ഒരു കമ്പനിയെ കുറിച്ചുള്ള കാര്യങ്ങള്‍ യഥാവിധി ഏറ്റവും അറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകര്‍ക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കമ്പനിയിലെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില ഭാവി സൂചനകളും നല്‍കുന്നതാണ്. ഇത്തരത്തില്‍ കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ വില്‍പന നടത്തിയ സ്മോള്‍ കാപ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എന്തുകൊണ്ട് പ്രാധാന്യം ?
വിദേശ നിക്ഷേപകരേക്കാള്‍ വളരെ ദീര്‍ഘകാലയളവിലേക്കായിരിക്കും സാധാരണ ഗതിയില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിലയിലും അത് സ്ഥിരത നല്‍കുന്ന ഘടകമാണ്. കൂടാതെ, ഒരു കമ്പനിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമായി വർത്തിക്കും.
ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികാടിത്തറയും വളര്‍ച്ചാ സാധ്യതയുമൊക്കെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതുപോലെ, ഓഹരി പങ്കാളിത്തം കുറയുന്നത് നെഗറ്റീവ് ഘടകമായും പ്രവര്‍ത്തിക്കും.
കെയര്‍ റേറ്റിങ്‌സ്
മാനുഫാക്ചറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ധനകാര്യം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ക്രെഡിറ്റ് റേറ്റിങ്, വിവര വിശകലന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏജന്‍സിയാണ് കെയര്‍ റേറ്റിങ്‌സ് ലിമിറ്റഡ്. ഏപ്രില്‍ അവസാനത്തോടെ ഈ കമ്പനിയുടെ 31 ലക്ഷം ഓഹരികളാണ് വിവിധ മ്യൂച്ചല്‍ ഫണ്ടുകളുടെ കൈവശമുള്ളത്. ഇതിന്റെ നിക്ഷേപ മൂല്യം 144 കോടിയാണ്. മാര്‍ച്ച് മാസത്തില്‍ വിവിധ സ്‌കീമുകളുടെ കൈവശം 11 ലക്ഷം ഓഹരികളും ഇവയുടെ നിക്ഷേപ മൂല്യമായി 56 കോടിയുമാണ് ഉണ്ടായിരുന്നത്.
അതേസമയം ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 33 ശതമാനത്തോളം കെയര്‍ റേറ്റിങ്‌സിന്റെ (BSE: 534804, NSE: CARERATING) ഓഹരി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 791 രൂപയും താഴ്ന്ന വില 403 രൂപയുമാണ്. കഴിഞ്ഞയാഴ്ച 417 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
മിസസ് ബെക്ടേര്‍സ്
വിവിധയിനം ക്രീം, ബ്രെഡ്, ബിസ്‌കറ്റുകള്‍ തുടങ്ങിയ ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് മിസസ് ബെക്ടേര്‍സ് ഫുഡ് സ്‌പെഷ്യാല്‍റ്റീസ്. അടുത്തിടെ ഈ ഓഹരിയിലെ പങ്കാളിത്തം മ്യൂച്ചല്‍ ഫണ്ടുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ 63 ലക്ഷം ഓഹരികളാണ് സ്‌കീമുകളുടെ പക്കലുള്ളത്. മാര്‍ച്ച് മാസത്തില്‍ 25 ലക്ഷം ഓഹരികളാണ് കൈവശമുണ്ടായിരുന്നത്. ഇതോടെ നിക്ഷേപ മൂല്യവും 69 കോടിയില്‍ നിന്നും 192 കോടിയിലേക്ക് ഒരു മാസത്തിനിടെ വര്‍ധിച്ചു.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ മിസസ് ബെക്ടേര്‍സിന്റെ (BSE: 543253, NSE: BECTORFOOD) ഓഹരി വിലയില്‍ 25 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 464 രൂപയും കുറഞ്ഞ വില 276 രൂപയുമാണ്. വെള്ളിയാഴ്ച 288 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ജിഎന്‍എഫ്‌സി
വ്യാവസായിക രാസ പദാര്‍ത്ഥങ്ങളും വിവിധ കാര്‍ഷിക വളവും ചെറിയ തോതില്‍ ഐടി സേവനങ്ങളും നല്‍കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ജിഎന്‍എഫ്‌സി. സമീപ കാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരിയിലെ വിഹിതം വര്‍ധിപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ 10 ലക്ഷം ഓഹരികളാണ് കൈവശം ഉണ്ടായിരുന്നതെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ അത് 22 ലക്ഷം ഓഹരികളായി ഉയര്‍ന്നു. ഇതോടെ നിക്ഷേപ മൂല്യവും ഒരു മാസത്തിനിടെ 83 കോടിയില്‍ നിന്നും 184 കോടിയായി വര്‍ധിച്ചു.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ജിഎന്‍എഫ്‌സി (BSE: 500670, NSE: GNFC) ഓഹരി വിലയില്‍ 40 ശതമാനത്തോളം കുതിപ്പുണ്ടായി. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 912 രൂപയും താഴ്ന്ന വില 313 രൂപയുമാണ്. വെള്ളിയാഴ്ച 619 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ജെകെ പേപ്പര്‍
ഓഫീസ് പേപ്പര്‍, കോട്ടഡ് പേപ്പര്‍, പാക്കേജിങ് ബോര്‍ഡുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ജെകെ പേപ്പര്‍. അടുത്തിടെ ഈ ഓഹരിയിലെ പങ്കാളിത്തം മ്യൂച്ചല്‍ ഫണ്ടുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ 62 ലക്ഷം ഓഹരികളാണ് വിവിധ സ്‌കീമുകളുടെ പക്കലുള്ളത്. മാര്‍ച്ച് മാസത്തില്‍ 29 ലക്ഷം ഓഹരികളാണ് കൈവശം ഉണ്ടായിരുന്നത്. ഇതോടെ നിക്ഷേപ മൂല്യവും 89 കോടിയില്‍ നിന്നും 221 കോടിയിലേക്ക് ഒരു മാസത്തിനിടെ വര്‍ധിച്ചു.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ജെകെ പേപ്പറിന്റെ (BSE: 532162, NSE: JKPAPER) ഓഹരി വിലയില്‍ 49 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 387 രൂപയും കുറഞ്ഞ വില 142 രൂപയുമാണ്. വെള്ളിയാഴ്ച 305 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
പ്രികോള്‍
വാഹന നിര്‍മാതാക്കള്‍ക്കും സ്‌പെയര്‍ പാര്‍ട്ട്‌സ് വിപണിയിലേക്കും വേണ്ട വിവിധ വാഹന ഘടകങ്ങളുടെ നിര്‍മാണവും വിതരണവും നടത്തുന്ന മുന്‍നിര കമ്പനിയാണ് പ്രികോള്‍ ലിമിറ്റഡ്. സമീപ കാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരിയിലെ പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ 20 ലക്ഷം ഓഹരികളാണ് കൈവശം ഉണ്ടായിരുന്നതെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ അത് 36 ലക്ഷം ഓഹരികളായി ഉയര്‍ന്നു. ഇതോടെ നിക്ഷേപ മൂല്യവും ഒരു മാസത്തിനിടെ 29 കോടിയില്‍ നിന്നും 50 കോടിയായി വര്‍ധിച്ചു.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ പ്രികോള്‍ (BSE: 540293, NSE: PRICOLLTD) ഓഹരി വിലയില്‍ 11 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 150 രൂപയും താഴ്ന്ന വില 74 രൂപയുമാണ്. വെള്ളിയാഴ്ച 99.10 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.