സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില കുറയുകയാണ്. അക്ഷയത്രിതീയ ദിവസം 54,000 രൂപയ്ക്ക് മുകളിലേക്ക് പോയ വില പതിയ താഴ്ന്ന് 53,000 രൂപയോടടുക്കുന്നു. ആഭരണപ്രേമികളെ സംബന്ധിച്ച് വില കുറയുന്നത് ആശ്വാസം പകരുന്ന കാര്യമാണ്. ഒരുവേള പവന്‍റെ വില 60,000 കടക്കുമോ എന്ന് കരുതിയ ഇടത്ത് നിന്നാണ് സ്വർണവില കുറയുന്നത് എന്നത് പ്രത്യേകം ഓർക്കണം.
ഇന്നത്തെ സ്വർണവില
പവന് 53720 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് തിങ്കഴാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 320 രൂപ സ്വർണത്തിന് കുറഞ്ഞു. അതോടെ പവന്‍റെ വില 53,400 രൂപയിലേക്കെത്തി. ഗ്രാമിന് 6,675 രൂപ.
മെയ് 10 അക്ഷയത്രിതീയ ദിവസമാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 54,040 രൂപയായിരുന്നു അന്നത്തെ വില. ആ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നാല് ദിവസം കൊണ്ട് പവന് 640 രൂപ കുറഞ്ഞു എന്നത് ആശ്വാസം പകരുന്ന കാര്യം തന്നെയാണ്.

ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണവില കുറഞ്ഞെങ്കിലും ഒരു പവൻ ആഭരണം വാങ്ങാൻ 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്കാക്കുമ്പോഴാണ് പവന്‍റെ വില 58,000 കടക്കുന്നത്.
ആഗോള സ്വർണവില
നിലവിൽ ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ വർധനയുണ്ട്. സ്വർണം ഔൺസിന് 0.24 ശതമാനം വില കൂടി 2,344.22 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 1.82% (43.39 ഡോളർ) വില ഇടിഞ്ഞു. ആഗോള വിപണികളിലെ വിലമാറ്റങ്ങൾ ഡോളറിൽ ആയതിനാൽ തന്നെ നേരിയ വില മാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ ചലനങ്ങൾക്കു വഴിവയ്ക്കും.
റെക്കോർഡ് വില കഴിഞ്ഞ മാസം
ഏപ്രിൽ 19 വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ സ്വർണ്ണവില ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വിലനിലവാരം. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

വിലയിടുന്നത് ആര്..?
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.


Click it and Unblock the Notifications