സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. യൂണിയൻ ബജറ്റ് അവതരണത്തിന് ശേഷം കുത്തനെ കുറഞ്ഞ സ്വർണവില എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ മുകളിലേക്ക് ഉയർന്നു. ജൂലൈ 26-ആം തീയ്യതി പവന്‍റെ വില 50,400 രൂപ വരെ എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് ഉയർന്നു. ആഗസ്ത് മാസവും ആരംഭിക്കുന്നത് സ്വർണവിലയിലെ വർധനവുമായാണ്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ അത് വലിയ നിരാശയായിരിക്കും ആഭരണപ്രേമികൾക്ക് നൽകുക.
400 രൂപ കൂടി
പവന് 51,200 രൂപ എന്ന നിലയിലായിരുന്നു ജൂലൈ 31-ന് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ ആഗസ്ത് 1 ആകുമ്പോഴേക്കും 400 രൂപയാണ് പവന് വർധിച്ചത്. അതോടെ പവന്‍റെ വില 51,600 രൂപയിലേക്കും ഗ്രാമിന്‍റെ വില 6,450 രൂപയിലേക്കും ഉയർന്നു.
പവൻ വാങ്ങാൻ
പവന്‍റെ വില തുടർച്ചയായി ഉയർന്നതോടെ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കുറുമെന്ന കാര്യം ഉറപ്പാണ്. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
ആഗോള തലത്തിൽ, ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.88 ഡോളർ (0.04%) താഴ്ന്ന് 2,444.88 ഡോളർ എന്നതാണ് നിരക്ക്.
യു.എസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ, സെപ്തംബറോടെ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചനയാണ് ഇന്നലെ നടന്ന യോഗത്തിന് ശേഷം നൽകിയത്. പലിശ കുറയുന്നതോടെ യു.എസ് ബോണ്ട് വരുമാനം അനാകർഷകമാവുകയും, സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കുകയും ചെയ്യും. ഇത് ആഗോള വിലയിലെ കുതിപ്പിനും അതു വഴി കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിൽ പ്രതിഫലിക്കുകയും ചെയ്യും.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
മിഡിൽ ഈസ്റ്റ് സംഘർഷം വരും ദിവസങ്ങളിൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് സ്വർണവിലയേയും ബാധിക്കും. വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ജൂലൈ മാസത്തെ വില
പവന് 53,000 രൂപയുമായാണ് ജൂലൈ മാസം ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും വില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. ആറാം തീയ്യതി പവന്‍റെ വില 54,000 രൂപ കടന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞിരുന്നു. 11-ആം തീയ്യതി ആകുമ്പോഴേക്കും വില 53,840 രൂപ വരെ താഴ്ന്നു. 17-ആം തീയ്യതി 55,000 രൂപയിലേക്കെത്തിയ സ്വർണവില ആഭരണപ്രേമികളുടെ ഹൃദയം തകർത്തു.
23-ആം തീയ്യതി സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ പവന്‍റെ വില 51,960 രൂപയിലേക്ക് താഴ്ന്നു. ബജറ്റ് അവതരണത്തിന് മുൻപ് 53,960 രൂപയായിരുന്നു പവന്‍റെ വില. 26-ആം തീയ്യതി 50,400 രൂപവരെ താഴ്ന്ന സ്വർണവില എന്നാൽ പിന്നീട് നേരിയ തോതിൽ മുകളിലേക്ക് ഉയർന്നു.


Click it and Unblock the Notifications