യുദ്ധവും എണ്ണ വിലയും മറ്റും വിപണിക്ക് തിരിച്ചടിയാകുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകരും പെടും. രൂപ ഡോളറിനെതിരെ ഇടിവ് തുടരുമ്പോള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ആദായത്തെ പറ്റി ആശങ്കപ്പെടുകയാണ്. രൂപ കഴിഞ്ഞാഴ്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപ ഇനിയും താഴാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ആഗോള സാഹചര്യങ്ങൾ രൂപയ്ക്ക് പ്രതികൂലമായാണ് പ്രവർത്തിക്കുന്നത്. അമേരിക്കയില്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിനൊപ്പം എണ്ണ വിലയിലും വർധനവ് തുടരുന്നതാണ് രൂപ വലിയ ഇടിവ് തുടരാൻ കാരണമായത്.
രൂപ ഇടിയുന്നു
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കപ്പെട്ടത് രൂപയ്ക്ക് തിരിച്ചടിയാണ്. 32 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്. മറ്റൊരു കാരണം വ്യാപാര കമ്മിയാണ്. ഇറക്കുമതി ചെലവ് കൂടുകയും കയറ്റുമതി മൂല്യം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ഡോളർ ചെലവാക്കേണ്ടി വരുന്നത് രൂപയ്ക്ക് തിരിച്ചടിയാണ്.
ജൂണ്‍ മാസത്തില്‍ ഇറക്കുമതി ചെലവ് 66.3 ബില്യണ്‍ ഡോളറിന് അടുത്തായിരുന്നു. കയറ്റുമതി 40.13 ബില്യൺ ഡോളറും. ഇവിടെ മാത്രം 25 ബില്യൺ ഡോളറിന്റെ കുറവ് നേരിട്ടു. നിലവിലെ സാഹചര്യം ഇക്വിറ്റി, ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
ആർക്കാണ് നഷ്ടം
രൂപയുടെ നിലമെച്ചപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടലും പണപ്പെരുപ്പം കുറഞ്ഞു വരുന്നതും ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമാണ്. വിലകുറഞ്ഞ സമയത്ത് കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ നിക്ഷേപകർക്ക് സാധിക്കും. വിദേശ നിക്ഷേപര്‍ പിന്‍വലിയുന്നത് ഇക്വിറ്റി മാര്‍ക്കറ്റില്‍ തര്‍ച്ചയ്ക്ക് ഇടയാക്കും.
ഇതിന്റെ ഭാഗമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തിയ സ്റ്റോക്കുകളുടെ പ്രകടനത്തെ ബാധിക്കുന്നതിനാൽ ഹൃസ്വകാല നിക്ഷേപകർക്ക് തിരിച്ചടിയാകും. വ്യാപാര കമ്മി തുടരുന്ന കാലത്തോളം രൂപ ഇടിവ് തുടരുമെന്നണ് സാമ്പത്തിക വിദഗധർ പറയുന്നത്. ഇക്വിറ്റി ഫണ്ടുകൾക്ക് മാത്രമല്ല ഡെബ്റ്റ് ഫണ്ടുകൾക്കും നിലവിലെ സാഹചര്യത്തിൽ പരിക്കേൽക്കും. പണപ്പെരുപ്പം കുറച്ചു കൊണ്ടു വരാൻ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത് ഡെബ്റ്റ് ഫണ്ടുകളെ പ്രതികൂലമായാണ് ബാധിക്കുക. ബോണ്ട് വിലയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഡെബ്റ്റ് ഫണ്ടുകളുടെ ആദായം കുറയും.
നേട്ടമുണ്ടാക്കുന്ന ഫണ്ടുകൾ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തെ സന്തുലിതമാക്കുന്ന നിക്ഷേപം ആഭ്യന്തര നിക്ഷേപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്ഐപി വഴി ആഭ്യന്തര നിക്ഷേപകരുടെ13,000 കോടിയണ് മാസത്തിൽ വിപണിയിലേക്ക് എത്തിക്കുന്നത്. ഇതോടൊപ്പം വിപണി ഇടിയുന്നത് എല്ലാ ഫണ്ടുകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ധരിക്കരുത്. ഉദാഹരണത്തിന് കയറ്റുമതി കമ്പനികള്‍ക്ക് രൂപ ഇടിയുന്നതിന്റെ ആനുകൂല്യം ലഭിക്കും. ഇത്തരം മേഖലയില്‍ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ടുകൾക്കാണ് നേട്ടം.
ആമേരിക്ക കേന്ദ്രമാക്കി കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് വലിയ നേട്ടം ഉണ്ടാകും. ഇതിന് വിപരീതമായി ഇറക്കുമതി ഉത്പ്പന്നങ്ങളെ ആശ്രയിക്കുന്ന കമ്പനികൾക്ക് തിരിച്ചടിയും ഉണ്ടാകും. ഇത് ഓഹരികളിൽ പ്രതിഫലിക്കും.
കയറ്റുമതി മേഖലകളായ ഐടി, ഫാര്‍മ, ടെക്‌സൈറ്റല്‍സ്, കെമിക്കല്‍ മേഖലകൾക്ക് രൂപയുടെ ഇടിവ് ഗുണം ചെയ്യും. ഈ മേഖലകളില്‍ കൂടുതല്‍ നിക്ഷേപമുള്ള മ്യൂച്വ ഫണ്ടുകള്‍ക്ക് നേട്ടമുണ്ടാകാം.
ഇതോടൊപ്പം അന്താരാഷ്ട്ര ഓഹരികളെ പ്രത്യേകിച്ച് അമേരിക്കന്‍ കമ്പനികളില്‍ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ടുകൾക്കും നേട്ടമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എംഎന്‍സി ഫണ്ടുകള്‍ 0.41 ശതമാനം ആദായം നല്‍കിയപ്പോള്‍ ഫാര്‍മാ ഫണ്ടുകള്‍ 2.02 ശതമാനമാണ് ആദായം നൽകിയത്. ബാങ്കിംഗ് ഫണ്ടുകള്‍ നെഗറ്റീവ് ആദായമാണ് നൽകിയത്.


Click it and Unblock the Notifications