സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയത് മാര്‍ച്ച് മാസത്തിലാണ്. മാര്‍ച്ച് 18,19 തീയതികളില്‍ പവന് രേഖപ്പെടുത്തിയ 44,240 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ ഉയരത്തില്‍ നിന്നിറങ്ങിയ സ്വര്‍ണ വില കൂടിയും കുറഞ്ഞും തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വര്‍ണ വില കുറയുകയാണ്.
ചൊവ്വാഴ്ച പവന് 200 രൂപയാണ് കുറഞ്ഞത്. 43,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വർണ വില ഉയർന്ന് നിൽക്കുമ്പോൾ കയ്യിലെ സ്വർണം ഈട് നൽകി വായ്പ എടുക്കുന്നവർക്ക് ഉയർന്ന തുക നേടാൻ സാധിക്കും.
കയ്യിൽ സ്വർണമുള്ളവർക്ക് കുറഞ്ഞ സമയം കൊണ്ട് പണമാക്കി മാറ്റാൻ സ്വർണ പണയ വായ്പ സഹായിക്കും. സ്വർണം വാങ്ങുന്നത് പോലെ തന്നെ ഇവ പണയപ്പെടുത്തുന്ന വിപണിയും ഉയരുകയാണ്. 2020 സാമ്പത്തിക വർഷത്തിൽ 34000 കോടിയുടെ സ്വര്‍ണ വായ്പകളാണ് രാജ്യത്തുള്ളത്.
2021 ല്‍ ഇത് 61,000 കോടി രൂപയായി. 2022 മാര്‍ച്ചില്‍ 74000 കോടി രൂപയിലേക്ക് സ്വര്‍ണ പണയ വായ്പ എത്തി. സ്വർണ വില ഉയരുമ്പോൾ കൂടുതൽ പേർ സ്വർണത്തെ പണമാക്കി മാറ്റുന്നു എന്നാണ് ഈ രംഗത്തെ വ്യാപാരികൾ പറയുന്നത്. പണയപ്പെടുത്താൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

സ്വർണ പണയ വായ്പ- അടിസ്ഥാന കാര്യങ്ങൾ
ബാങ്കിനെയോ സ്വര്‍ണ പണയവായ്പകള്‍ നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയോ സ്വർണം ഈട് നൽകി വായ്പയെടുക്കാൻ സമീപിക്കാം. ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് വിപണി മൂല്യം കണക്കാക്കിയാണ് വായ്പ അനുവദിക്കുക.
സ്വര്‍ണ വായ്പ ലഭിക്കാന്‍ പാന്‍, ആധാര്‍, ഫോട്ടോ തുടങ്ങിയ രേഖള്‍ ആവശ്യമാണ്. വായ്പ നൽകുന്നയാള്‍ സ്വര്‍ണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഭാരം കണക്കാക്കിയാ ശേഷമാണ് വിപണി മൂല്യം നിർണയിക്കുക. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ കണക്കാക്കിയ മൂല്യത്തിന്റെ 80 ശതമാനം വരെ വായ്പ ലഭിച്ചേക്കാം.
വായ്പയിൽ ശ്രദ്ധിക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള ലോണ്‍ ടു വാല്യൂ റേഷ്യോ (എല്‍ടിവി) അടിസ്ഥാനമാക്കിയാണ് പണയം വെച്ച സ്വർണത്തിൽ നിന്ന് വായ്പ ലഭിക്കുക. വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനമാകും എൽടിവി.
ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പണയ സ്വർണ മൂല്യത്തിന്റെ 90 ശതമാനം വായ്പയായി ലഭിക്കും. സ്വര്‍ണ വില കുത്തനെ കുറഞ്ഞാൽ വായ്പ എടുക്കുന്ന വ്യക്തി മാർജിൻ നിലനിർത്തേണ്ടതായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ റിസ്ക് കുറയ്ക്കാൻ വായ്പ നൽകിയ ധനകാര്യ സ്ഥാപനം കൂടുതൽ സ്വർണം പണയം വെയ്ക്കാൻ ആവശ്യപ്പെട്ടേക്കാം.
സ്വർണ വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ വായ്പ തുകയ്ക്ക് പിഴ പലിശ വരും. തിരിച്ചടവ് കൂടുതലായി മുടങ്ങുകയാണെങ്കിൽ ധനകാര്യ സ്ഥാപനം തിരിച്ചടവ് സംബന്ധിച്ച വിവരങ്ങളുടെ മുന്നറിയിപ്പ് നൽകും. തിരിച്ചടച്ചവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾ പൊതു ലേലത്തിലൂടെ സ്വര്‍ണം വില്പന നടത്തി പണം ഈടാക്കും. വില്പനയിലൂടെ അധിക ഫണ്ട് ലഭിച്ചാൽ വായ്പകാരന് ഈ തുക തിരികെ ലഭിക്കാൻ അവകാശമുണ്ട്.
പലിശ നിരക്ക്
വാഹനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ സ്വർണം ഈട് നൽകിയുള്ള വായ്പകളെടുക്കാൻ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവയേക്കാൾ കുറഞ്ഞ പലിശ നിരക്കാണ് ഈ സെക്യൂർഡ് വായ്പയ്ക്ക് ഈടാക്കുകയുള്ളൂ.
അതേസമയം ആര്‍ബിഐ പോളിസി നിരക്കുകള്‍ പരിഷ്‌കരിക്കുമ്പോള്‍ സ്വര്‍ണ വായ്പ പലിശ നിരക്കുകളും മാറുന്ന കാര്യം വായ്പ എടുക്കുന്നവർ ശ്രദ്ധിക്കണം. പലിശ നിരക്ക് തീരുമാനിക്കുന്നതില്‍ കാലാവധിയും ലോണ്‍ തുകയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയര്‍ന്ന എല്‍ടിവി അനുപാതമുള്ള സാഹചര്യത്തിൽ ധനകാര്യ സ്ഥാപനം ഏറ്റെടുക്കുന്ന റിസ്ക് കൂടുതലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ഉയര്‍ന്ന പലിശനിരക്ക് ഈടാക്കും.


Click it and Unblock the Notifications