കുറഞ്ഞാലും കൂടിയാലും സാധാരണക്കാരന് എത്തിപ്പിടിക്കാത്ത നിലയിലാണ് സ്വർണത്തിന് വില കയറിയിരിക്കുന്നത്. 22 കാരറ്റ് 8ഗ്രാം സ്വര്‍ണത്തിന് 320 രൂപയാണ് ആഗസ്റ്റ് 9തിന് വര്‍ധിച്ചത്. 38,360 രൂപയാണ് ചൊവ്വാഴ്ചത്തെ വില. 10 ഗ്രാമിന് 47,950 രൂപയും. ഇക്കാലത്ത് സ്വര്‍ണത്തിന്റെ ആഭരണം മോഹിക്കുന്നവര്‍ക്ക് ഈ വില താങ്ങാന്‍ സാധിക്കാത്തതാണ്. മലയാളികൾ ആഭരണമായി സ്വർണത്തിന് വലിയ പ്രധാനം നൽകുന്നുണ്ട്. ഇതിനാൽ നല്ല ഉപയോഗം കേരളത്തിലുണ്ട്.
സ്വർണം ആഗ്രഹിക്കുന്നവർക്കുള്ള തിരിച്ചടിയാണ് വില. ഈ സാഹചര്യത്തില്‍ 22 കാരറ്റിലേക്ക് പോകാതെ 14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മികച്ച ഓപ്ഷനാണ്. 22 കാരറ്റിനെക്കാള്‍ വിലയില്‍ 36 ശതമാനത്തിന്റെ കുറവാണ് 14 കാരറ്റ് സ്വര്‍ണത്തിനുള്ളത്. 18 കാരറ്റിനെക്കാള്‍ 22 ശതമാനം കിഴിവും 14 കാരറ്റിനുണ്ട്. എന്തൊക്കെയാണ് 14 കാരറ്റ് സ്വർണത്തിന്റെ നേട്ടങ്ങളെന്ന് നോക്കാം.
തിളങ്ങുന്ന 14 കാരറ്റ്
18 കാരറ്റ് സ്വർണം വിപണിയിൽ തംരംഗമായിട്ട് പത്ത് വർഷത്തിലധികമായി. ഡയമണ്ട് ആരംഭണങ്ങൾക്ക് 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ചു വരുന്നത്. ഇപ്പോൾ തരംഗമാവുന്നത്. 14 കാരറ്റ് സ്വര്‍ണമാണ്. 58.3 ശതമാനം ശുദ്ധമായ സ്വര്‍ണമാണ് 14 കാരറ്റിലുള്ളത്. ബാക്കി മറ്റു ലോഹങ്ങളാണ്. ഇതിനാല്‍ തന്നെ കീശയ്‌ക്കൊത്തെ സ്വര്‍ണമായി 14 കാരറ്റിനെ കാണാം. പണിക്കൂലിയുടെ കാര്യത്തില്‍ 18 കാരറ്റ്, 22 കാരറ്റ് സ്വർണങ്ങളുമായി വലിയ വ്യത്യാസം 14 കാരറ്റിനില്ല.
Also Read: ഓഹരി വിപണിയിലെ നികുതി കുരുക്കുകള്‍; ഖജനാവിലേക്ക് ഒഴുകിയെത്തുന്നതോ കോടികളും!
വില വിവരം
വിലയിലെ വ്യത്യാസം തന്നെയാണ് 14 കാരറ്റ് സ്വർണത്തിന്റെ പ്രത്യേകത. വിവിധ കാരറ്റുകളുടെ 10 ഗ്രാം സ്വർണത്തിനുള്ള വില പരിശോധിക്കാം. 14 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 30,890 രൂപയാണ് വില. 18 കാരറ്റിന് 39,840 രൂപയും 22 കാരറ്റിന് 48,690 രൂപയും വില വരും. ഗ്രാമിന് 3,000 രൂപ മുതല്‍ 14 കാരറ്റ് സ്വര്‍ണം ലഭിക്കുന്നുണ്ട്.
വില്പന ഉഷാർ
പോക്കറ്റിനൊത്ത വിലയായതിനാൽ ചെറുപ്പാക്കാർക്കിടയിൽ തംരംഗമാണ് 14 കാരറ്റ് സ്വർണം. 18-40 നും ഇടയില്‍ പ്രായമുള്ളവരാണ് 14 കാരറ്റ് സ്വര്‍ണത്തിന്റെ പ്രധാന ഉപഭോക്താക്കൾ. തനിഷ്കിന്റെ മിയ ബ്രാന്‍ഡ് 14 കാരറ്റ് സ്വര്‍ണം വില്പന നടത്തുന്നുണ്ട്.
14 കാരറ്റിന്റെ ഉപഭോക്താക്കളില്‍ കൂടുതലും സമ്മാനം നല്‍കാനാണ് ആഭരണം വാങ്ങുന്നതെന്ന്
മിയ ബിസിനസ് ഹെഡ് ശ്യാമള രമണന്‍ പറയുന്നു. ആഘോഷ സീസണുകളിലാണ് 50 ശതമാനം വില്പനയും നടക്കുന്നത്. വില കുറവായതിനാല്‍ ഓണ്‍ലൈനായി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ളിടത്ത് നിന്നും വാങ്ങാന്‍ സാധിക്കുന്നുണ്ട്.
Also Read: മുതിർന്നവർക്ക് ഉയർന്ന പലിശ നൽകുന്ന എസ്ബിഐ വീകെയർ എഫ്ഡികൾ; ചേരാൻ സെപ്റ്റംബർ 30 വരെ അവസരം
എക്സ്ചേഞ്ച് വില
14 കാരറ്റ് വാങ്ങിയാൽ റീസെയിൽ വാല്യു ഉണ്ടാകുമോയെന്നതാണ് പലരുടെയും പേടി. എല്ലാ കമ്പനികളും ആജീവനാന്ത എക്‌സ്‌ചേഞ്ച് പോളിസി അനുവദിക്കുന്നുണ്ട്. എക്‌സ്‌ചേഞ്ച് സമയത്തെ വിലനിലവാരവും, പരിശുദ്ധിയും അനുസരിച്ചാണ് വില നിശ്ചയിക്കുക. എന്നാൽ പഴയ 14 കാരറ്റ് സ്വർണം തിരിച്ചെടുക്കാത്ത കമ്പനികളുമുണ്ട്. പരിശുദ്ധ സ്വർണാഭരണങ്ങൾ തിരികെ നൽകുമ്പോൾ 3 ശതമാനം ഇളവാണ് ഉണ്ടാവുക. 18 കാരറ്റിനും 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാണ്.
വായ്പ ലഭിക്കുമോ
എടുത്തു അണിയാനും അതോടൊപ്പം ഈട് നൽകി വായ്പ എടുക്കാൻ സാധിക്കും എന്നുള്ളതാണ് സ്വർണാഭരണത്തിന്റെ പ്രധാന ഗുണം. എന്നാൽ 14 കാരറ്റ് സ്വർണത്തിന് മേൽ വായ്പ ലഭിക്കില്ല. പ്രധാന ബാങ്കുകളായ ഐസിഐിസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 18 കാരറ്റും അതിന് മുകളിൽ പരിശുദ്ധിയുള്ള സ്വർണത്തിനുമാണ് വായ്പ നല്‍കുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് പോലുള്ള ബാങ്കിര ധനകാര്യ സ്ഥാപനങ്ങൾ 22 കാരറ്റിനും 24 കാരറ്റ് സ്വർണത്തിനുമാണ് വായ്പ നൽകുക. ഇതിനാൽ 14 കാരറ്റ് വാങ്ങുന്നവർ തങ്ങളുടെ ആവശ്യം മനസിലാക്കണം. നിക്ഷേപമായാണോ ആഭരണമായാണോ സ്വർണം വാങ്ങുന്നതെന്ന് നിശ്ചയിച്ച് മാത്രമെ 14 കാരറ്റ് വാങ്ങാൻ പാടുള്ളൂ.