തീവണ്ടി യാത്രകളിൽ ടിക്കറ്റെടുത്താൽ ടിക്കറ്റിലെ എഴുത്ത് വായിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഇനി ടിക്കറ്റെടുക്കുമ്പോൾ ശ്രദ്ധിച്ച് വായിക്കേണ്ടൊരു കാര്യം ടിക്കറ്റിന് മുന്നിൽ താഴ് ഭാഗത്തായുണ്ട്. അത് റെയിൽവെയുടെ സബ്സിഡിയെ പറ്റിയാണ്. ഒരു തീവണ്ടി യാത്രയുടെ ചെലവ് യഥാർഥത്തിൽ ടിക്കറ്റിൽ കാണുന്ന വില മാത്രമല്ല. ഇതിന്റെ ഇരട്ടിയോളം തുക യാത്രയ്ക്ക് റെയിൽവെ ചെലവാക്കുന്നുണ്ട്. യാത്രക്കാരൻ അടയ്ക്കുന്ന തുക കിഴിച്ച് ബാക്കി റെയിൽവെ സബ്സിഡി അനുവദിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ റെയില്‍വെയിൽ 23 മില്യണ്‍ യാത്രക്കാരാണ് ദിവസവും സഞ്ചരിക്കുന്നത്. 64,000 കിലോ മീറ്ററിലായി 13,000 പാസഞ്ചര്‍ വണ്ടികള്‍ റെയില്‍വെ ഓടിക്കുന്നു. യാത്ര ചെലവിൽ ഭൂരിഭാഗവും നികത്തുന്നത് ക്രോസ് സബ്സിഡി വഴിയാണ്. അതായത് ചരക്ക് തീവണ്ടികൾ ഓടി ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് റെയിൽവെ സബ്സിഡി അനുവദിക്കുന്നത്.
എത്ര രൂപ സബ്സിഡി ലഭിക്കും
നിലവില്‍ ഇന്ത്യന്‍ റെയില്‍വെ ഓരോ ടിക്കറ്റിനും 1 രൂപയ്ക്ക് 43 പൈസ റെയില്‍വെ സബ്‌സിഡി തനല്‍കുന്നുണ്ട്. ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് റെയില്‍വെ പൊതുഗാതഗതം ചെലവ് കുറഞ്ഞതാക്കുന്നത്. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിനാണ് റെയില്‍വെ ഏറ്റവും കൂടുതല്‍ സബ്‌സിഡി അനുവദിക്കുന്നത്.
1 രൂപയില്‍ 71 പൈസയും സബ്‌സിഡിയായാണ് നല്‍കുന്നത്. സെക്കന്റ് എസി ടിക്കറ്റില്‍ 26 പൈസയും സ്ലീപ്പര്‍ ടിക്കറ്റില്‍ 37 പൈസയും റെയില്‍വെ നല്‍കുന്ന സബ്‌സിഡിയാണ്. റെയിൽവെ വഹിക്കുന്ന സബ്സിഡി ഭാരം യാത്രക്കാരെ അറിയിക്കാനാണ് ടിക്കറ്റിന്റെ പിന്‍ ഭാഗത്തായി റെയില്‍വെ ഇക്കാര്യം സൂചിപ്പിക്കുന്നത്. 57 ശതമാനം ചെലവ് മാത്രമാണ് യാത്രക്കാരില്‍ നിന്ന് റെയിൽവെ ഈടാക്കുന്നുള്ളൂ. സബര്‍ബന്‍ സർവീസിൽ 37 ശതമാനം തുക മാത്രമാണ് റെയിൽവെ ഈടാക്കുന്നത്.
Also Read: അടവ് ഒറ്റത്തവണ, നേടാം ആജീവനാന്ത മാസ പെന്‍ഷൻ; വിട്ടുകളയരുത് ഈ സർക്കാർ പദ്ധതി
റെയിൽവെ ടിക്കറ്റ് നിരക്കിന്റെ സബ്സിഡി മനസിലാക്കാൻ ഒരു ഉദാഹരണം നോക്കാം. ഡല്‍ഹി- മുംബൈ രാജധാനി എക്‌സ്പ്രസില്‍ ഫസ്റ്റ് എസി ചാര്‍ജ് 4,755 രൂപയാണെന്ന് കണക്കാക്കാം. ഈ ദൂരത്തിലുള്ള തീവണ്ടി യാത്രയ്ക്ക് യഥാര്‍ഥത്തില്‍ റെയില്‍വെയ്ക്ക് ചെലവുവരുന്ന തുക 7,175 രൂപയാണ്. 3085 രൂപയോളം യാത്രക്കാരന് സബ്‌സിഡിയായി റെയിൽവെ നൽകുന്നുണ്ട്.
സെക്കന്റ് എസിയിൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്ക് 4,156 രൂപയാണ് റെയിൽവെയ്ക്കുണ്ടാകുന്ന ചെലവ്. എന്നാൽ യാത്രക്കാരൻ 2,870 രൂപ നൽകി ടിക്കറ്റെടുത്താൽ മതി. സമാനമായി 2, 856 രൂപയാണ് തേഡ് എസിയിലെ യാത്രയ്ക്ക് റെയിൽവെയ്ക്ക് വരുന്ന ചെലവ്. 1,628 രൂപയാണ് യാത്രക്കാരൻ ഇതിനായി അടയ്ക്കേണ്ടത്.
പാസഞ്ചർ യാത്ര നഷ്ടം
സബ്സിഡി നൽകുന്നതിനാൽ റെയിൽവെ നഷ്ടത്തിലാണ്. 2019 ലെ കണക്ക് പ്രകാരം 42, 000 കോടി രൂപയാണ് പാസഞ്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വെയുടെ നഷ്ടം. സ്ലീപ്പര്‍ ക്ലാസ് വിഭാഗത്തിൽ മാത്രം 11,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. 200 കോടി രൂപ ഫസ്റ്റ് ക്ലാസ് എസി വിഭാഗത്തിലും 700 കോടി രൂപ സെക്കന്റ് എസി വിഭാഗത്തിലും റെയില്‍വെയ്ക്ക് വർഷത്തിൽ നഷ്ടമാണ്.
Also Read: ഒറ്റ മാസം കൊണ്ട് നേടാം 11.4 ലക്ഷം രൂപ വരെ; കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ അറിയാം
12,000 കോടി രൂപയുടെ നഷടം സെക്കന്റ് ക്ലാസിലും 6000 കോടി സബര്‍ബന്‍ സര്‍വീസിലുമാണ്. യാത്രക്കാര്‍ സഞ്ചരിക്കുന്നതില്‍ കൂടുതലും സബര്‍ബന്‍ ട്രെയിനുകളും പാസഞ്ചര്‍ വണ്ടികളിലുമാണ്. ആകെ ട്രാഫിക്കിന്റെ 52 ശതമാനം വരുന്നതും ഈ രണ്ട് വിഭാഗത്തിൽ നിന്നാണ്. വരുമാനത്തിന്റെ 6-7 ശതമാനം മാത്രമാണ് സബർബൻ, പാസഞ്ചർ വണ്ടികളിൽ നിന്ന് ലഭിക്കുന്നത്. വാര്‍ഷിക സബ്‌സിഡിയുടെ 60 ശതമാനവും ഈ വിഭാഗത്തിനാണ് നൽകുന്നത്.