വിവിധ സാമ്പത്തിക സൂചകങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടന തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് വ്യക്തമാക്കുന്നത്. സമ്പദ് ഘടന ശക്തിപ്പെടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നും ബാങ്കിംഗ് മേഖലയാണ്. കൂടാതെ, 2021 ഡിസംബര്‍ പാദത്തില്‍ വന്‍ തോതിലുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പ്പന കൊണ്ടുതന്നെ മിക്ക ബാങ്ക് ഓഹരികളിലും 15 മുതല്‍ 40 ശതമാനത്തോളം വില താഴ്ന്ന് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായി മികച്ചു നില്‍ക്കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ഇതിനിടെ, റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ്ങിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍, 4 ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപം നിര്‍ദേശിച്ചു.
1) ഫെഡറല്‍ ബാങ്ക്
എറണാകുളം ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചുത് ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ബാങ്കിന് 1.12 കോടി ഉപഭോക്താക്കളും 1,291 ശാഖകളും 1,447 എ.ടി.എമ്മുകളും സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് ശാഖകളുണ്ട്. നിലവില്‍ ബാങ്കിന്റെ ഓഹരികളില്‍ 31.55 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും 25.92 ശതമാനം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും 42.54 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും കൈവശമാണുള്ളത്.
ലക്ഷ്യ വില 125
വെള്ളിയാഴ്ച 91.35 രൂപ നിലവാരത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ (BSE: 500469, NSE: FEDERALBNK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 125 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 38 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 57.65 രൂപയുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നു്. നിലവില്‍ 18,924 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂലധനം.
2) ആക്‌സിസ് ബാങ്ക്
മുന്‍നിര സ്വകാര്യ ഇന്ത്യന്‍ ബാങ്കാണ് ആക്‌സിസ് ബാങ്ക് ലിമിറ്റഡ്. രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നായിരുന്നു. പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തോടെ 1994-ല്‍ മുംബൈ ആസ്ഥാനമായി യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് തുടക്കം. പിന്നീട് പടിപടിയായി ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. 2007-ല്‍ ആക്‌സിസ് ബാങ്ക് എന്ന് പുനര്‍ നാമകരണം ചെയ്തു. നിലവില്‍ 78,000-ലേറെ ജീവനക്കാരും 4500-ലേറെ ശാഖകളും ബാങ്കിനുണ്ട്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും കമ്പനി നല്‍കുന്നു. ഇപ്പോഴും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി്, ആക്‌സിസ് ബാങ്കില്‍ 9.19 ശതമാനത്തോളം ഓഹരി നിക്ഷേപം നിലനിര്‍ത്തിയിട്ടുണ്ട്. 2,23,957 കോടിയാണ് വിപണി മൂലധനം.
ലക്ഷ്യ വില 970
വെള്ളിയാഴ്ച 730.85 രൂപയിലാണ് ആക്സിസ് ബാങ്കിന്റെ (BSE: 532215; NSE: AXISBANK) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 970 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 33 ശതമാനത്തോളം നേട്ടമാണ് ഈ ഓാഹരികളില്‍ നിന്നും ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തയ 866.90 രൂപയാണ് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില. ഇതേകാലയളവിലെ ഓഹരിയുടെ കുറഞ്ഞ വില 616 രൂപയാണ്.
Also Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാ
3) സിറ്റി യൂണിയന്‍ ബാങ്ക്
തമിഴ്‌നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ബാങ്ക് കളില്‍ ഒന്നാണ് സിറ്റി യൂണിയന്‍ ബാങ്ക് ലിമിറ്റഡ് (BSE: 532210, NSE: CUB). 1904-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബാങ്കിന്റെ ആദ്യനാമം കുംഭകോണം ബാങ്ക് ലിമിറ്റഡ് എന്നായിരുന്നു. എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്ന ബാങ്കിംഗ് സ്ഥാപനമാണിത്. നിലവില്‍ 10,547 കോടി രൂപയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ ഉണ്ട്.
ലക്ഷ്യ വില 225
സിറ്റി യൂണിയന്‍ ബാങ്ക് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 27 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് കഴിഞ്ഞു. വെള്ളിയാഴ്ച 139.50 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 225 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വ്ാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 62 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപിച്ചു. അടുത്തിടെ രേഖപ്പെടുത്തിയ 128.70 രൂപയാണ് ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന വില നിലവാരം. ഇതേകാലയളവിലെ ഉയര്‍ന്ന വില നിലവാരം 189.80 രൂപയുമാണ്.
4) ഡിസിബി ബാങ്ക്
രാജ്യത്തെ മുന്‍നിര സ്വകാര്യ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്ക് ആണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്നും ഷെഡ്യൂള്‍ വാണിജ്യ ബാങ്ക് പദവി കരസ്ഥാമാക്കുന്ന രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകൡല്‍ ഒന്നാണ് ഡിസിബി ബാങ്ക്. 1995-ലാണ് ഇത്തരത്തിലുള്ള ബാങ്കിംഗ് ലൈസന്‍സ് നേടിയത്. 15 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്വിസ് ധനകാര്യ സ്ഥാപനമായ ആഗ ഖാന്‍ ഫണ്ട് ഫോര്‍ എക്കണോമിക് ഡവലപ്‌മെന്റ് ആണ് ബാങ്കിന്റെ പ്രമോട്ടര്‍ ഗ്രൂപ്പ്. 1930-ല്‍ ഇസ്‌മൈയിലിയ കോര്‍പ്പറേറ്റ് ബാങ്കും മസലവാല കോപ്പറേറ്റീവ് ബാങ്കും ലയിച്ച് ഡവലപ്‌മെന്റ് കോ്പ്പറേറ്റീവ് ബാങ്ക് ആയി രൂപാന്തരപ്പെട്ടാണ് ആരംഭം. പിന്നീട് വാണിജ്യ ബാങ്കിംഗ് ലൈസന്‍സ് കിട്ടിയതോടെ ഡവലപ്‌മെന്റ് ക്രെഡിറ്റ് ബാങ്ക് എന്നാക്കി പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. നിലവില്‍ രാജ്യത്താകമാനം 354 ശാഖകളുണ്ട്.
ലക്ഷ്യവില 140
വെള്ളിയാഴ്ച 83.10 രൂപ നിലവാരത്തിലാണ് ഡിസിബി ബാങ്ക് (BSE: 532772, NSE: DCBBANK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 140 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 70 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഡിസിബി ഓഹരികളുടെ ഉയര്‍ന്ന വില 125.85 രൂപയും കുറഞ്ഞ വില 78.35 രൂപയുമാണ്. നിലവില്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 34 ശതമാനം താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ബാങ്കിന്റെ വിപണി മൂലധനം 2,594 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.