ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനത്താല്‍ ആഭ്യന്തര വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും അടുത്തിടെയുണ്ടായ നഷ്ടം നികത്താനും തിരികെ കയറാനുമുള്ള സൂചികകളുടെ ശ്രമവും പ്രകടമാണ്. ഇതിനിടെയിലും ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തിൽ കടബാധ്യത ഇല്ലാത്തതും പ്രവര്‍ത്തന മേഖലയില്‍ അനിഷേധ്യ വിപണി വിഹിതം കരസ്ഥമാക്കിയിട്ടുള്ള ഒരു മിഡ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി.
ഐഇഎക്സ്
രാജ്യത്തെ പ്രഥമവും ഏറ്റവും വലിയതുമായ ഊര്‍ജ കൈമാറ്റ വിപണിയാണ് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച്. 2008-ലാണ് തുടക്കം. വിവിധ കാലയളവിലുള്ള കരാറുകളിലൂടെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എക്സ്ചേഞ്ച് മുന്നോട്ടു വയ്ക്കുന്നത്. 95 ശതമാനം വിപണി വിഹിതം ഉള്ളതുകൊണ്ട് ഈ മേഖലയിലെ കുത്തക ഐഇഎക്‌സിനുണ്ടെന്ന് അവകാശപ്പെടാം. സ്ഥാപനത്തിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍ നിന്നാണ്. രാജ്യത്താകമാനം 55 വിതരണക്കാരും 500-ലധികം വൈദ്യുതി ഉത്പാദകരും 4,400-ലധികം വാണിജ്യ സ്ഥാപനങ്ങളും എക്‌സ്‌ചേഞ്ചിന്റെ് ഉപഭോക്താക്കളാണ്. 2017-ലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്.
ഓഹരി വിശദാംശം
ഐഇഎക്സിന്റെ (BSE:540750, NSE: IEX) ഓഹരികളില്‍ 27.07 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്. ബാക്കി ഓഹരികളില്‍ 19.48 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും 53.16 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടേയും പക്കലാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഐഇഎക്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.95 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 5.84 രൂപയും സമീപകാല പിഇ റേഷ്യോ 61.16 നിരക്കിലുമാണ്്. നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 18,908 കോടി രൂപയാണ്.
അനുകൂല ഘടകം
ദീര്‍ഘകാല വിതരണ കരാറുകള്‍ അവതരിപ്പിച്ചതും ഭൂട്ടാനിലെ ജലവൈദ്യുത പദ്ധതി ഉത്പാദകരുമായും സഹകരണം ആരംഭിച്ചതും നേട്ടമാണ്. നാഷണല്‍ ഓപണ്‍ ആക്‌സസ് രജിസ്ട്രി ആരംഭിച്ചതും ഒരു വര്‍ഷം വരെയുള്ള കരാറുകള്‍ സാധ്യമാക്കുന്നതും അനുകൂല ഘടകങ്ങളാണ്.
അതേസമയം, പ്രവര്‍ത്തന ചെലവുകള്‍ക്ക് ശേഷം ഐഇഎക്‌സിന്റെ വരുമാനത്തില്‍ നിന്നുള്ള മിച്ചം വര്‍ധിക്കുകയാണ്. പാദാനുപാദത്തിലും വാര്‍ഷികാടിസ്ഥാനത്തിലും കമ്പനിയുടെ അറ്റാദായത്തിലും ലാഭ മാര്‍ജിനിലും വളര്‍ച്ച കൈവരിക്കുന്നുണ്ട്. കഴിഞ്ഞ നാല് പാദങ്ങളിലായി ലാഭം ഉയരുന്നു. വാര്‍ഷിക അറ്റാദായവും കഴിഞ്ഞ വര്‍ഷനായി മെച്ചപ്പെടുന്നുണ്ട്. കമ്പനിക്ക് യാതൊരുവിധ കടബാധ്യതയുമില്ല. കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂവും ഉയരുന്നുണ്ട്.
സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഐഇഎക്‌സിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ്. എന്നാൽ കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 18.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 21.5 ശതമാനവും അറ്റാദായത്തില്‍ 23.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഐഇഎക്‌സിന്റെ സംയോജിത വരുമാനം 112.08 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 19.47 ശതമാനം വര്‍ധനയാണ്. നാലാം പാദത്തിലെ അറ്റാദായം 88.36 കോടിയും 43.62 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി.
ലക്ഷ്യവില 285
തിങ്കളാഴ്ച 2 ശതമാനം ഇടിവോടെ 210.40 രൂപയിലാണ് ഐഇഎക്‌സ് ഓഹരികള്‍ ക്ലോസ് ചെയതത്. ഈ നിലവാരത്തില്‍ നിന്നും 285 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 36 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 318.67 രൂപയും കുറഞ്ഞ വില 81.38 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരികളില്‍ 12 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ട് പുറത്തുവിട്ട റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications