8 മാസം കൊണ്ട് 5,000% ലാഭം; കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടുന്ന ഈ കമ്പനി നല്‍കിയത് അതുല്യ നേട്ടം

2021-ലെ ബുള്‍ റാലിയില്‍ സ്വപ്ന നേട്ടം നല്‍കിയ നിരവധി ഓഹരികളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാല്‍ 5,000 ശതമാനത്തിലേറെ അതുല്യ നേട്ടം നല്‍കിയവയില്‍ ബഹുഭൂരിപക്ഷവും പെന്നി സ്റ്റോക്കുകളായിരുന്നു. എന്നാല്‍ എട്ടു മാസം മുമ്പ് വെറും 140 രൂപ വിലയുണ്ടായിരുന്ന ഒരു മള്‍ട്ടിബാഗര്‍ സ്‌റ്റോക്കിനെ കുറിച്ചാണ് ഈ ലേഖനം. ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയത്തില്‍ ഈ ഓഹരിയില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 55 ലക്ഷം രൂപയിലേറെയായി വളര്‍ന്നു കഴിഞ്ഞു.

ഇകെഐ എനര്‍ജി സര്‍വീസസ്

ഇകെഐ എനര്‍ജി സര്‍വീസസ്

2011-ല്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായാണ് ഇകെഐ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കുക, കാര്‍ബണ്‍ ക്രെഡിറ്റ് വ്യാപാരം, ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വൈദ്യുത സുരക്ഷാ സംവിധാനത്തിന്റെ ഗുണപരിശോധനയുമാണ് കമ്പനിയുടെ സേവന മേഖലകള്‍. എങ്കിലും കാര്‍ബണ്‍ ക്രെഡിറ്റ് വ്യാപാരത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്‍ടിപിസി, എന്‍എച്ച്പിസി, ഐഒസി, ഇന്ത്യന്‍ റെയില്‍വേസ്, വേള്‍ഡ് ബാങ്ക് തുടങ്ങി 1200-ല്‍ ഏറെ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. 2021 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിക്ക് കടബാധ്യതകളില്ല.

കാര്‍ബണ്‍ ക്രെഡിറ്റ്

കാര്‍ബണ്‍ ക്രെഡിറ്റ്

ഓരോ വ്യവസായ യൂണിറ്റിനും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന് ഒരു പരിധി നിശ്ചിയിച്ചിട്ടുണ്ട്. കല്‍ക്കരി, ഡീസല്‍ പോലെ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് പകരം സോളാര്‍, കാറ്റാടി യന്ത്രം തുടങ്ങിയവയിലൂടെ ഉത്പാദിപ്പിക്കുന്ന പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് കാര്‍ബണ്‍ ഡയോക്സയിഡിന്റെ ഉത്പാദനം കുറയ്ക്കുന്ന വ്യവസായ യൂണിറ്റിന് അനുവദിക്കുന്ന മികവാണ് കാര്‍ബണ്‍ ക്രെഡിറ്റായി പരിഗണിക്കുന്നത്. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന യൂണിറ്റിന് പകരമായി വിലകൊടുത്ത് ഈ ക്രെഡിറ്റ് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഈ ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. അതേപോലെ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗ്ഗമനം കുറയ്ക്കുന്നതിനായി സ്വീകരിക്കുന്ന വേറൊരു സമീപന രീതിയാണ് പ്രതിശീര്‍ഷ കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ തോത് അളന്നു തിട്ടപ്പെടുത്തുന്ന കാര്‍ബണ്‍ ഫുട്പ്രിന്റ്.

ഐപിഒ

ഐപിഒ

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇകെഐ എനര്‍ജിയുടെ ( BSE : 543284 ) ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ മാത്രമാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 147 രൂപയായിരുന്നു ഓഹരി വിപണിയിലെ ആദ്യ ദിനത്തിലെ ക്ലോസിങ് പ്രൈസ്. വെറും 18 കോടി രൂപ സമാഹരിക്കാനാണ് ഇകെഐ എനര്‍ജി സര്‍വീസസ് പ്രാഥമിക ഓഹരി വില്‍പന (IPO) നടത്തിയത്. എന്നാല്‍ ലിസ്റ്റിങ്ങിനു ശേഷം ഓഹരികള്‍ അക്ഷരാര്‍ഥത്തില്‍ പറപറക്കുകയായിരുന്നു. ഏപ്രില്‍ മുതലുളള എട്ടു മാസത്തിനിടെയില്‍ 5,000 ശതമാനത്തിലധികമാണ് നിക്ഷേപകര്‍ക്ക് ആദായം നല്‍കിയിരിക്കുന്നത്. ഇതിനോടകം കമ്പനിയുടെ വിപണി മൂലധനം 5347.46 കോടി രൂപയായി വര്‍ധിച്ചു.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇകെഐ എനര്‍ജിയുടെ വരുമാനത്തില്‍ 200 ശതമാനത്തിലേറെ വര്‍ധനവ് രേഖപ്പെടുത്തുന്നു. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 443.68 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇത് ആദ്യ പാദത്തിലെ വരുമാനത്തേക്കാള്‍ 129 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. ഇതേ കാലയളവിലെ അറ്റാദായം 81.25 കോടി രൂപയാണ്. ഇതും ആദ്യ പാദത്തേക്കാള്‍ 127.34 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഓഹരിയൊന്നിന് ഒരു രൂപ വീതം ലാഭവിഹിതം നല്‍കിയിരുന്നു. ഡിവിഡന്റ് യീല്‍ഡ് 0.01 ശതമാനമാണ്.

മികച്ച നേട്ടം

മികച്ച നേട്ടം

ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമുള്ള എട്ട് മാസ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 7,779.25 രൂപയാണ്. ഈ നിലവാരത്തിലാണ് വെള്ളിയാഴ്ച ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നതും. വെള്ളിയാഴ്ച മാത്രം 5 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 168 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. കഴിഞ്ഞ എട്ടു മാസ കാലയളവിലെ കുറഞ്ഞ ഓഹരി വില 140 രൂപയാണ്. ഇപ്പോഴും 74 ശതമാനത്തോളം ഓഹരിയും പ്രമോട്ടറുടെ കൈവശമാണ്. വിദേശ, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുളളതും കഴിഞ്ഞ് വളരെ കുറച്ച് മാത്രം ഓഹരികളാണ് പൊതുയിടത്തില്‍ ലഭ്യമായിട്ടുള്ളൂ എന്നതിനാല്‍ ഓഹരി വിലയേയും അത് ഗുണപരമായി സ്വാധീനിക്കുന്നുണ്ട്.

ഇനിയെന്ത് ?

ഇനിയെന്ത് ?

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇകെഐ എനര്‍ജി സര്‍വീസസ് പ്രതീക്ഷിക്കുന്ന വരുമാനം 1,500 കോടി രൂപയാണ്. 50 ശതമാനത്തിലേറെ വരുമാന വളര്‍ച്ച് 2023 സാമ്പത്തിക വര്‍ഷവും നിലനിര്‍ത്തുമെന്നാണ് അനുമാനം. കമ്പനിയുടെ മേധാവി മനീഷ് ദബ്കരയുടെ പ്രതീക്ഷയില്‍ 15 കോടി കാര്‍ബണ്‍ ക്രെഡിറ്റ്‌സ് വ്യാപാരം ഈ വര്‍ഷം നടക്കും. കഴിഞ്ഞ വര്‍ഷം ഇത് 5.5 കോടി മാത്രമായിരുന്നു. അടുത്തിടെ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിലെ വിദഗ്ധ സ്ഥാപനമായ സസ്റ്റൈന്‍ പ്ലസ് റൈസിനെ ഏറ്റെടുത്തത് കമ്പനിയുടെ ഭാവി വരുമാനം വര്‍ധിക്കാന്‍ സഹായകമാകും. കൂടാതെ ദുബായിലും ഒരു ഉപകമ്പനി ആരംഭിച്ചിട്ടുണ്ട്. ആഗോള എണ്ണക്കമ്പനി ഭീമനായ റോയല്‍ ഡച്ച് ഷെല്ലിന്റെ ഉപകമ്പനിയായ ഷെല്‍ ഓവര്‍സീസ് ഇന്‍വസ്റ്റ്‌മെന്റുമായും ഇകെഐ എനര്‍ജി സര്‍വീസസ് കരാറിലെത്തിയിരുന്നതും ഭാവി ശോഭനമാക്കുന്നു.

ആഗോള താപനം

ആഗോള താപനം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് അന്തരീക്ഷതാപം വര്‍ധിക്കാന്‍ തുടങ്ങിയത്. കല്‍ക്കരി, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതാണ് ഇതിനുള്ള മുഖ്യ കാരണം. ഇതോടെ, ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുകയും തന്മൂലം കടലിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ, ക്രമാതീതമായി ചൂട് വര്‍ധിക്കുന്നതിനാല്‍ കടുത്ത വറുതി, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പോലുള്ള വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പല ഭൂപ്രദേശങ്ങളിലും ഇതിനോടകം ഇത്തരം പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X