കേരളത്തിൽ സ്വർണ വില ഉയർന്നിരിക്കുകയാണ്. ഡിസംബർ നാലിനാണ് പവന് (22കാരറ്റ്) 47,080 രൂപ എന്ന സർവകാല റെക്കോർഡിലേക്ക് സ്വർണ വില എത്തിയത്. ശേഷം രണ്ട് ദിവസങ്ങളിലായി 1,120 രൂപ കുറഞ്ഞ് 45,960 രൂപയിലേക്ക് എത്തിയെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് എത്തിപ്പിടിക്കാൻ പറ്റാത്ത വിലയിലാണ് സ്വർണം. വില ഉയർന്നതോടെ വിപണിയിലും വലിയ ഉണർവില്ല. അത്യാവശ്യത്തിന് മാത്രമുള്ള വാങ്ങലുകാളാണ് ജുവലറികൾ നടക്കുന്നത്.
ആഗോള വിപണിയിലെ നിലവിലെ സംഭവ വികാസങ്ങൾ, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് എന്നിവ ഇന്ത്യയിൽ സ്വർണ വിലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള കാരണങ്ങളാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിനിമയ നിരക്ക് പ്രകാരം കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ സാധിക്കുന്ന വിദേശ വിപണികൾ ഏതൊക്കെയാണെന്നും എത്ര അളവിൽ സ്വർണം വാങ്ങാമെന്നും അറിയാം. ചില രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങിയാൽ 7,100 രൂപയ്ക്ക് മുകളിലാണ് പവന് മുകളിൽ ലഭിക്കുന്ന ലാഭം.

ദുബായ്
ദുബായിൽ നിന്ന് സ്വർണം കൊണ്ടു വരിക എന്നത് പുതുമയുള്ള കാര്യമല്ല. വിപണിയിൽ ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഈടാക്കുന്ന നിരക്ക് 226.75 ദിര്‍ഹമാണ്. പവന് 1,814 ദിര്‍ഹമാണ് നിരക്ക്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം ഗ്രാമിന് 5,146.03 രൂപയും പവന് 41,168.21 രൂപയുമാണ് ചെലവ് വരുന്നത്.
അതേസമയം കേരളത്തില്‍ ബുധനാഴ്ച ഒരു ഗ്രാമിന് 5,745 രൂപയും പവന് 45,960 രൂപയും നല്‍കണം. ദുബായിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 599 രൂപയും പവന് 4,792 രൂപയുടെയും വ്യത്യാസമുണ്ട്.
സൗദി അറേബ്യ
മറ്റൊരു ഗൾഫ് രാജ്യമായ സൗദി അറേബ്യയിൽ ബുധനാഴ്ച 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 234 സൗദി റിയാലാണ് വില. 1,872 റിയാലാണ് 8 ഗ്രാമിനുള്ള നിരക്ക്. ഇതുപ്രകാരം ഗ്രാമിന് ഇന്ത്യന്‍ വില 5,199.62 രൂപയും പവന് 41596.95 രൂപയും വരും. കേരള വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 545 രൂപയും പവന് 4,363 രൂപയും വ്യത്യാസമുണ്ട്.
ഹോംഗ്‍കോങ്ങ്
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 454.83 ഹോംഗ്‍കോങ്ങ് ഡോളറാണ് ഡിസംബര്‍ ആറിന് ഹോംഗ്‍കോങ്ങിൽ ഈടാക്കുന്ന വില. ഇന്നത്തെ വിനിയമ നിരക്ക് പ്രകാരം 4,827.10 രൂപ ഇതിന് ചെലവാക്കണം. എട്ട് ഗ്രാമിന് 3,638.64 ഡോളർ നിരക്കിൽ ചെലവാക്കേണ്ടത് 38,833.49 രൂപയാണ്. പത്ത് ഗ്രാമിന് 4548.30 ഡോളര്‍ വില വരുമ്പോള്‍ 48,271 രൂപ മുടക്കണം.
ഹോംഗ്‍കോങ്ങിലെ വിലയും കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഗ്രാമിന് 917 രൂപയും പവന് 7,127 രൂപയും വ്യത്യാസം വരും. പത്ത് ഗ്രാം 22 കാരറ്റിന് കേരള വിപണിയില്‍ ഈടാക്കുന്ന വില 57,450 രൂപയാണ്. കേരളത്തേക്കാള്‍ 9,170 രൂപ കുറവാണ് ഹോംഗ്‍കോങ്ങിലെ വില.
സ്വിറ്റ്സര്‍ലാന്‍ഡ്
22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് 51.94 സ്വിസ് ഫ്രാങ്കാണ് സ്വിറ്റസര്‍ലാന്‍ഡിലെ വില. ഒരു ഗ്രാമിന് ഇന്ത്യന്‍ രൂപ കണക്കില്‍ 4,828.90 രൂപ ചെലവാക്കണം. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്താൽ 915 രൂപയുടെ വ്യത്യാസം കാണാം.
എത്ര സ്വർണം കൊണ്ടു വരാം
വിദേശത്ത് വിലയിൽ വലിയ വ്യത്യാസമുണ്ടെങ്കിലും എത്ര അളവിൽ സ്വർണം കൊണ്ടു വരാമെന്ന് അറിയണം. ഇന്ത്യയിലേക്ക് പരിധിയില്ലാതെ സ്വർണം കൊണ്ടു വരാൻ നികുതി നൽകേണ്ടി വരും. ബാഗേജ് റൂള്‍ പ്രകാരം നിശ്ചിത അളവ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടു വരുന്നത് ഡ്യൂട്ടി ഫ്രീയാണ്. മടങ്ങിയെത്തുന്ന പുരുഷന്മാരായ യാത്രക്കാര്‍ക്ക് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം.
യാത്രക്കാർ സ്ത്രീകളാണെങ്കിൽ 1 ലക്ഷം രൂപയുടെ ആഭരണങ്ങളോ 40 ഗ്രാം വരെയോ കൊണ്ടുവരാം. ദമ്പതികള്‍ക്ക് മൊത്തത്തില്‍ 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം. ദുബായിൽ ഒരു വർഷം താമസിച്ചവർക്കാണ് സ്വർണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.


Click it and Unblock the Notifications