കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ശക്തമായ സാന്നിധ്യമാണ് സഹകരണ ബാങ്കുകൾ. കേരളത്തിലെ ശക്തമായ സഹകരണ സംഘങ്ങളിൽ മലയാളികളുടെ കോടികണക്കിന് രൂപയുടെ നിക്ഷേപമാണ് ഇന്നുള്ളത്. പൊതു-സ്വകാര്യ ബാങ്കുകളേക്കാൾ എളുപ്പത്തിൽ ലഭിക്കുന്ന സേവനങ്ങളും പ്രാദേശികമായി അടുപ്പമുള്ള ബാങ്ക് എന്ന പരിഗണനയുമാണ് സഹകരണ സംഘങ്ങളിലേക്ക് പൊതുവെ നിക്ഷേപങ്ങളെത്തിക്കുന്നത്. ഉയർന്ന പലിശ നിരക്കാണ് മറ്റൊരു ഘടകം. കഴിഞ്ഞ ദിവസം സഹകരണ ബാങ്ക് പലിശ നിർണയ സമിതി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു.
പുതിയ നിരക്ക് പ്രകാരം പൊതുമേഖല, സ്വകാര്യ മേഖലാ ബാങ്കുകളേക്കാൾ ഉയർന്ന നിരക്കിലേക്ക് സഹകരണ ബാങ്കുകളുടെ നിക്ഷേപ പലിശ നിരക്ക് എത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകൾ 7.75- 7.90 ശതമാനം നിലവാരത്തിലാണ് ഉയർന്ന നിരക്ക് നൽകുന്നത്. സ്വകാര്യ ബാങ്കുകളിൽ 8-8.50 ശതമാനമാണ് പലിശ നിരക്ക്. ഇവിടെയാണ് 9 ശതമാനമാവുമായി പലിശ നിരക്കിൽ സഹകരണ ബാങ്കുകൾ മുന്നിട്ട് നിൽക്കുന്നത്.

പലിശ നിരക്കുയർത്തി
പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പലിശ നിർണയ സമിതി ഉയര്‍ത്തിയത്. ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും ഒരു വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ധനവ്.
പുതുക്കിയ നിരക്കോടെ സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് 9 ശതമാനത്തിലേക്കും കേരള ബാങ്കിലെ പലിശ നിരക്ക് 8 ശതമാനത്തിലേക്കും കുതിച്ചു. രാജ്യത്തെ ദേശസാത്കൃ ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
പലിശ നിരക്ക്- സഹകരണ സംഘം
പ്രാഥമിക സഹകരണ സംഘങ്ങളിലെ 91 ദിവസം മുതല്‍ 179 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം ഉയര്‍ത്തി 7.50 ശതമാനമാക്കി. 180 ദിവസം മുതല്‍ 364 ദിവസത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 7.25 ശതമാനമായിരുന്നു.
ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് 9 ശതമാനം പലിശ ലഭിക്കും. നേരത്തെ 8.25 ശതമാനമായിരുന്നു പലിശ നിരക്ക്. 2 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.75 ശതമാനം പലിശ ലഭിക്കും. ഇവിടെയും 0.75 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
കേരള ബാങ്ക്
കേരള ബാങ്കില്‍ 91 ദിവസം മുതല്‍ 179 ദിവസം വരെയുള്ള കാലാവധിയില്‍ 0.50 ശതമാനം നിരക്കുയര്‍ത്തി. 6.75 ശതമാനം പലിശ ഇനി മുതല്‍ ലഭിക്കും. 180 ദിവസം മുതല്‍ 364 ദിവസത്തേക്ക് 7.25 ശതമാനമാണ് ഇനി ലഭിക്കുന്ന പലിശ നിരക്ക്. നേരത്തെയിത് 6.75 ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് 8 ശതമാനവും 2 വര്‍ഷത്തിന് മുകളില്‍ 7.75 ശതമാനം പലിശയും കേരള ബാങ്ക് പലിശ നല്‍കും.
നിക്ഷേപ സമാഹരണം ലക്ഷ്യം
സഹകരണ നിക്ഷേപ സമാഹരണത്തിന് മുന്നോടിയായാണ് സഹകരണ ബാങ്കുകൾ പലിശ നിരക്കുയർത്തിയത്. നിക്ഷേപ സമാഹരണത്തിലൂടെ 9,000 കോടി രൂപയാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന പ്രചരണത്തോടെയുള്ള പരിപാടി 10 ന് ആരംഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ 7,250 കോടി രൂപയും കേരള ബാങ്ക് വഴി 1,750 കോടി രൂപയും സംസ്ഥാന സഹകരണ വികസന ബാങ്ക് വവി 150 കോടിയും സമാഹരിക്കാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications