റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം ആഗോള വിപണികളെയാകെ സമ്മര്‍ദത്തിലാഴ്ത്തി. ഇതിനോടൊപ്പം ക്രൂഡ് ഓയില്‍ വിലയും വര്‍ധിച്ചതോടെ പണപ്പെരുപ്പ ഭീഷണിയുടേയും വിലക്കയറ്റത്തിന്റേയും ആശങ്ക ആഭ്യന്തര വിപണികളേയും ഗ്രസിച്ചു. എന്നാൽ, തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവില്‍ വിപണി വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്കെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മുന്‍ നിര്‍ത്തിയുള്ള പ്രതീക്ഷകളും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ അയവുണ്ടായേക്കുമെന്ന സൂചനകളുമാണ് രണ്ട് ദിവസമായുള്ള മുന്നേറ്റത്തിന് പിന്‍ബലമേകുന്നത്. ഇതിനിടെ ഓട്ടോ സെക്ടറിലെ പ്രമുഖ ഓഹരികളുടെ റേറ്റിങ് പുതുക്കി നിശ്ചയിച്ച് അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ജെപി മോര്‍ഗന്‍ രംഗത്തെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി- ഓട്ടോ സൂചിക 17 ശതമാനത്തോളമാണ് ഇടിഞ്ഞത്.
അശോക് ലെയ്‌ലാന്‍ഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്‌ലാന്‍ഡ് (BSE: 500477, NSE : ASHOKLEY). ലോകത്തെ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളുമാണ്. പ്രതിരോധ സേനയ്ക്കു വേണ്ട കവചിത വാഹനങ്ങളും മിസൈല്‍ വാഹക വാഹനങ്ങളും പുറത്തിറക്കുന്നുണ്ട്. ജെപി മോര്‍ഗന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഓഹരിയുടെ റേറ്റിങ് ഉയര്‍ത്തി. ഓവര്‍വെയിറ്റ് എന്നതില്‍ നിന്നും ന്യൂട്രല്‍ ആയിട്ടാണ് ഉയര്‍ത്തിയത്. പുതുക്കിയ ലക്ഷ്യവില 135 രൂപയാണ്. നഷ്ടപ്പെട്ട വിപണി വിഹിതം ഭാഗികമായി തിരികെ പിടിക്കുന്നതും വാണിജ്യ വാഹന വിഭാഗത്തിലെ കുതിപ്പുമാണ് അടിസ്ഥാനം. ബുധനാഴ്ച ഓഹരികള്‍ 107 രൂപയിലാണ് ക്ലോസ് ചെയ്തത്.
മാരുതി സുസൂക്കി
ന്യൂട്രലില്‍ നിന്നും ഓവര്‍വെയിറ്റിലേക്കാണ് മാരുതി സുസൂക്കിയുടെ (BSE: 532500, NSE: MARUTI) ഓഹരികളുടെ റേറ്റിങ് ജെപി മോര്‍ഗന്‍ താഴ്ത്തി നിശ്ചയിച്ചിരിക്കുന്നത്. ലക്ഷ്യവില 6,525 രൂപയായും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാരുതിയുടെ ഓഹരി വില 24 ശതമാനത്തോളമാണ് ഇടിഞ്ഞത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവ് പെട്രോള്‍ വാഹനങ്ങളില്‍ നിന്നും ജനങ്ങളെ മാറാന്‍ പ്രേരിപ്പിക്കുമെന്നതും പ്രതികൂല ഘടകമാണ്. എങ്കിലും ചിപ്പ് ക്ഷാമത്തില്‍ നിന്നും മുക്തരായി തുടങ്ങിയത് ആശ്വാസകരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇന്ന് 7,027 രൂപയിലാണ് മാരുതി ഓഹരികള്‍ ക്ലോസ് ചെയ്തത്.
മഹീന്ദ്ര & മഹീന്ദ്ര
പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ (BSE: 500520, NSE: M&M) ഓഹരികള്‍ ജെപി മോര്‍ഗന്റെ ശുപാര്‍ശ പട്ടികയിലെ മുന്‍നിരയിലാണുള്ളത്. എസ്.യു.വി വിഭാഗത്തിലേയും ലഘു വാണിജ്യ വാഹനങ്ങളുടെ ബിസിനസിലേയും ഉണര്‍വാണ് എം & എം ഓഹരികളെ ജെപി മോര്‍ഗന്റെ പ്രിയപ്പെട്ടതാക്കുന്നത്. കൂടാതെ ചിപ്പ് ക്ഷാമത്തില്‍ നിന്നും കമ്പനി മുക്തരായി തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി. പുതുക്കിയ ലക്ഷ്യവില 965 രൂപയായി നിശ്ചയിച്ചു. ഇന്ന് 735 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
ടാറ്റ മോട്ടോര്‍സ്
രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ (BSE: 500570, NSE: TATAMOTORS) റേറ്റിങ് 'ഓവര്‍വെയിറ്റ്' എന്നതില്‍ നിന്നും മാറ്റിയിട്ടില്ല. 515 രൂപയാണ് സമീപ ഭാവിയിലേക്ക് ജെപി മോര്‍ഗന്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില. കമ്പനിയുടെ ബാധ്യത കുറയ്ക്കാനുള്ള നീക്കങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം. അതേസമയം കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം വിതരണ ശൃംഖലയുടെ താളം തെറ്റിയത് ഉപകമ്പനിയായ ജെഎല്‍ആര്‍, പ്രവര്‍ത്തന ലാഭം കൈവരിക്കുന്നത് വൈകിപ്പിച്ചേക്കുമെന്നും ജെപി മോര്‍ഗന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച ടാറ്റ മോട്ടോര്‍സിന്റെ ഓഹരികള്‍ 406 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇരുചക്ര വാഹന ഓഹരി
ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഓഹിരികളില്‍ ബജാജ് ഓട്ടോയ്ക്കാണ് ജെപി മോര്‍ഗന്‍ നിക്ഷേപ ശുപാര്‍ശയില്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. 80-ഓളം രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ പിന്‍ബലത്തില്‍ രൂപയുടെ മൂല്യശോഷണം നേട്ടമാക്കാനും വൈവിധ്യവത്കരിച്ച വാഹന വിഭാഗങ്ങളുള്ളതിനാല്‍ സാമ്പത്തിക തളര്‍ച്ചയെ നേരിടാനുള്ള കരുത്ത് ബജാജ് ഓട്ടോയ്ക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിക്ഷേപ നിര്‍ദേശം. 3,800 രൂപയാണ് ലക്ഷ്യവില. അതേസമയം, ഹീറോ മോട്ടോ, ടിവിഎസ് ഓഹരികള്‍ക്ക് ഓവര്‍വെയിറ്റ് റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഹീറോ മോട്ടോയുടെ ലക്ഷ്യവില 2,640 രൂപയായും ടിവിഎസിന്റേത് 620 രൂപയുമായാണ് ജെപി മോര്‍ഗന്‍ നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെപി മോര്‍ഗന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications