ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിവിധ ബാങ്കിംഗ് ചാർജുകളുടെ പേരിൽ ബാങ്കുകൾ തുക ഈടാക്കുന്നത് സാധാരണമാണ്. സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും എസ്എംഎസ് ചാർജായും ഡെബിറ്റ് കാർഡിന്റെ വാർഷിക ചാർജായും നല്ലൊരു തുക ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇതിനൊപ്പം പുതുതായി വന്നൊരു പരാതി പ്രമുഖ ബാങ്ക് അക്കൗണ്ട് ഉടമകൾക്കടക്കം 400 രൂപയോളം ഡെബിറ്റാകുന്നു എന്നതാണ്. ഇതിന്റെ കാരണം പരിശോധിക്കുകയാണിവിടെ.
പരാതി ഇങ്ങനെ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, കാനറ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളുടെ ഉപഭോക്താക്കളാണ് പണം ഡെബിറ്റാകുന്ന പരാതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സർക്കാർ ഇൻഷുറൻസ് സ്കീമുകൾക്കായുള്ള പ്രതിവർഷം പ്രീമിയം ഈടാക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ലൈഫ് ഇൻഷുറൻസ് സ്കീമായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെവൈ), അപകട ഇൻഷുറൻസായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയ്ക്കുള്ള പ്രീമിയമായാണ് ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ സമ്മതം വാങ്ങാതെ ബാങ്കുകൾ ഡെബിറ്റ് ചെയ്യുന്നതെന്ന് ഉപഭോക്താക്കൾ കുറിക്കുന്നു.

ഉപഭോക്താക്കളുടെ ആശങ്കകൾ
എസ്ബിഐ അക്കൗണ്ട് ഉടമയായ സിബാനന്ദ പാണ്ഡയുടെ കുറിപ്പ് പ്രകാരം അപേക്ഷിക്കാത്ത പിഎംജെജെബിവൈ ഇൻഷുറൻസ് സ്കീമിനായി ബാങ്ക് തന്റെ അക്കൗണ്ടിൽ നിന്ന് ഒരു തുക ബാങ്ക് ഈടാക്കിയെന്നാണ് പരാതി. മറ്റൊരു എസ്ബിഐ അക്കൗണ്ടുടമയായ പശുപുലേതി വരുണ്‍ കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് ഇന്‍ഷൂറന്‍സിനായി 346 രൂപ, 20 രൂപ എന്നിങ്ങനെ ഈടാക്കിയെന്നാണ് പരാതി. എന്തുകൊണ്ടാണ് എസ്ബിഐ ഉപഭോക്താവിന്റെ സമ്മതില്ലാതെ പണം ഈടാക്കുന്നതെന്ന് തപസ്യി കുമാര്‍ ബല്‍ ചോദിക്കുന്നു.
ഇൻഷൂറൻസുകൾ
2015-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ലൈഫ് ഇൻഷൂറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ). പോളിസി ഉടമയുടെ മരണ സമയത്ത് 2 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
ഒരു വർഷത്തെ ലൈഫ് പരിരക്ഷയാണ് പദ്ധതി നൽകുന്നത്. 2015-ൽ ആരംഭിച്ച പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) ഒരു വർഷത്തേക്കുള്ള അപകട മരണ-വൈകല്യ പരിരക്ഷയാണ്. അപകടത്തിൽ പരിക്കേറ്റ വ്യക്തിയുടെ മരണം സംഭവിച്ചാൽ പോളിസിയുടെ ഗുണഭോക്താവിന് 2 ലക്ഷം രൂപയുടെ മരണ ആനുകൂല്യം ലഭിക്കും.
പ്രീമിയം ഓട്ടോ ഡെബിറ്റാകും
രണ്ട് പോളിസിയുടെയും കാലാവധി ഒരു വർഷമാണ്. പോളിസിക്ക് ചേർന്നാൽ ഒരു വർഷത്തിന് ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് പോളിസി പ്രീമിയം ഓട്ടോ ഡെബിറ്റ് ചെയ്യും. പ്രധാനമന്ത്രി ജീവൻ ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് 330 രൂപയാണ് വാർഷിക പ്രീമിയം. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് 20 രൂപയാണ് വാർഷിക പ്രീമിയം. ജൂൺ 1 മുതൽ മേയ് 31 വരെയാണ് ഇതിന് കാലാവധിയുണ്ടാവുക. ശേഷം തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോഡെബിറ്റാകും.
ബാങ്കിന്റെ മറുപടി
പരാതി ഏറിയതോടെ എസ്ബിഐ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പരാതിക്ക് മറുപടി നൽകുന്നുണ്ട്. ഇതുപ്രകാരം, ഇൻഷുറൻസും മറ്റ് നിക്ഷേപങ്ങളും പൂർണ്ണമായും സ്വമേധയാ ഉള്ള തിരഞ്ഞെടുപ്പാണെന്നും ഉപഭോക്താക്കളുടെ പ്രയോജനത്തിനും അവബോധത്തിനും വേണ്ടിയാണ് ബാങ്ക് ശാഖകളിൽ നിന്ന് വിവരങ്ങൾ നൽകുന്നതെന്നും എസ്ബിഐ കുറച്ചു.
ഇത്തരം വിഷയങ്ങളിൽ പരാതി രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ബാങ്ക് നിർദ്ദേശിക്കുന്നുണ്ട്. https://crcf.sbi.co.in/ccf/ എന്ന ലിങ്കിൽ പ്രവേശിച്ച് പേഴ്സണൽ സെഗ്മെന്റ്/ വ്യക്തിഗത ഉപഭോക്താവ്>> ജനറൽ ബാങ്കിംഗ്>> ഓപ്പറേഷൻ ഓഫ് അക്കൗണ്ട്>> തർക്കമുള്ള ഡെബിറ്റ്/ക്രെഡിറ്റ് ഇടപാടുകൾ എന്ന ക്രമത്തിൽ പരാതി നൽകാം. കാനറ ബാങ്ക് ഇടപാടുകാരുടെ പരാതി പരിശോധിക്കുകയാണെന്നാണ് മറുപടി.


Click it and Unblock the Notifications