വരും നാളുകളിൽ സ്വർണവില കുറയുമെന്ന പ്രതീക്ഷ വേണ്ട എന്നതിന്‍റെ സൂചനകളാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണം കുതിച്ച് പായുകയാണ്. ഇന്ന് രണ്ട് രൂപ കുറഞ്ഞാൽ നാളെ അഞ്ച് രൂപ കൂടും എന്ന നിലയിലാണ് സ്വർണത്തിന്‍റെ കുതിപ്പ്. കഴിഞ്ഞ 4 ദിവസത്തിനിടെ 760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. എന്തായാലും വിഷു കഴിഞ്ഞിട്ടും ആഘോഷം സ്വർണം നിർത്താൻ പോകുന്നില്ല എന്ന് സാരം.
കുതിപ്പ് മുന്നോട്ട് തന്നെ
കഴിഞ്ഞ ശനിയാഴ്ച ആഭരണപ്രേമികൾക്ക് ചെറിയ സന്തോഷമുണ്ടായിരുന്നു. കാരണം സ്വർണവില ഏറെ നാളുകൾക്ക് ശേഷം കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് വില 53,200 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 6650 രൂപ. എന്നാൽ തിങ്കളാഴ്ച വില വീണ്ടും മുന്നോട്ട് കുതിക്കുകയാണ്.
440 രൂപയാണ് പവന് ഇന്ന് വർധിച്ചത്. അതോടെ വില 53,640 രൂപയിലെത്തി. 6,705 രൂപയാണ് ഗ്രാമിന്‍റെ വില. സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഉയർന്ന രണ്ടാമത്തെ വിലയാണിന്നത്തേത്.

വിലയിലെ കുതിപ്പിന് കാരണം
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറക്കാനിടയുണ്ട്. ഇതാണ് സ്വർണ്ണത്തിന് പ്രധാനമായും കരുത്താകുന്നത്. ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽ കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനക്കുള്ള കാരണമാവുന്നുണ്ട്. ഇതിന് പുറമേ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും സ്വർണ്ണത്തിന്റെ വില വർധനവ് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
ആഗോള സ്വർണവില
ട്രോയ് ഔൺസിന് 2343.16 ഡോളർ എന്നതാണ് നിരക്ക്.
ഒരു പവൻ വാങ്ങാൻ 57,000 നൽകണം
നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 57,500 രൂപയിലധികം നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 57,500 കടക്കുന്നത്.
കൂടിയത് 2760 രൂപ
ഏപ്രിൽ മാസം പകുതി ദിവസങ്ങൾ പിന്നിടുകയാണ്. ഈ 15 ദിവസങ്ങൾ കൊണ്ട് 2760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 50,880 രൂപയായിരുന്നു ഏപ്രിൽ 1-ന് ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാം തീയ്യതി വില 50,680 രൂപയിലേക്ക് താഴ്ന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം കുതിച്ചു. അഞ്ചാം തീയ്യതി വില 51,320 രൂപയിലേക്കും പത്താം തീയ്യതി വില 52,880 രൂപയിലുമെത്തി.
12-ആം തീയ്യതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തയത്. 53,760 രൂപയായിരുന്നു അന്നത്തെ വില.

വിലയിടുന്നത് ആര്..?
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.


Click it and Unblock the Notifications