നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപത്തിനുള്ള സ്വീകാര്യത വളരെ വലുതാണ്. നിശ്ചിത കാലയളവിന് ശേഷം നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് നല്ലൊരു തുക കയ്യില്‍ കിട്ടിമുന്നെത് തന്നെയാണ് സ്ഥിര നിക്ഷേപത്തിന്റെ ആകര്‍ഷണം. നിലവിൽ പലിശ ഉയർന്നു കൊണ്ടിരിക്കുന്ന സമയത്ത് സ്ഥിര നിക്ഷേപത്തിന് അനുയോജ്യമായ കാലമെന്ന് വിലയിരുത്തലുണ്ട്. ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ പോലെ കാലവധിയില്‍ ലഭിക്കുന്ന ആദായത്തില്‍ സ്ഥിര നിക്ഷേപത്തിൽ വ്യത്യാസമുണ്ടാകില്ല. നേരത്തെ കണക്കാക്കിയ തുക തന്നെ കാലാവധിയിൽ ലഭിക്കും. രണ്ട് തരത്തിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ ഇന്നുണ്ട്. ഇതില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ നഷ്ട സാധ്യത വളരെ കുറഞ്ഞവയാണ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നഷ്ട സാധ്യതയുണ്ട്. നിക്ഷേപത്തിനിറങ്ങുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന സ്ഥിര നിക്ഷേപത്തിന്റെ നഷ്ട സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം.
ലിക്വിഡിറ്റി റിസ്‌ക്
സ്ഥിര നിക്ഷേപങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഉള്ളതിനാല്‍ പിന്‍വലിക്കല്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുണ്ട്. ഇതിന് മുന്‍പുള്ള പിന്‍വലിക്കല്‍ ഇത്തരം നിക്ഷേപങ്ങളില്‍ അനുവദിക്കില്ല. എന്നാല്‍ സാധാരണ സ്ഥിര നിക്ഷേപങ്ങളില്‍ കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്. ഇതിന് നിശ്ചിത ശതമാനം പിന്‍വലിക്കല്‍ ചാര്‍ജ് ഈടാക്കും. കാലാവധി പൂര്‍ത്തിയായാല്‍ ഓണ്‍ലൈനായി പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകള്‍ നല്‍കുന്നില്ല. ഇത്തരം സാഹചര്യത്തില്‍ നിക്ഷേപകന്‍ ബാങ്ക് ശാഖയിലെത്തി അപേക്ഷകള്‍ പൂരിപ്പിച്ച് വേണം സ്ഥിര നിക്ഷേപം പിന്‍വലിക്കാന്‍.
തിരികെ ലഭിക്കൽ
സ്ഥിര നിക്ഷേപം നടത്തി കാലാവധിയെത്തുമ്പോള്‍ പണം തിരിച്ചു കിട്ടാത്ത അവസ്ഥയുണ്ടായാലോ. ബാങ്കുകളിലെ നിക്ഷേപത്തിന് ഇത്തരം സാധ്യത കുറവാണെങ്കിലും ചെറു സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. തൃശൂര്‍ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധി തന്നെ ഉദാഹരണം. നിക്ഷേപകരുടെ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ബാങ്കുകളില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ബാങ്ക് പാപ്പരായാല്‍ മാത്രമാണ് ഇന്‍ഷൂറന്‍സ് അനുവദിക്കുകയുള്ളൂ.
പണപ്പെരുപ്പം
പലരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വെല്ലുവിളിയാണ് പണപ്പെരുപ്പവുമായി ബന്ധപ്പെട്ടത്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് സ്ഥിര നിക്ഷേപത്തിന്റെ വരുമാനത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഒരു ഉദാഹരണം നോക്കുകയാണെങ്കിൽ, പണപ്പെരുപ്പ നിരക്ക് 6 ശതമാനമായിരിക്കുമ്പോള്‍ സ്ഥിര നിക്ഷേപം 8 ശതമാനം പലിശ നിരക്ക് നല്‍കുന്നുണ്ടെങ്കില്‍ നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ഥ ആദായം 2 ശതമാനമാണ്. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വിപണിയുമായി ബന്ധപ്പെടുന്നില്ലെങ്കിലും പണപ്പെരുപ്പം ഉയരുന്നതും കുറയുന്നതും ആദായത്തിന്റെ മൂല്യത്തെ ബാധിക്കും. പൊതുമേഖലാ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക് പോലും 6 ശതമാനത്തിന് അടുത്താണ്. മേയ് മാസത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 7.04 ശതമാനമാണ്.
നികുതി
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ഇളവുള്ളത് 50,000 വരെയുള്ള ആദായത്തിനാണ്. ഈ പരിധിയിലധികം ആദായം സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിച്ചാല്‍ നികുതി അടയ്‌ക്കേണ്ടി വരും. മുതിര്‍ന്നവര്‍ക്ക് ഈ പരിധി 50,000വും സാധാരണ നിക്ഷേപകര്‍ക്ക് 40,000 രൂപയുമാണ് പരിധി. ടിഡിഎസ് ഈടാക്കി മാത്രമാണ് ഈ തുക അനുവദിക്കുക. നിക്ഷേപം കാലാവധി പൂര്‍ത്തിയായാല്‍ പിന്‍വലിക്കാനും വീണ്ടും നിക്ഷേപിക്കാനുമുള്ള അവസരമുണ്ട്. വീണ്ടും നിക്ഷേപിക്കുമ്പോള്‍ ആ സമയത്തെ പലിശയാണ് അനുവദിക്കുക. ഇത് വഴി ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപിക്കാന്‍ സാധിക്കാതെ വരും. എന്നാൽ ഇന്ന് വിപണിയിൽ ലഭ്യമായ മറ്റ് നിക്ഷേപങ്ങളുമായി നോക്കുമ്പോള്‍ വളരെ കുറഞ്ഞ നഷ്ട സാധ്യതയുള്ള നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ എന്ന കാര്യം ഓർമിക്കേണ്ടതുണ്ട്.


Click it and Unblock the Notifications