ജീവിതത്തിൽ എക്കാലവും അത്യാവശ്യമായ ഒന്നാണ് ലൈഫ് ഇന്‍ഷൂറന്‍സ്. നാളെ എന്ത് എന്നത് അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ കുടുംബത്തിനുള്ള കരുതലായി ഇൻഷൂറൻസിനെ കാണാം. കുടുംബത്തിന്റെ വരുമാന സ്രോതസായ വ്യക്തിയുടെ മരണ ശേഷം കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ഒരു പരിധി വരെ പിടിച്ചു നിൽക്കാൻ ഇൻഷൂറൻസ് പരിരക്ഷ സഹായിക്കും.
ഇൻഷൂറൻസ് പ്രീമിയം അടയ്ക്കുന്നത് എല്ലാവർക്കും സാധിക്കുന്നൊരു കാര്യമല്ല. ചെറിയ ശമ്പളക്കാരാണെങ്കില്‍ ചെലവും മറ്റു നിക്ഷേപങ്ങളും കഴിഞ്ഞ് ഇന്‍ഷൂറന്‍സുകള്‍ക്ക് വേണ്ട പണം മാസം കണ്ടെത്താന്‍ സാധിക്കില്ല. ഇത്തരക്കാർക്കുള്ള സൗജന്യ ലൈഫ് ഇൻഷൂറൻസിനെ പറ്റിയാണ് പറയുന്നത്.
സൗജന്യ ഇൻഷൂറൻസ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകളായവർക്ക് സൗജന്യമായി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ഒറ്റ തുക പ്രീമിയം അടയ്ക്കാതെയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് സ്‌കീം പ്രകാരം ഏഴ് ലക്ഷത്തിന്റെ സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭിക്കുന്നൊരു ഇന്‍ഷൂറന്‍സ് പോളിസായാണിത്.
പ്രീമിയമൊന്നും അടയ്‌ക്കേണ്ടതില്ല. തൊഴിലുടമയാണ് ഇതിനുള്ള പ്രീമിയം അടയ്ക്കുന്നത്. മാസ ശമ്പളത്തിന്റെ 0.50 ശതമാനമായിരിക്കും ഈ തുക. ഇതിനൊപ്പം സർക്കാർ വിഹിതവുമുണ്ട്. ഇന്‍ഷൂറന്‍സ് പദ്ധതിക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
7 ലക്ഷം രൂപയുടെ ആനുകൂല്യം
ജോലി കാലയളവിൽ തൊഴിലാളി മരണപ്പെട്ടാൽ പരമാവധി 7ലക്ഷം രൂപ വരെ നോമിനിയുടെ അക്കൗണ്ടിലേക്കെത്തും. നേരത്തെ 6 ലക്ഷമായിരുന്ന ഇന്‍ഷൂറന്‍സ് തുക 2021 ഏപ്രിലിലാണ് 7 ലക്ഷമാക്കി മാറ്റിയത്.
വിരമിക്കലിന് മുന്‍പ് ഇപിഎഫ് അക്കൗണ്ട് ഉടമയായ തൊഴിലാളി മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. ഏറ്റവും കുറഞ്ഞ അഷ്വേര്‍ഡ് തുക 2.5 ലക്ഷം രൂപയാണ്. നേരത്തെയിത് 2 ലക്ഷം രൂപയായിരുന്നു. മരണ ശേഷം തുക നോമിനിയുടെ അക്കൗണ്ടിലേക്ക് എത്തും.
ഇൻഷൂറൻസ് തുക ലഭിക്കാൻ
മിനിമം അഷ്വേഡ് തുകയായ 2.50 ലക്ഷം രൂപ ലഭിക്കാൻ തൊഴിലാളി മരണപ്പെടുന്നതിന് മുൻപ് 12 മാസം ഒരു സ്ഥാപാനത്തിൽ ജോലി ചെയ്യണം. ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിനായി 51എഫ് ഫോം ഒപ്പം മറ്റു രേഖകളും നോമിനി റീജിയണല്‍ ഇപിഎഫ് കമ്മീഷണര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഇതിനൊപ്പം ഫോം 20, ഫോം 10സി/ഡി എന്നിവയും നോമിനി സമര്‍പ്പിക്കണം.
ഇപിഎഫ്
ശമ്പളക്കാരായ തൊഴിലാളികള്‍ക്കുള്ളതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്ത് മാസത്തില്‍ 15,000 രൂപയില്‍ കുറവ് തുക ശമ്പളം കൈപ്പറ്റുന്നവരാണെങ്കില്‍ ഇപിഎഫില്‍ നിര്‍ബന്ധമായും അക്കൗണ്ട് തുറക്കണം. 15,000ത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് സ്വമേധയ തീരുമാനമെടുക്കാം. 20 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനത്തിലാണ് ഇപിഎഫ് ബാധകമാവുക. നിക്ഷേപവും വിരമിക്കൽ കാലത്ത് പെൻഷനും ലഭിക്കുന്നൊരു പദ്ധതിയാണിത്.
നിലവിൽ പലിശ നിരക്ക് 8.1 ശതമാനമാണ്. നാല് പതിറ്റാണ്ടിന്റെ താഴ്ന്ന നിലയിലാണ് പലിശ. ഇപിഎഫിലേക്ക് തൊഴിലാളി, തൊഴിലുടമ വിഹിതം ചേർത്താണ് 12 ശതമാനം വീതമാണ് മാസത്തിൽ ഇപിഎഫിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാന ശമ്പളവും ക്ഷമാബത്തയും ചേര്‍ന്നുള്ള തുകയുടെ 12 ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കേണ്ടത്.
തൊഴിലുടയുടെ 12 ശതമാനം വിഹിതത്തിൽ 8.33 ശതമാനം പെന്‍ഷന്‍ പദ്ധതിയിലേക്കാണ് മാറ്റുന്നത്.പെൻഷനായി മാറ്റിവെയ്ക്കുന്ന തുകയ്ക്ക് പലിശ കണക്കാക്കില്ല. ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കുമാണ് മാറ്റുന്നത്.


Click it and Unblock the Notifications