ജൂലായ് മാസത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങളാണ്. സർക്കാർ പ്രഖ്യാപനം വരുന്നതിന് അനുസരിച്ച് കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലും കുടിശ്ശികയുള്ള ക്ഷാമബത്തയിലും എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുമാണ് മാറ്റം വരാനിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്നത് ഇതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ക്ഷാമബത്ത വർധിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഇതിനുള്ള സാധ്യതയും ഇതു വഴി ജീവനക്കാർക്കുണ്ടാകുന്ന നേട്ടങ്ങളും പരിശോധിക്കാം.
ഡിഎ വർധനവിനുള്ള സാധ്യത
വര്‍ഷത്തില്‍ രണ്ട് തവണയാണ് ക്ഷാമബത്ത പുതുക്കുന്നത്. ജനുവരിയിലും ജൂലായ് മാസങ്ങളിലുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനാല്‍ ക്ഷാമബത്തയില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) യെ അടിസ്ഥാനമാക്കിയാണ് ക്ഷമാബത്ത നിശ്ചയിക്കുന്നത്. പണപ്പെരുപ്പ നിരക്ക് നിലവിലെ സ്ഥിതി പരിശോധിക്കുമ്പോൾ ജൂലായിൽ ക്ഷാമബത്ത 5 ശതമാനം വരെ വർധിപ്പിച്ചേക്കാമെന്നാണ് റിപ്പോർട്ട്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക ജനുവരിയില്‍ 125.1 പോയിന്റായിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിൽ 125,126 പോയിന്റുകളായി. പണപ്പെരുപ്പം വര്‍ധിച്ചതോടെ ഏപ്രിലില്‍ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 127.7 ആയി. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ഡിഎ 5 ശതമാനം വര്‍ധിപ്പിക്കാനാണ് സാധ്യത. ഇത് യാഥാർഥ്യമായാൽ ക്ഷാമബത്ത 34 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയരും.
എത്ര തുക കൂടാം
അടിസ്ഥാന ശമ്പളത്തിന് മുകളിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്. 2022 മാർച്ചിൽ ക്ഷാമബത്ത 31 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി ഉയര്‍ത്തിയിരുന്നു. ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു ക്ഷാമബത്ത വർധനവ്. ഇക്കാലത്ത് 18,000 രൂപ ശമ്പളക്കാരന് 3 ശതമാനത്തിന്റെ വർധവ് വഴി 6,120 രൂപ ക്ഷാമബത്ത ലഭിച്ചിരുന്നു. ഇതേ രീതിയിൽ 5 ശതമാനം ക്ഷാമബത്ത വർധിപ്പിച്ചാൽ 18,000 രൂപ ശമ്പളക്കരാന് 7,020 രൂപ ക്ഷാമബത്ത ലഭിക്കും. 900 രൂപ വർധനവ് ശമ്പളത്തിലുണ്ടാകും. 2021 ഒക്ടോബറിൽ നേരത്തെ ക്ഷാമബത്ത 3 ശതമാനം ഉയർത്തിയിരുന്നു. 28 ശതമാനമായിരുന്ന ക്ഷാമബത്ത 31ലെത്തിയത് 2021 ഒക്ടോബറിലാണ്. 2021 ജൂലായിലാണ് നിരക്ക് 28 ശതമാനമായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയുടെ ഗുണം ലഭിക്കും. 50 ലക്ഷം തൊഴിലാളികൾക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വർധനവിന്റെ ഗുണം ലഭിക്കും.
Also Read: എന്തുകൊണ്ട് ഇത്രയും പ്രതിഷേധം; അഗ്നിപഥിൽ തള്ളേണ്ടതും കൊള്ളേണ്ടതും
എന്താണ് ക്ഷാമബത്ത
പണപ്പെരുപ്പം വഴി ജീവനക്കാർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടികൾ പരിഹരിക്കുന്നതിനും വില വര്‍ധനവിനെ നേരിടാനുമാണ് കേന്ദ്രസർക്കാർ ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയുള്ള ക്ഷാമബത്തയാണ് ഓരോരുത്തർക്കും അനുവദിക്കുന്നത്. ഓരോ ആറുമാസങ്ങളിലും ക്ഷാമബത്ത പുതുക്കുന്നുണ്ട്. ജനുവരി-ജൂണ്‍ കാലയളവിലുള്ള വര്‍ദ്ധനവ് ജനുവരി ഒന്നിനും, ജൂണ്‍-ഡിസംബര്‍ കാലയളവിലേക്കുള്ള വര്‍ദ്ധനവ് ജൂലായ് ഒന്നിനും പ്രാബല്യത്തില്‍ വരും. ക്ഷാമബത്ത ഉയരുമ്പോൾ കേന്ദ്ര സർക്കാർ പെൻഷൻ വാങ്ങുന്നവർക്ക് പ്രതിമാസ പെന്‍ഷനുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ലഭിക്കും. സർക്കാർ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനവ് പ്രതിമാസ ശമ്പളത്തിൽ വർധനവ് നൽകും.
Also Read: കാശ് ചോരില്ല; ഇവിടെ കിട്ടും ഇളവുകൾ; ആദായ നികുതി ലാഭിക്കാൻ പുതുവഴികൾ
ഇപിഎഫ് പലിശ
18 മാസത്തെ കുടിശ്ശികയുള്ള ക്ഷാമബത്തയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന. 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള കുടിശ്ശികയാണ് ലഭിക്കാനുള്ളത്. ഇതോടൊപ്പം ഇപിഎഫ് നിക്ഷേപത്തിന്റെ പലിശയും ജൂലായ് മാസത്തിൽ അനുവദിച്ചു തുടങ്ങും. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഇംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപിത്തിന്റെ പലിശ 8.1 ശതമാനമാക്കി നിശ്ചയിച്ചരുന്നു, ഈയിടെ ഇത് സര്‍ക്കാര്‍ അംഗീകരിച്ച് ഗസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലും ജൂലായ് മാസത്തിൽ തീരുമാനം ഉണ്ടാകും.