വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ബംബർ ലോട്ടറിയാണ് ഇത്തവണത്തെ ബജറ്റിലൂടെ കൈവന്നിരിക്കുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് ഇത്തവണത്തെ ബജറ്റിലൂടെ കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. അതോടെ ആഭരണങ്ങളുടെ വില കുത്തനെ ഇടിഞ്ഞു.
കുറഞ്ഞത് 2000 രൂപ
പവന് 54,160 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് രാവിലെ ബജറ്റ് പ്രഖ്യാപനം വരുന്നതിന് മുൻപ് 200 രൂപ കുറഞ്ഞ് പവന് 53,960 രൂപയും ഗ്രാമിന് 6745 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം. ബജറ്റിൽ കസ്റ്റംസ് തീരുവ 6 ശതമാനം കുറയ്ക്കുന്നു എന്ന പ്രഖ്യാപനം വന്ന ഉടനെ പവന്‍റെ വില 2000 രൂപ കുറഞ്ഞു.
അതായത് പവന് 51,960 രൂപ എന്ന നിരക്കിലാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6495 രൂപ.

ആഭരണം വാങ്ങാൻ എത്ര ചിലവാകും..?
പവന്‍റെ വില തുടർച്ചയായി കുറയുന്നത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
മൂന്ന് മാസത്തെ താഴ്ന്ന വില
ഏപ്രിൽ അഞ്ചാം തീയ്യതിക്ക് ശേഷം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും തുറഞ്ഞ വിലയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകും.

റെക്കോർഡ് വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.


Click it and Unblock the Notifications