സുരക്ഷിതത്വം ഓർത്താണ് ബാങ്കിൽ പണം നിക്ഷേപിക്കുന്നത്. അധികം നഷ്ട സാധ്യതയില്ലെന്നതാണ് ബാങ്കുകളുടെ ഗുണം. പലരും തൊട്ടടുത്ത സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കാറുണ്ട്. കരുവന്നൂരിലടക്കം നടന്ന സംഭവങ്ങൾ നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങളാണ്. ഇതിനാൽ ബാങ്കുകളെയാണ് പലരും നിർദ്ദേശിക്കുന്നത്. വലിയ പലിശ നിരക്ക് കണ്ട് 'മികച്ച ബാങ്ക്' എന്നു കരുതി നിക്ഷേപിക്കാനിറങ്ങിയാല്‍ പണിപാളും. ഉയര്‍ന്ന പലിശ നല്‍കുന്നത് മാത്രമാകില്ല ബാങ്കുകളെ മികച്ചതാക്കുന്നത്.
ഓരോ ബാങ്കിലും നിക്ഷേപത്തിന് മുൻപ് സുരക്ഷിതത്വത്തെ പറ്റി പഠിക്കണം. സുരക്ഷിതത്വത്തിനായി പരിഗണിക്കേണ്ടത് നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് ലഭിക്കുന്നുണ്ടോ എന്നാണ്. ബാങ്കുകളുടെ ഉടമസ്ഥാവകാശം മറ്റൊരു പ്രധാന ഘടകമാണ്. പൊതുമേഖലാ ബാങ്കുകളാണോ, ടൂ ബിഗ് ടു ഫെയില്‍ (To Big To Fail) ഗണത്തില്‍പ്പെടുന്നവയാണോ എന്നീ കാര്യങ്ങള്‍ നിക്ഷേപകര്‍ അറിയണം.
നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ്
ബാങ്കുകളിലെ നിക്ഷേപങ്ങളെ സുരക്ഷിതമാക്കുന്നത് റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ഇൻഷൂറൻസാണ്. ഒരു ബാങ്കിലെ നിക്ഷേപത്തിന് പരമാവധി 5 ലക്ഷം രൂപയാണ് ഇൻഷൂറൻസ് ലഭിക്കുക. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളുടെ ശാഖകളിലുള്ള നിക്ഷേപത്തിനും വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും.
1513 അര്‍ബന്‍ സഹകരണ ബാങ്കും 6 പേയ്മെന്റ് ബാങ്കും 12 സ്മോള്‍ ഫിനാന്‍സ് ബാങ്ക്, 43 റീജിയണല്‍ റൂറല്‍ ബാങ്കും 21 സ്വകാര്യ ബാങ്കും 45 വിദേശ ബാങ്കും 12 പൊതുമേഖലാ ബാങ്കുകളും ഡിഐസിജിസി യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരമാവധി 5 ലക്ഷം രൂപ വരെയാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. മുതലും പലിശയും ചേര്‍ത്താണ് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്. അതായത്, 4,95,000 രൂപ നിക്ഷേപിച്ചയാള്‍ക്ക് 4,000 രൂപ പലിശ ലഭിച്ചാല്‍ 4,90,000 രൂപയ്ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് പലിശയ്ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കല്ല. എന്നാൽ കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി തകർന്ന പല സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്കും ഇൻഷൂറൻസ് പരിരക്ഷ ലഭിച്ചിട്ടില്ല. ഇതിനാൽ ബാങ്കിന്റെ ഉടമസ്ഥാവകാശം കൂടി പരിഗണിക്കണം.
പൊതുമേഖലാ ബാങ്ക്
ബാങ്കുകളുടെ സുരക്ഷിതത്വത്തില്‍ ആദ്യം പരിഗണിക്കേണ്ടത് ഉടമസ്ഥാവകാശമാണ്. രാജ്യത്ത് ദേശസാല്‍കരിച്ച 12 ബാങ്കുകളാണ് നിലവിലുള്ളത്. പൊതുമേഖലാ ബാങ്കുകളെന്നും അറിയപ്പെടുന്ന ഇവയാണ് സുരക്ഷിതത്വത്തില്‍ ഒന്നാമത്. ബാങ്കുകളുടെ 50 ശതമാനം ഓഹരികളും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പക്കലായതിനാല്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നു. പൊതുമേഖലാ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സമയത്ത് ശക്തമായ മറ്റു പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കുന്ന നടപടിയാണ് മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളത്. ഇതിനാല്‍ തന്നെ ബാങ്കുകളിലെ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കും. ഇതിനൊപ്പമാണ് ബാങ്കുകള്‍ക്കുള്ള ഡിഐസിജിസിയുടെ പരിരക്ഷ.
സ്വകാര്യ ബാങ്കുകൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 21 സ്വകാര്യ ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ ഭൂരിഭാഗവും, മുന്‍നിരയില്‍ നില്‍ക്കുന്നവയും ശക്തമായി സാമ്പത്തിക നിലയിലാണ്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്കിനൊപ്പം റിസര്‍വ് ബാങ്ക് പ്രധാന്യം നല്‍കുന്ന (To Big To Fail) ബാങ്കുകളാണ് എച്ച്ഡിഎഫ്‌സി ബാങ്കും, ഐസിഐസിഐ ബാങ്കും.
സ്വകാര്യ ബാങ്കുകള്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് രക്ഷാ നടപടികളെടുക്കാറുണ്ട്. ഈയിടെ ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിയിലായപ്പോള്‍ ഡിബിഎസ് ബാങ്കുമായി ലയിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നിക്ഷേപകരുടെ പണം സുരക്ഷിതമായി. ഇത്തരത്തില്‍ യെസ് ബാങ്ക് പ്രതിസന്ധിയിലായപ്പോഴും റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നു.
മറ്റു ബാങ്കുകള്‍
രാജ്യത്ത് 46 വിദേശ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ തിരഞ്ഞെടുക്കുമ്പോള്‍ മികച്ചവയാണോയെന്നും രാജ്യത്തെ സാന്നിധ്യവും മനസിലാക്കണം. സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പേയ്‌മെന്റ് ബാങ്ക്, റീജിയണല്‍ റൂറല്‍ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ നിക്ഷേപവും സുരക്ഷിതമാകാം. എന്നാല്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഡിഐസിജിസി ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നവയാണോ, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണോ എന്നീ കാര്യങ്ങള്‍ അറിയണം.


Click it and Unblock the Notifications