ഇന്നത്തെ കാലത്ത് 15,000 രൂപ ശമ്പളം വളരെ കുറഞ്ഞ തുകയാണ്. ഈ തുക കൊണ്ട് ഒരു കുടുംബത്തിന് ആവശ്യ ചെലവ് നടത്തി കൊണ്ടു പോവുക തന്നെ ബുദ്ധിമുട്ടാണ്. ഈ ഘട്ടത്തിൽ എങ്ങനെ ഈ പണം കോടിപതിയാകും എന്നാണ് പലരും ചിന്തിക്കുന്നത്. ഇവിടെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സഹായിക്കുന്നത്.
തൊഴിലാളികൾക്കുള്ള വിരമിക്കൽ കാല ഫണ്ടായ ഇപിഎഫ് ചെറിയ ശമ്പളക്കാരനെ പോലും കോടിപതിയക്കാൻ സഹായിക്കുന്ന പദ്ധതിയാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് നിക്ഷേപം കൈകാര്യം ചെയ്യുന്നത്. എങ്ങനെ കോടിപതിയാകാം എന്ന് നോക്കാം.
ഇപിഎഫ്
സ്വകാര്യ മേഖലയില്‍ ജീവനക്കാരനായൊരാള്‍ക്ക് ഇപിഎഫ് വരിക്കാരനാണെങ്കില്‍ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്ത തുക ഇപിഎഫിലേക്ക് നിക്ഷേപിക്കേണ്ടതായി വരും. ശമ്പളത്തില്‍ നിന്ന് ഈടാക്കുന്ന തുക ഭാവിയില്‍ വലിയൊരു സമ്പാദ്യമായി വളരും. ക്ഷമാബത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യമാണ്. സ്വകാര്യ മേഖലയിലുള്ളവരാണെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം മാത്രമാണ് ഈടാക്കുക. ജീവനക്കാരനൊപ്പം കമ്പനിയും 12 ശതമാനം ഇപിഎഫിലേക്ക് മാറ്റും. ഇതില്‍ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടിലേക്കും 3.67 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്കും ഭാഗിക്കും.

ഇപിഎഫ്ഒ നിയമങ്ങള്‍ അനുസരിച്ച്, ഒരു സ്വകാര്യ മേഖലയിലെ ജീവനക്കാരന്റെ ഇപിഎസിലേക്കുള്ള സംഭാവനയ്ക്ക് പരിഗണിക്കുന്ന അടിസ്ഥാന ശമ്പളം 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരമാണ് കമ്പനികൾ പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം കണക്കാക്കുന്നത്. പരമാവധി 1,250 രൂപയാണ് (15,000*8.33%) പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്നത്.
എത്ര രൂപ ഈടാക്കും
മാസം 25,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തി എത്ര രൂപ ഇപിഎഫിലേക്ക് അടയ്ക്കണം എന്ന് നോക്കാം. ശമ്പളത്തിൽ നിന്ന് മാസം 3,000 രൂപ ഇപിഎഫിലേക്ക് മാറ്റണം. കമ്പനിയുടെ വിഹിതം എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടിലേക്ക് 8.33 ശതമാനവും ഇപിഎഫിലേക്ക് 3.67 ശതമാനവുമാണ്.
ഇവിടെ 2,082 രൂപയാണ് 8.33 ശതമാനമായി വരുന്നത്. ഇതിൽ 1,250 രൂപ മാത്രമാണ് പെന്‍ഷന്‍ അക്കൗണ്ടിലേക്ക് മാറ്റുക. ബാക്കി 832 രൂപയും 3.67 ശതമാനമായ 917 രൂപയും ഇപിഎഫിലേക്ക് മാറ്റും. ആകെ മാസത്തില്‍ 4,749 രൂപ ഇപിഎിലേക്ക് മാറ്റാം.
നിക്ഷേപം എങ്ങനെ
202-23 സാമ്പത്തിക വർഷത്തെ നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശയാണ് ഇപിഎഫ് നൽകുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പദ്ധതി നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
ഇപിഎഫ് കാല്‍ക്കുലേറ്റര്‍
ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ലഭിക്കുന്ന കാല്‍ക്കുലേറ്റര്‍ പ്രകാരം എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് കണക്കാക്കാം. 27 വയസുള്ള 15,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തി 10 ശതമാനം വാര്‍ഷിക ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുകയാണെങ്കില്‍ നിലവിലെ 8.15 ശതമാനം പലിശ നിരക്കില്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് 1.45 കോടി രൂപയോളം നേടാനാകും. ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ കുറയാതെ ലഭിക്കുന്നതിനാല്‍ സമ്പാദ്യം കുറയുമെന്ന ആശങ്ക വേണ്ട.
27 വയസുള്ള വ്യക്തി 58 വയസില്‍ വിരമിക്കുമ്പോള്‍ 43,22,955 രൂപയാണ് തൊഴിലാളി വിഹിതമായി അടയ്ക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇപിഎഫ് അംഗത്തിന്റെ വിഹിതം. ഇപിഎഫിലേക്ക് കമ്പനിയുടെ വിഹിതത്തില്‍ നിന്ന് 3.67 ശതമാനാമാണ് മാറ്റുക. ഇവിടെ 13,22,106 രൂപ കമ്പനിയുടെ വിഹിതമായി ലഭിക്കും. പലിശയായി 88,71,362 ലക്ഷം ലഭിക്കും. ആകെ 1,45,53,366 രൂപ 58-ാം വയസില്‍ പിന്‍വലിക്കാന്‍ സാധിക്കും.


Click it and Unblock the Notifications