സിനിമാ തിയേറ്ററിലേക്ക് ആളു കയറാത്തതിന്റെ ചർച്ചകളാണിന്ന് നടക്കുന്നത്. കോവിഡും ഒടിടി പ്ലാറ്റ്ഫോമുകളും മലയാളിയുടെ സിനിമ കാണൽ രീതിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്നാലും മാറ്റം ഇല്ലാതെ തുടരുന്നത് മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ഭക്ഷണ വിലയ്ക്കാണ്. ഓരോ സ്റ്റാളിലും സാധാരണ വിപണി വിലയേക്കാൾ ഇരട്ടിയോളമാണ് ഈടാക്കുന്നത്. സിനിമ കാണാൻ കുടുംബത്തോടൊപ്പം ചെന്നാൽ ടിക്കറ്റിനെക്കാൾ വിലയാകും മൾട്ടിപ്ലക്സിനുള്ളിലെ ഭക്ഷണത്തിന് എന്നതാണ് സ്ഥിതി.
ഇതിന് മുൻപ് അധിക വില കേട്ടത് വിമാനത്താവളത്തിലാണ്. അത്രയോളം വരില്ലെങ്കിലും കാപ്പിക്കും ഭക്ഷണങ്ങൾക്കും സോഫ്റ്റ് ഡ്രിംഗുകൾക്കും ഇരട്ടിയിലധികം വില മൾട്ടിപ്ലക്സുകൾ ഈടാക്കുന്നുണ്ട്. ഈ വിലകയറ്റം കാരണം പലപ്പോഴും ഇടവേളകളിൽ തിയേറ്റർ വിട്ട് പുറത്തിറങ്ങാത്തവരാകും പലരും. ഇത്തരത്തിൽ അമിത വില ഈടാക്കാൻ മൾട്ടിപ്ലക്സുകൾക്ക് അധികാരമുണ്ടോ. എന്താണ് ഈ അമിത വിലയ്ക്ക് കാരണം എന്ന് നോക്കാം.
ടിക്കറ്റ് വരുമാനം
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ടിക്കറ്റ് വില്പനയുടെ 90 ശതമാനവും പോകുന്നത് നിര്‍മാണ കമ്പനികള്‍ക്കാണ്. ഇതിനാൽ ലാഭത്തിനായി ഭക്ഷ്യ വസ്തുക്കൾക്ക് തിയേറ്ററുകൾ വില ഉയർത്തുന്നതാണ് വിദേശത്തെ രീതി. ഇന്ത്യയിലും ടിക്കറ്റ് വിലയിലൂടെ വലിയ ലാഭം തിയേറ്റർ ഉടമകൾക്ക് ലഭിക്കുന്നില്ല. രാജ്യത്തെ സിനിമ തിയേറ്റര്‍ ചെയിനായ പിവിആറും ഐന്‍ഒഎക്‌സും ടിക്കറ്റ് വില്പനയിലൂടെയാണ് വരുമാനമുണ്ടാക്കുന്നത് കരുതിയാല്‍ തെറ്റി. 2021 ലെ കണക്ക് പ്രകാരം പിവിആര്‍ 38 ശതമാനം വരുമാനമാണ് ടിക്കറ്റ് വില്പനയിലൂടെ നേടിയത്.
ടിക്കറ്റ് വില്പനയിലൂടെ തിയേറ്ററുകള്‍ക്ക് വളരെ ചുരുങ്ങിയ ആദായം മാത്രമാണ് തിയേറ്ററുകള്‍ക്ക് ലഭിക്കുന്നത്. ഭൂരിഭാഗവും സിനിമ വിതരണക്കാര്‍ക്കാണ് ലഭിക്കുന്നത്. ഇതു വഴി നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം മാത്രമെ തിരികെ പിടിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനാല്‍ തന്നെ ഉയര്‍ന്ന വിലയിട്ട് ഭക്ഷ്യ വസ്തുക്കള്‍ വില്ക്കുന്നത്.
ഉപഭോക്തൃ രീതി
മറ്റൊരു സാഹചര്യം പരിഗണിക്കുകയാണെങ്കിൽ ലാഭത്തിനായി മൾട്ടിപ്ലക്സുകൾ ഭക്ഷണ സ്റ്റാളുകള്‍ വലിയ വിലയ്ക്ക് പുറംകരാര്‍ നല്‍കും. ഇത് പ്രകാരം കരാറെടുത്തവര്‍ക്ക് ലാഭത്തില്‍ കൊണ്ടു പോകാന്‍ ഉയര്‍ന്ന വിലയ്ക്ക് വില്പന നടത്തേണ്ടി വരുന്നു. ടിക്കറ്റെടുക്കുന്നവരുടെ രീതിയെ ചൂഷണം ചെയ്യുന്നത് കാരണം. 300 രൂപയുടെ ടിക്കറ്റെടുത്ത് സിനിമ കാണുന്നവര്‍ക്ക് 120 രൂപയ്ക്ക് കൂള്‍ ഡ്രിംസോ പോപ്പ്‌കോണോ വാങ്ങാൻ സാധിക്കുമെന്ന തിരിച്ചറിവിലാണ് വലിയ വില ഈടാക്കുന്നത്.
കുത്തക
സിനിമാ തിയേറ്ററിനുള്ളില്‍ സ്റ്റാള്‍ കരാറെടുത്തയാളുടെ കുത്തകയാണ്. തിയേറ്ററിനകത്ത് മറ്റു സ്റ്റാളുകള്‍ ഇല്ലാത്തതിനാലും പുറമേ നിന്നുള്ള ഭക്ഷണം തിയേറ്ററില്‍ അനുവദിക്കാത്തതിനാലും സിനിമ കാണുന്നവര്‍ക്ക് എന്തെങ്കിലും കഴിക്കണമെങ്കില്‍ ഇതിന് സ്റ്റാളുകാരെ സമീപിക്കണം. ഈ കുത്തക രീതിയും വില ഉയര്‍ത്താനുള്ള കാരണമാണ്.
100 രൂപ വില വരുന്ന പെപ്സി 150 രൂപയും 170 രൂപയ്ക്കുമാണ് സ്റ്റാളുകളി വിതരണം ചെയ്യുന്നത്. തിയേറ്റർ കോംബൗണ്ടിൽ ഏക ആശ്രയമായി ഇത്തരം സ്റ്റാളുകൾ മാറുമ്പോൾ അവർ ആവശ്യപ്പെടുന്ന വിലയിൽ സാധനം വാങ്ങാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു.
നിയമപരമോ
പുറത്ത് 30 രൂപയുള്ള പോപ്പ്കോണിന് 120 രൂപ, 500 മില്ലി ലിറ്റർ മിനറൽ വാട്ടറിന് 60 രൂപ എന്നിങ്ങനെ എങ്ങും കാണാത്ത വിലയിലാണ് ഇത്തരം സ്റ്റാളുകളിലെ കച്ചവ്ടം. ഇത്തരത്തിൽ ഉയർന്ന വില വാങ്ങുന്നത് നിയമപരമല്ല. ബോംബെ ഹൈക്കോടതി വിധിയെ തുടർന്ന് ഇക്കാര്യത്തിൽ 2018 ൽ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണം നടത്തിയിരുന്നു.
ഇത് പ്രകാരം മൾട്ടിപ്ലക്സിനുള്ളിൽ പുറത്തു നിന്നുള്ള ഭക്ഷണം അനുവദിക്കുകയും മൾട്ടിപ്ലക്സ് ഉടമകൾ എംആർപിയെക്കാൾ ഉയർന്ന നിരക്ക് വാങ്ങാൻ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളിൽ സൗജന്യ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്യണമെന്ന് 2021ൽ മദ്രാസ് ഹൈക്കോടതി സമാന വിഷയം പരിഗണിച്ച് ഉത്തരവിട്ടിരുന്നു.


Click it and Unblock the Notifications