കിഴക്കന്‍ യൂറോപ്പിലെ യുദ്ധവും 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് ക്രൂഡ് ഓയില്‍ വിലയെത്തിയതും വിലക്കയറ്റ ഭീഷണിയും ഒക്കെയായി ആഭ്യന്തര വിപണികള്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ അഭിമുഖീകരിക്കുകയാണ്. പ്രധാന സൂചികകളാകട്ടെ ഏഴു മാസത്തെ താഴ്ന്ന നിലവാരത്തിലേക്കും വീണു. മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികള്‍ സമീപകാല ഉയര്‍ച്ചയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞ് ബെയര്‍ മാര്‍ക്കറ്റ് മേഖലയിലേക്കും കടന്നു. ഇങ്ങനെ ചുറ്റുവട്ടം മുഴുവന്‍ നഷ്ടത്തിന്റെ കഥകളാണ് കാണാനാകുന്നതെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നേട്ടത്തിന്റെ നെറുകയില്‍ വെട്ടിത്തിളങ്ങുകയാണ് ഈ മെറ്റല്‍ സ്റ്റോക്ക്.
റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് കമ്മോഡിറ്റികളുടെ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍, വിപണി തകര്‍ച്ചയിലേക്ക് നീങ്ങിയ കാലയളവിനിടെ മുന്നേറിത്തുടങ്ങിയതാണ് ഹിന്‍ഡാല്‍കോ. ഒരു മാസത്തിനിടെ 20 ശതമാനത്തിലേറെയാണ് ഈ ലാര്‍ജ് കാപ് ഓഹരി കുതിച്ചുയര്‍ന്നത്. ഇതിനിടെ അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ജെഫറീസ്, ഹിന്‍ഡാല്‍കോ ഓഹരികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന 'ബൈ (BUY)' റേറ്റിങ് നിലനിര്‍ത്തിയും സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില 660-ല്‍ നിന്നും പുതുക്കി നിശ്ചയിച്ചും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതിന് പിന്നാലെ പ്രധാന സൂചികകള്‍ 2.5 ശതമാനത്തിലേറെ ഇടിഞ്ഞ ദിവസമായിട്ടും ഹിന്‍ഡാല്‍കോ ഓഹരികള്‍ 6 ശതമാനത്തിലേറെ മുന്നേറി 619.75-ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
അനുകൂല ഘടകങ്ങള്‍
നിലവിലെ വിലക്കയറ്റ ഭീഷണി നേരിടാന്‍ ഹിന്‍ഡാല്‍കോയ്ക്ക് കഴിയുമെന്നാണ് ജെഫറീസിന്റെ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കമ്പനിയുടെ ഉത്പാദന ചെലവ് നാലാം പാദത്തില്‍ 10 ശതമാനം വര്‍ധിക്കുമെങ്കിലും രാജ്യാന്തര വിപണി വിലയിലും താഴെ കോള്‍ ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ കല്‍ക്കരി വാങ്ങാനുള്ള കരാര്‍ സ്വന്തമായുള്ളതാണ് നേട്ടമാകുന്നത്. ഇതിനോടൊപ്പം അവശ്യമായ 100 ശതമാനം ബോക്‌സൈറ്റ് ശേഖരം കൈവശമുള്ളതും വിലക്കയറ്റത്തെ ചെറുക്കാന്‍ സഹായിക്കും. ഉത്കലിലെ നിര്‍മാണ ശാലയുടെ ശേഷി പൂര്‍ത്തീകരിച്ചതും നേട്ടമാകും. ഇതിനോടൊപ്പം വിദേശത്തെ ഉപകമ്പനിയായ നോവേലിസ് മികച്ച പ്രകടനം പുറത്തെടുക്കുന്നതും ഹിന്‍ഡാല്‍കോയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ജെഫറീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഹിന്‍ഡാല്‍കോ
രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ കോപ്പര്‍, അലുമിനീയം ഉത്പാദക കമ്പനിയണ് ഹിന്‍ഡാല്‍കോ. ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 20,000-ലധികം ജീവനക്കാരും 1,800 കോടി ഡോളറിലധികം വരുമാനമുള്ള ലാര്‍ജ് കാപ് കമ്പനിയാണിത്. 2007-ല്‍ കനേഡിയന്‍ കമ്പനിയായ നോവേലിസിനെ ഏറ്റെടുത്തിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ റോള്‍ഡ്- അലുമിനീയം നിര്‍മാതക്കളെന്ന സ്ഥാനവും കരസ്ഥമാക്കി. 2020-ല്‍ അലേരിസ് എന്ന കമ്പനിയെ ഏറ്റെടുത്തതോടെ ലേകത്തെ ഏറ്റവും വലിയ അലുമിനീയം പുനരുപയോഗ, ഫ്‌ലാറ്റ്-റോള്‍ഡ് അലുമിനീയം നിര്‍മാതാക്കളെന്ന നേട്ടവും സ്വന്തമാക്കി. നിലവില്‍ 1.39 ലക്ഷം കോടി രൂപയാണ് വിപണി മൂല്യം.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനം 4.6 ശതമാനവും പ്രവര്‍ത്തന ലാഭം 8.3 ശതമാനവും വര്‍ധിച്ചപ്പോള്‍ അറ്റാദായത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ഹിന്‍ഡാല്‍കോയുടെ വരുമാനം 50,272 കോടിയിലേക്കെത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണ് കാണിച്ചത്. മൂന്നാം പാദത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 96 ശതമാനം ഉയര്‍ന്ന് 3,675 കോടി രൂപയിലേക്കുമെത്തി. പ്രതിയോഹരി വരുമാനവും 8.44-ല്‍ നിന്നും 16.46-ലേക്ക് കുതിച്ചുയര്‍ന്നു. അതേസമയം, മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.48 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 296.13 ആണ്.
ഓഹരി വിശദാംശം
ഹിന്‍ഡാല്‍കോയുടെ 34.64 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 25.99 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇതിനിടെ, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില ഇന്ന് രേഖപ്പെടുത്തിയ 623 രൂപയും കുറഞ്ഞ വില 305.40 രൂപയുമാണ്. ഒരു വര്‍ഷക്കാലയളവില്‍ 84 ശതമാനവും നേട്ടം ഹിന്‍ഡാല്‍കോ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതേസമയം, മെറ്റല്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 66.41 ആയിരിക്കുമ്പോള്‍ ഹിന്‍ഡാല്‍കോയുടേത് 11.78 ആണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications