കിഴക്കന്‍ ഉക്രൈനില്‍ സൈനിക നടപടിക്ക് റഷ്യ മുതിര്‍ന്നതോടെ, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. സെപ്റ്റംബര്‍ 2014-ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരം മറികടക്കുന്നത്. യുദ്ധം സംബന്ധിച്ച ആശങ്കകളും ക്രൂഡ് ഓയില്‍ ഉത്പാദനത്തിലെ വിടവുമാണ് വില കുതിച്ചുകയറാന്‍ ഇടയാക്കുന്നത്. നിലവില്‍ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ റഷ്യ മൂന്നാം സ്ഥാനത്താണുള്ളത്. കൂടാതെ മിക്ക രാജ്യങ്ങളിലും കോവിഡിന് മുമ്പത്തെ നിലവാരത്തിലേക്ക് ആവശ്യകത എത്തിയതും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാത്തതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
ഇതിനോടൊപ്പം എണ്ണ ഉത്പദാക രാജ്യങ്ങള്‍ (ഒപെക്) നേരത്തെ ഉത്പാദനം വര്‍ധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ നിലവാരത്തിലേക്ക് അവരുടെ പ്രതിദിന ഉത്പാദന ശേഷി ഇതുവരെ ഉയര്‍ത്താന്‍ സാധിക്കാതിരിക്കുന്നതും ക്രൂഡ് ഓയില്‍ വില കുതിക്കുന്നതിനുള്ള ആക്കം കൂട്ടുന്നതിനോടൊപ്പം വില കുറയാനുള്ള സമയദൈര്‍ഘ്യവും വര്‍ധിപ്പിക്കും. നിരവധി കാരണങ്ങളാല്‍ അമേരിക്കയുടെ ഷെല്‍ ഓയില്‍ ഉത്പാദനവും അടുത്തിടെ വര്‍ധിപ്പിക്കായിട്ടില്ല. ഇതോടെ ഉക്രൈന്‍ അധിനിവേശത്തിന് തിരിച്ചടിയായി പാശ്ചാത്യ ലോകം റഷ്യക്കെതിരെ ഏർപ്പെടുത്തുന്ന ഉപരോധം എത്രത്തോളം കടുപ്പമാകുമെന്നതാണ് ക്രൂഡ് ഓയില്‍ വിപണിയുടെ ഭാവി നീക്കങ്ങളേയും സ്വാധീനിക്കുക.
അതേസമയം, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. നവംബര്‍ 4-ന് കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. എന്നാല്‍ പിന്നീടുള്ള നാലു മാസത്തിനിടെയില്‍ ക്രൂഡ് ഓയില്‍ വില 80 ഡോളര്‍ നിലവാരത്തില്‍ നിന്നും 100 ഡോളറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് സമാപിക്കുന്ന മാര്‍ച്ച് ആദ്യ വാരത്തിന് ശേഷം ഇന്ധനവിലയില്‍ വര്‍ധന ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിക്കാവുന്ന 4 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1) പണപ്പെരുപ്പം- ഇന്ധനവില ഉയര്‍ന്നാല്‍ ഗതാഗത ചെലവും ചരക്ക് കടത്തുകൂലിയും വര്‍ധിക്കുന്നതിന് ഇടയാക്കും. ഇത് പച്ചക്കറി മുതല്‍ എല്ലാവിധ ഉത്പന്നങ്ങളുടേയും വിപണി വില വര്‍ധിപ്പിക്കും. ഇതോടെ ഉപഭോക്തൃ വില സൂചികയും മുകളിലേക്ക് ഉയര്‍ത്തും. കൂടാതെ ചരക്ക് കൂലി വര്‍ധിക്കുന്നത് വ്യവസായ മേഖലയില്‍ ഉത്പാദന ചെലവ് വര്‍ധിപ്പിക്കും. ഇത് കമ്പനികളുടെ ലാഭം കുറയ്ക്കാം. ഇത്തരമൊരു സാഹചര്യം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കാം. ഇതോടെ മൊ്ത്തവില സൂചികയും ഉയരത്തിലേക്ക് നീങ്ങും.
ക്രൂഡ് ഓയില്‍ അനുബന്ധ ഉത്പന്നങ്ങള്‍ അസംസ്‌കൃത വസ്തുക്കളായുള്ള പെയിന്റ്, ടയര്‍, പ്ലാസ്റ്റിക്‌സ്, പാക്കേജിങ്, കേബിള്‍, ഹോസസ് പോലെയുള്ള മേഖലകള്‍ക്കും തിരിച്ചടിയാകും. നാഫ്ത, പെട്രോളിയം കോക്ക്, ഫര്‍നസ് ഓയില്‍ അടിസ്ഥാനമാക്കിയുള്ള ഊര്‍ജോത്പാദന ചെലവും വര്‍ധിക്കുന്നത് ഊര്‍ജ മേഖലയിലെ ചെലവും വര്‍ധിപ്പിക്കും. എല്‍പിജിക്ക് വില കൂടുന്നത് ഗാര്‍ഹിക ഉപയോക്കാക്കള്‍ക്കും തിരിച്ചടിയാകും. എയര്‍ലൈന്‍ അടക്കമുള്ള ഗതാഗത മേഖലയുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കും.
2) ഇറക്കുമതി ചെലവ് വര്‍ധിക്കും- രാജ്യത്തിന് ആവശ്യമുള്ള ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ആദ്യ 9 മാസം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 8,540 കോടി യുഎസ് ഡോളറിന്റേതാണ്. ഇത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ 121 ശതമാനമാണ് ഉയര്‍ന്നത്. ഇന്ത്യയുടെ ഇറക്കുമതി ചെലവിന്റെ 20 ശതമാനത്തോളം ക്രൂഡ് ഓയിലിന് വേണ്ടിയാണ്. ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് രൂപയ്ക്ക്ു ഗുണകരമാകില്ല. എങ്കിലും ഇന്ത്യയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അത്തരം കമ്പനികള്‍ക്ക് ഇത് ഗുണകരമാണ്. നിലവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 15 ശതമാനവും പെട്രോളിയം ഉത്പന്നങ്ങളാണ്.
3) വ്യാപാര അസന്തുലിതാവസ്ഥ- കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അനുപാതത്തേയും ക്രൂഡ് ഓയില്‍ വില വര്‍ധനവ് പ്രതികൂലമായി ബാധിക്കാം. ഇങ്ങനെ വ്യാപാരക്കമ്മി ഉയര്‍ന്നാല്‍ അത് കറന്റ് അക്കൗണ്ട് കമ്മിയേയും ബാധിക്കും. ഇതൊക്കെ രൂപയുടെ വിനിമയ നിരക്കിനെ ബാധിക്കാവുന്ന ഘടകങ്ങളാണ്.
4) ധനക്കമ്മി- ക്രൂഡ് ഓയില്‍ വില ഉയരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. ഇത് ഇന്ധനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ കുറയ്ക്കും. എല്‍പിജിക്കുള്ള സബ്‌സിഡിയേയും ബാധിക്കാം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നികുതി നിരക്ക് കുറയ്ക്കുന്നതിനുള്ള സമ്മര്‍ദം വര്‍ധിക്കാം. കുറച്ചാല്‍ വരുമാനം കുറയാം. ഇത് പദ്ധതികള്‍ക്കായുള്ള നീക്കിയിരിപ്പിനേയും ബാധിക്കാം.


Click it and Unblock the Notifications