ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ദലാൽ സ്ട്രീറ്റിൽ സമ്മർദ്ദവും വർദ്ധിക്കുന്നു. ദലാൽ സ്ട്രീറ്റിലെ നിക്ഷേപകരുടെ വികാരത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്ന് അറിയണ്ടേ? ജിഡിപി വളർച്ചാ നിരക്കിന്റെ ഇടിവിനെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരുടെ ആശങ്കകളും വർദ്ധിപ്പിക്കുന്നു. വിപണികളെ കനത്ത ഇടിവിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കൊവിഡ് ബാധിതരുടെ എണ്ണം
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യ പുതിയ കൊറോണ വൈറസ് കേസുകളിൽ കുത്തനെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 35 മരണങ്ങളും 123 ഡിസ്ചാർജ് രോഗികളും ഉൾപ്പെടെ 1,400 ഓളം കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുർബലമായ ആരോഗ്യസംരക്ഷണ സംവിധാനം കണക്കിലെടുക്കുമ്പോൾ, കേസുകളുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെങ്കിൽ വൻ ദുരന്തം നേരിടേണ്ടി വന്നേക്കാം. അതേസമയം, ആഗോളതലത്തിൽ 42,345 മരണങ്ങളോടെ 8,60,181 കേസുകളായി ഉയർന്നു. യുഎസ് വൈറസ് ബാധിച്ച് 1 ലക്ഷം മരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
വിദേശ നിക്ഷേപകരുടെ പിൻവലിയൽ
കൊറോണ വൈറസ് വ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ഭീതിയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും പിന്‍വലിയാന്‍ തുടങ്ങി. മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ( എഫ്പിഐ) രാജ്യത്തെ മൂലധന വിപണിയില്‍ നിന്നും പിന്‍വലിച്ചത്. തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് മുന്‍ഗണന നല്‍കിയിരുന്ന വിദേശ നിക്ഷേപകര്‍ മാര്‍ച്ചോടെ വിപണിയില്‍ നിന്നും പിന്‍മാറാനുള്ള പ്രവണതയാണ് കാണിച്ചു തുടങ്ങിയിരിക്കുന്നത്. മാര്‍ച്ചില്‍ മൊത്തം 1,12,188 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയില്‍ ഇതുവരെ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം എഫ്പിഐയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്.
വാഹന വിൽപ്പനയിലെ കുറവ്
മിക്ക ഓട്ടോ കമ്പനികളും വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ലോക്ക്ഡൗൺ കാരണം മിക്ക ഷോറൂമുകളും ഫാക്ടറികളും അടച്ചു. മാരുതി സുസുക്കി ഇന്ത്യ 2020 മാർച്ചിൽ 83,792 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2019 മാർച്ചിൽ 158,076 യൂണിറ്റ് വിറ്റഴിച്ചിരുന്നു. 47 ശതമാനം ഇടിവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. മാർച്ചിൽ മൊത്തം വാഹന വിൽപ്പനയിൽ അശോക് ലെയ്‌ലൻഡ് 90 ശതമാനം ഇടിവ് രേഖപ്പെടുത്തി. വെറും 2,179 യൂണിറ്റ് വാഹനങ്ങൾ മാത്രമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 21,535 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചതായി അശോക് ലെയ്‌ലാൻഡ് റെഗുലേറ്ററി ഫയലിയിൽ പറഞ്ഞു.
ആഗോള വിപണികളിലെ ഇടിവ്
മിക്ക പ്രധാന ആഗോള വിപണികളിലും വ്യാപാരം നഷ്ടത്തിലാണ്. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ സൂചിക 0.33 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ ഓഹരികൾ 1.34 ശതമാനം ഇടിഞ്ഞു. ടോക്കിയോയിൽ അണുബാധ അതിവേഗം വർദ്ധിച്ചതോടെ ജാപ്പനീസ് ഓഹരികൾ 3.48 ശതമാനം ഇടിഞ്ഞു. യുഎസും യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിൽ തന്നെയാണ്. എസ് ആന്റ് പി 500 ഫ്യൂച്ചേഴ്സ് 2.27 ശതമാനം ഇടിഞ്ഞു. ജർമ്മൻ ഡാക്സ് ഫ്യൂച്ചറുകൾ 2.89 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചറുകൾ 3.09 ശതമാനവും ഇടിഞ്ഞു.