുപ്രഭാതത്തിലിത് മാഞ്ഞുപോകില്ല', ഇന്ത്യ ബ്ലോക്ക്‌ചെയിന്‍ അലിയന്‍സിന്റെ സ്ഥാപകന്‍ വാദിക്കുന്നു.

അടുത്തിടെ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ടൊരു പഠന റിപ്പോര്‍ട്ട് ആഗോള ഭീമന്മാരായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ബിറ്റ്‌കോയിന്‍ മൂല്യം 1 ലക്ഷം ഡോളര്‍ തൊടുന്ന ചിത്രം വിദൂരമല്ലെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. സ്വര്‍ണവുമായി താരതമ്യം ചെയ്ത്, 'സ്റ്റോര്‍ ഓഫ് വാല്യു' എന്ന വീക്ഷണകോണിലൂടെയാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ പഠനം. 'സ്‌റ്റോര്‍ ഓഫ് വാല്യു' (മൂല്യശേഖരം), ഡിജിറ്റല്‍ അസറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കപ്പുറവും ബിറ്റ്‌കോയിന്റെ സാധ്യതകള്‍ വലുതാണെന്ന് പഠനം അടിവരയിടുന്നു.

ഉചിതം

റഷ്യയുടെ അനുകൂലമായ നിലപാട്, ഇന്ത്യയില്‍ നിന്നുള്ള പച്ചക്കൊടി, ലെയര്‍ 2 / ഡെഫി / മെറ്റാവേഴ്‌സ് പദ്ധതികളിലേക്കുള്ള പുതിയ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിങ് തുടങ്ങിയ സംഭവവികാസങ്ങള്‍ ക്രിപ്‌റ്റോയിലുള്ള ദീര്‍ഘകാല വികാരം പോസിറ്റീവാക്കി നിലനിര്‍ത്തുന്നുണ്ടെന്നാണ് അനലിസ്റ്റുകളുടെ കാഴ്ച്ചപ്പാട്. ക്രിപ്‌റ്റോയില്‍ കൂടുതല്‍ സ്ഥാപന നിക്ഷേപകര്‍ കടന്നുവരുന്നതോടെ ബുള്ളിഷ് ട്രെന്‍ഡ് ശക്തമാകും. ദീര്‍ഘകാലയളവില്‍ പയറ്റിത്തെളിഞ്ഞ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍. എല്ലാ ക്രിപ്‌റ്റോകറന്‍സികളെയും പോലെ ബിറ്റ്‌കോയിനിലും ചാഞ്ചാട്ടം പതിവാണ്. ബിറ്റ്‌കോയിന്‍ വാങ്ങുന്നവര്‍ ദീര്‍ഘകാലം കൈവശം വെയ്ക്കുന്നതായിരിക്കും ഉചിതം, അനലിസ്റ്റുകള്‍ പറയുന്നു.

ഹോൾഡ് ചെയ്യാം

'സമീപകാലത്ത് വന്‍ക്ഷീണം നേരിടുന്നുണ്ടെങ്കിലും ക്രിപ്‌റ്റോ വിപണിയില്‍ ഇപ്പോഴും ബിറ്റ്‌കോയിന് തന്നെയാണ് ആധിപത്യം. ദീര്‍ഘകാല നിക്ഷേപകര്‍ കൈവശമുള്ള ക്രിപ്‌റ്റോ കോയിനുകള്‍ ഹോള്‍ഡ് ചെയ്യുന്നതാണ് നല്ലത്. മാര്‍ക്കറ്റ് ഓരോ തവണ താഴേക്ക് വീഴുമ്പോഴും കൂടുതല്‍ കോയിനുകള്‍ സമാഹരിച്ച് ശരാശരി ഡോളര്‍ ചെലവ് കുറയ്ക്കുന്നിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം', മൂഡ്രെക്‌സിന്റെ എഡുല്‍ പട്ടേല്‍ അഭിപ്രായപ്പെടുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോകറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X