പണപ്പെരുപ്പം മാസ ചെലവുകളെ ഉയര്‍ത്തെയങ്കിലും നിക്ഷേപകരില്‍ ഒരു കൂട്ടം സന്തോഷത്തിലാണ്. റിപ്പോ നിരക്കിലുണ്ടായ വര്‍ധനവ് ഗുണകരമായത് നിക്ഷേപകർക്കാണ്. പലിശ നിരക്ക് ഉയരുന്നത് പല തരത്തിലാണ് ഓരോ നിക്ഷേപങ്ങളെയും സാധ്വീനിക്കുന്നത്. സ്ഥിര നിക്ഷേപത്തിനും ലഘു സമ്പാദ്യ പദ്ധതികൾക്കും ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്കും ഇത് നേട്ടമുണ്ടാക്കും. ഈ സാഹചര്യത്തിൽ ഓരോ നിക്ഷേപത്തിലും എപ്പോൾ നിക്ഷേപിക്കണം എന്ന തീരുമാനം നിർണായകമാണ്. പലിശ നിരക്കുകൾ ഇനിയും ഉയരുമെന്നതിനാൽ ശ്രദ്ധയോടെയാകണം നിക്ഷേപങ്ങൾ.
സ്ഥിര നിക്ഷേപം
റിപ്പോ നിരക്ക് വർധനവ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ അനുകൂലമായി പ്രതിഫലിച്ചു. 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 1 വര്‍ഷം മുന്‍പ് 5.5 ശതമാനം ലഭിച്ചിടത്ത് ഇന്ന് 7-7.5 ശതമാനം വരെ ബാങ്കുകള്‍ പലിശ നല്‍കുന്നുണ്ട്. ലഘു സമ്പാദ്യ പദ്ധതികളായ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 6.8 ശതമാനവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമുകള്‍ക്ക് 7.4 ശതമാനവുമാണ് നിലവില്‍ ലഭിക്കുന്നത്.
ഇതേസമയം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥിര നിക്ഷേപത്തിന് 8 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കും. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ സ്ഥിര നിക്ഷേപം ഇതിനൊരു ഉദാഹരണം. 8.25 ശതമാനം വരെയാണ് കമ്പനി നൽകുന്ന പലിശ. നിരക്കിലെ തള്ളിച്ച കണ്ട് ദീർഘകാലത്തേക്ക് നിക്ഷേപിക്കരുത്. സ്ഥിര നിക്ഷേപമിടുന്നവര്‍ ഹ്രസ്വകാലം തിരഞ്ഞെടുക്കണം. റിപ്പോ നിരക്ക് ഇനിയും ഉയരാനും പലിശ നിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതിനാല്‍ 12-15 മാസ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞടുക്കുന്നതാണ് ഉചിതം.
ആര്‍ബിഐ ബോണ്ട് ആൻഡ് ലഘു സമ്പാദ്യ പദ്ധതികൾ
ബോണ്ട് യീല്‍ഡുകള്‍ ഉയരുന്നത് ലഘു സമ്പാദ്യ പദ്ധതിയുടെ നിക്ഷേപകർക്കും ആര്‍ബിഐ ബോണ്ടില്‍ നിക്ഷേപിക്കുന്നവർക്കും നല്ല വാർത്തയാണ്. ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ അതേ കാലാവധിയുള്ള ബോണ്ടുകളുടെ യീല്‍ഡിന് അനുസരിച്ചാണ് കണക്കാക്കുന്നത്. എന്നാല്‍ 2022 ജൂണില്‍ 10 വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ യീല്‍ഡ് 6.04 ശതമാനത്തില്‍ നിന്ന് 7.16 ശതമാനമായി ഉയർന്നിട്ടും പലിശ നിരക്ക് മാറ്റിയിട്ടില്ല.
ലഘു സമ്പാദ്യ പദ്ധതിയുടെ നിരക്ക് ഉയരരുന്നത് ആര്‍ബിഐ ഫ്ളേോട്ടിംഗ് റേറ്റിന് ഗുണകരമാണ്. നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കിനേക്കാള്‍ 0.35 ശതമാനം അധിക നിരക്കാണ് ആർബിഐ ഫ്ളോട്ടിംഗ് ബോണ്ടുകൾക്ക് ലഭിക്കുന്നത്.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാമോ?
കഴിഞ്ഞ 1 വര്‍ഷം ഡെബ്റ്റ് ഫണ്ടുകള്‍ക്ക് പ്രകടനം അത്ര മികച്ചതായിരുന്നില്ല. പ്രത്യേകിച്ച് ഗില്‍റ്റ് ഫണ്ടുകളും ദീര്‍ഘകാല സ്‌കീമുകളും മോശം പ്രകടനം നടത്തി. ബോണ്ട് യീല്‍ഡ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 അടിസ്ഥാന നിരക്ക് ഉയര്‍ന്നതോടെ 2-3 ശതമാനം ആദായമാണ് ഫണ്ടുകൾ നല്‍കിയത്. ഹ്രസ്വകാല ഫണ്ടുകള്‍ പോലും 4 ശതമാനത്തില്‍ താഴെയാണ് ആദായം നല്‍കിയത്. എന്നു കരുതി ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളോട് മുഖം തിരിക്കാനുള്ള സമയമല്ലിത്.
പലിശ നിരക്ക് വര്‍ധനവും മറ്റു നയങ്ങളുടെയും അടിസ്ഥാനത്തില്‍ പണപ്പെരുപ്പ നിരക്ക് കേന്ദ്രസര്‍ക്കാറിന് പിടിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ ബോണ്ട് യീല്‍ഡ് കുറയാന്‍ തുടങ്ങും. ഇതിനാല്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം തുടങ്ങാനുള്ള സമയമാണിത്. ഇത് സംഭവിക്കുകയാണെങ്കില്‍ ദീര്‍ഘകാല ഫണ്ടുകളും ഗില്‍റ്റ് ഫണ്ടുകളും നല്ല ആദായം നല്‍കും.
നികുതി ഘടന നോക്കിയാലും ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഉപകാരപ്പെടും. സ്ഥിര നിക്ഷേപത്തിലെ പലിശ പൂര്‍ണമായും നികുതി നല്‍കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടിലെ നേട്ടം പിന്‍വലിക്കുന്ന സമയത്ത് മാത്രം നികുതി നല്‍കിയാല്‍ മതിയാകും.


Click it and Unblock the Notifications