റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്ത ഇന്ത്യക്കാരുടെ പ്രധാന നിക്ഷേപ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ ലഭിക്കുന്ന സുരക്ഷിതത്വം പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെ പ്രത്യേകതയാണ്. പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും മറികടന്നുളള പലിശ നിരക്കും പോസ്റ്റ് ഓഫീസ് വിവിധ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതിനോടൊപ്പം പലിശ നിരക്ക് വീണ്ടും ഉയർത്തുമെന്ന വാർത്തായണ് പുറത്തു വരുന്നത്.
ആവർത്തന നിക്ഷേപത്തിലും സ്ഥിര നിക്ഷേപത്തിലും രാജ്യത്തെ പൊതുമേഖാല ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്കാണ് ഇപ്പോഴും പോസ്റ്റ് ഓഫീസ് വഴി ലഭിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കാറുണ്ട്. എന്നാൽ 2020ന് ശേഷം ഇതിൽ മാറ്റം വരുത്തിയിട്ടില്ല. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സ്‌കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് രണ്ടാം പാദം ആരംഭിക്കുന്ന ജൂലൈ മുതൽ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്.
കോവിഡ് വ്യാപനത്തിന് ശേഷം ലഘുസമ്പാദ്യ പദ്ധതികളുടെയോ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് സമ്പദ് വ്യവസ്ഥയ്‌ക്കേല്‍പ്പിച്ച പരുക്കാണ് പലിശ നിരക്ക് ഉയർത്താതെ പിടിച്ചു നിർത്താനുള്ള കാരണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചില സ്കീമുകളുടെ പലിശ നിരക്കെങ്കിലും ഉയർത്തുമെന്നാണ് വിവരം. പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് 2022 മേയ് നാലിന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിക്ക് പോയന്റ് ഉയര്‍ത്തിയിരുന്നു. ഇത് വായ്പക്കാരുടെ പലിശ ഭാരം കൂട്ടുകയാണ് ഉണ്ടായത്.
Also Read: നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാം
അതേസമയം നിക്ഷേപകര്‍ക്ക് പലിശ നിരക്ക് ഉയരുകയും ചെയ്തു. വിവിധ പൊതുമേഖാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപത്തിനും ആവർത്തന നിക്ഷേപത്തിനുമുള്ള പലിശ നിരക്കില്‍ ചെറിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതാണ് രണ്ടാം പാദത്തില്‍ പലിശ നിരക്ക് ഉയർത്താൻ കേന്ദ്രസർക്കാറിനെ നിർബന്ധിപ്പിക്കുന്നത്. അവസാനം നടന്ന ഏപ്രില്‍- ജൂണ്‍ പാദ വര്‍ഷത്തിലെ വിലയിരുത്തലില്‍ നിക്ഷേപങ്ങലുടെ പലിശ നിരക്ക് മാറ്റിയിട്ടില്ല. ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടാം പാദത്തിലേക്കുള്ള പലിശ നിരക്ക് തീരുമാനിക്കാൻ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പാനല്‍ യോഗം ചേരും. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം ജൂണ്‍ 30നാണ് അവസാനിക്കുക.
അതേസമയം ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിലവിൽ അംഗങ്ങളായിട്ടുള്ളവർക്ക് നിരക്ക് ഉയർത്തിയാലും ഗുണം ലഭിക്കില്ല. ചേരുന്ന സമയത്തുള്ള പലിശ നിരക്കാണ് ടേം, ആവർത്തന നിക്ഷേപം എന്നിവയ്ക്ക് കാലാവധിയെത്തുന്നത് വരെ ബാധാകമാകുന്നത്. ഈ സ്കീമുകളിൽ പുതുതായി ചേരുന്നവർക്ക് നിരക്ക് വർധനവ് വന്നാൽ മികച്ച നേട്ടം ലഭിക്കും. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ സ്കീമിൽ നേരത്തെ ചേർന്നവരാണെങ്കിലും നിരക്ക് പുതുക്കിയാൽ പ്രയോജനം ലഭിക്കും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് ഇങ്ങനെയാണ്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 ശതമാനം
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എൻ.എസ്.ഇ.)- 6.8 ശതമാനം
സുകന്യ സമൃദ്ധി യോജന- 7.6 ശതമാനം
കിസാന്‍ വികാസ് പത്ര- 6.9 ശതമാനം
സേവിഗംസ് ഡെപ്പോസിറ്റ്- 4 ശതമാനം
1 വര്‍ഷ കാലാവധിയുള്ള ടേം ഡെപ്പോസിറ്റ്- 5.5 ശതമാനം
2 വര്‍ഷ കാലാവധിയുള്ള ടേം ഡെപ്പോസിറ്റ്- 5.5 ശതമാനം
3 വര്‍ഷ കാലാവധിയുള്ള ടേം ഡെപ്പോസിറ്റ്- 5.5 ശതമാനം
5 വര്‍ഷ കാലാവധിയുള്ള ടേം ഡെപ്പോസിറ്റ്- 6.7 ശതമാനം
5 വര്‍ഷ കാലാവധിയുള്ള ആവര്‍ത്തന നിക്ഷേപം -5.8 ശതമാനം
സീനിയര്‍ സിറ്റസണ്‍ സ്‌കീം- 7.4 ശതമാനം
മന്ത്‌ലി ഇന്‍കം അക്കൗണ്ട് 6.6 ശതമാനം