കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭ വിഹിതം ലഭിക്കുന്ന ചിട്ടികളാണ് ദീർഘകാല ചിട്ടികൾ. ഇതിൽ മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ ലാഭ വിഹിതത്തിനൊപ്പം നറുക്കിലൂടെ മുഴുവൻ തുകയും നേടാം എന്നൊരു ഗുണം കൂടിയുണ്ട്. എന്നാൽ പുതു വർഷം മുതൽ കെഎസ്എഫ്ഇ പുതിയ ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികൾ ആരംഭിക്കുന്നില്ലെന്നാണ് തീരുമാനിച്ചത്. ഇതിനാൽ തന്നെ ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടി ചേരാൻ ആഗ്രഹിക്കുന്നവർക്ക് അവസാന അവസരമാണ് നേരത്തെ പ്രഖ്യാപിച്ച ചിട്ടികൾ. ഇത്തരത്തിലൊന്നാണ് ചുവടെ വിശദമാക്കുന്നത്.
ചിട്ടി വിശദാംശം
സാധാരണ ഗതിയിൽ കെഎസ്എഫ്ഇ നടത്തുന്ന 120 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള ചിട്ടിയിൽ നിന്ന് ചെറിയ വ്യത്യാസമുള്ള ചിട്ടിയാണ് 12 ലക്ഷത്തിന്റെ ഈ മള്‍ട്ടി ഡിവിഷന്‍ ചിട്ടി. 100 മാസ കാലാവധിയും 12,000 രൂപ മാസ അടവുമാണ് ഈ ചിട്ടിയിൽ വരുന്നത്. ഇതിനാൽ തന്നെ ലേല കിഴിവിൽ വ്യത്യാസം വരും.
100 മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 35 ശതമാനം വരെയാണ് ലേല കിഴിവ് അനുവദിക്കുന്നത്. 120 മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 40 ശതമാനം വരെ ലേല കിഴിവ് ലഭിക്കും. ഇതിനാൽ മൊത്തം ലേല കിഴിവിൽ ചെറിയ വ്യത്യാസമുണ്ടാകും.
മാസ അടവ്
ആദ്യ മാസത്തിൽ 12,000 രൂപയും പിന്നീട് ചിട്ടി 35 ശതാനം കിഴിവിൽ പോകുന്ന മാസങ്ങളിൽ 9,300 രൂപയുമാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. ചിട്ടി ആദ്യ മാസങ്ങളിൽ പരമാവധി ലേല കിഴിവിൽ പോകും. ഈ മാസങ്ങളിൽ ഓരോ ചിറ്റാളനും മാസത്തിൽ 2,700 രൂപ വരെ ലേല കിഴിവ് ലഭിക്കും.
ഈ തുക കുറച്ചാണ് മാസ അടവ് വരുന്നത്. ദീർഘകാല ചിട്ടിയായതിനാൽ ഒന്നര വർഷത്തോളം പരമാവധി ലേല കിഴിവിൽ ചിട്ടി പോകാനുള്ള സാധ്യതയുണ്ട്. മറ്റു മാസങ്ങളിൽ 9300 രൂപയ്ക്കും 12,000 രൂപയ്ക്കും ഇടയിലുള്ള തുകയാണ് മാസ അടവായി വരുന്നത്.
നാല് പേർക്ക് ചിട്ടി
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു മാസത്തിൽ നാല് പേർക്ക് ചിട്ടിയിൽ നിന്ന് പണം ലഭിക്കും. നറുക്കിലൂടെ ഒരു വ്യക്തിക്ക് ഫോർമാൻ കമ്മീഷൻ കഴിച്ചുള്ള തുകയും 3 പേർക്ക് 35 ശതമാനം വരെ ലേല കിഴിവിലും ചിട്ടി ലഭിക്കും.
നറുക്കിലൂടെ ചിട്ടി ലഭിക്കുന്നയാൾക്ക് 11.40 രൂപ നേടാനാകും. ഈ തുകയിൽ നിന്ന് ജിഎസടിയും ഡോക്യുമെന്റേഷൻ ചാർജും ചിറ്റാളൻ അടയ്ക്കണം. 35 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചെടുക്കുന്നവർക്ക് 7.80 ലക്ഷം രൂപയും ലഭിക്കും. ഇവരും ജിഎസടിയും ഡോക്യുമെന്റേഷൻ ചാർജും അടയ്ക്കണം.
Also Read: വിരമിക്കൽ കാലം സുവർണകാലമാക്കാം; സ്ഥിര വരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങൾ പരിചയപ്പെടാം
ജിഎസ്ടി
ചിട്ടിയിലെ ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. സലയുടെ 5 ശതമാനമാണ് ഫോർമാൻ കമ്മീഷൻ. ഇവിടെ 60,000 രൂപയാണ് ഫോർമാൻ കമ്മീഷൻ. ഇതിനാൽ 10,080 രൂപ ജിഎസ്ടിയായി അടയ്ക്കേണ്ടി വരും. 263 രൂപയോളമാണ് ഡോക്യുമെന്റേഷൻ ചാർജ്. ഈ തുക കിഴിച്ചാണ് ചിട്ടിയെടുത്തയാൾക്ക് പണം അനുവദിക്കുക.
എവിടെ ലഭിക്കും ചിട്ടി
കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ ബ്രാഞ്ചിലാണ് 12,000 രൂപ മാസ അടവുള്ള 12 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിക്കുന്നത്. കേരളത്തിലെ ഏത് കെഎസ്എഫ്ഇ ശാഖയിലും ചിട്ടി ചേരാൻ സാധിക്കും. ഓണ്‍ലൈനായി പണമടയ്ക്കാനും പ്രോക്‌സി മുഖേന ചിട്ടി ലേലം വിളിച്ചെടുക്കാനും സാധിക്കും. ഇതിനായി ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. പ്രസ്തുത വെബ്സൈറ്റിൽ നിന്ന് കേരളത്തിലോ ഓരോ ബ്രാഞ്ചിലും ആരംഭിക്കുന്ന പുതിയ ചിട്ടികളെ പറ്റിയുള്ള വിശദാംശങ്ങൾ ലഭിക്കും.
Also Read:ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്ര
ജാമ്യം
ചിട്ടി നറുക്ക് ലഭിക്കുകയോ ലേലത്തിൽ പിടിക്കുകയോ ചെയ്തൊരാൾക്ക് ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകിയാൽ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. വസ്തു, സാലറി സർട്ടഫിക്കറ്റ്, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് പ്രധാന ജാമ്യങ്ങൾ. വസ്തു ജാമ്യമാണ് ചിട്ടിയിൽ നൽകാൻ ഉദ്യേശിക്കുന്നതെങ്കിൽ ചിട്ടി ചേരുന്നതിന് മുൻപ് രേഖകൾ വെരിഫൈ ചെയ്യുന്നത് നല്ലതാണ്.