വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കിഴക്കന്‍ യൂറോപ്പിലെ യുദ്ധവും പണപ്പെരുപ്പ ഭീഷണിയും കാരണമുള്ള സമീപകാല തിരിച്ചടിയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് റിയാല്‍റ്റി മേഖലയാണ്. പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 15 ശതമാനത്തോളം തിരുത്തല്‍ നേരിട്ടപ്പോള്‍ 30 ശതമാനത്തോളമാണ് റിയാല്‍റ്റി വിഭാഗം ഓഹരി സൂചികയിലുണ്ടായ ഇടിവ്. മിക്ക ഓഹരികളും 23- 45 ശതമാനം താഴ്ന്ന നിലയിലാണുള്ളത്.
എന്നാല്‍ ശക്തമായ ആവശ്യകത നിലനില്‍ക്കുന്നതും പലിശ നിരക്ക് താഴ്ന്ന നിലയില്‍ തുടരുന്നതും കാരണം റിയാല്‍റ്റി വിഭാഗത്തില്‍ നേരിട്ടിരിക്കുന്ന ഇടിവിനെ നിക്ഷേപത്തിനുള്ള മികച്ച അവസരമാക്കാമെന്നാണ് അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ജെഫറീസ് ചൂണ്ടിക്കാണിക്കുന്നത്. ഭവന മേഖലയിലെ ചാക്രികത കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലും ശക്തമായ ഡിമാന്‍ഡ് തുടരുമെന്നും ഇത് നിര്‍മാതാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വിതരണവും 9 വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയേക്കാമെന്നും ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ റിയാല്‍റ്റി വിഭാഗം ഓഹരികള്‍ സഹജമായ കഴിവുണ്ടെന്നും അടുത്തിടെ ഈ മേഖലയിലെ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടിട്ടുണ്ടെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം, ജെഫറീസിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍, അടുത്ത സാമ്പത്തിക വര്‍ഷം കണക്കാക്കി റിയാല്‍റ്റി മേഖലയിലെ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് നിര്‍ദേശിച്ചിരിക്കുന്നത് ഡിഎല്‍എഫ് (BSE: 532868, NSE: DLF), മാക്രോടെക് ഡെവലപ്പേഴ്‌സ് (BSE: 543287, NSE: LODHA), ശോഭ (BSE: 532784, NSE: SOBHA) എന്നീ ഓഹരികളെയാണ്.
വളരെ വലിയ അളവിൽ ഭൂമി കൈവശമുള്ള റിയാല്‍റ്റി കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനവും പ്രവര്‍ത്തന ലാഭവും കണ്ടെത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നു. നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളിലെ വിലക്കയറ്റം ഭീഷണിയാണെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനുളള അന്തരീക്ഷമാണുള്ളത്. നിലവില്‍ വില്‍പ്പന മൂല്യത്തിന്റെ 25- 40 ശതമാനം നിര്‍മാണ വസ്തുക്കളുടെ ചെലവും 50 ശതമാനത്തോളം തൊഴിലാളികളുടെ വേതനവുമാണ്. അതിനാല്‍ വില്‍പ്പന വിലയുടെ 10 ശതമാനം വര്‍ധിപ്പിച്ചാല്‍ തന്നെ ഇതെല്ലാം പരിഹരിക്കാനാവും. മാത്രവുമല്ല വലിയ കമ്പനികള്‍ക്ക് കൂടുതല്‍ യൂണിറ്റ് നിര്‍മിച്ച് നല്‍കാനാവുന്നതോടെ വിപണി വിഹിതവും വര്‍ധിപ്പിക്കാനാകുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന തോതിലുള്ള കെട്ടിട യൂണിറ്റുകളുടെ വിതരണത്തില്‍ നിന്നും ഉടനടി ആദായം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത് വില സ്ഥിരതയാര്‍ജിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ നവംബര്‍- ജനുവരി മാസങ്ങള്‍ക്കിടെ പുതിയതായി നിര്‍മിച്ച യൂണിറ്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തിയെന്നും ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications