തുടര്‍ച്ചയായി ലാഭമാര്‍ജിന്‍ കൂട്ടുന്ന കമ്പനികള്‍ ഏതെല്ലാം, അറിയാന്‍ ആകാംക്ഷയുണ്ടോ? ജെഎസ്ഡബ്ല്യു എനര്‍ജി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ഉള്‍പ്പെടെ, ബിഎസ്ഇ 500 സൂചികയില്‍ നിന്നും ആറു പേരാണ് ഈ പട്ടികയില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് (ബാങ്കിങ്, ഫൈനാന്‍ഷ്യല്‍ ഓഹരികളെ കണക്കില്‍പ്പെടുത്തിയിട്ടില്ല).
കഴിഞ്ഞ നാലു ത്രൈമാസപാദങ്ങളിലും നികുതിക്ക് ശേഷമുള്ള ലാഭമാര്‍ജിന്‍ ക്രമാനുഗതമായി ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സെന്‍സെക്‌സ് സൂചികയെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ കൂട്ടത്തിലെ അഞ്ച് പേര്‍ക്ക് കഴിഞ്ഞെന്ന കാര്യവും പ്രത്യേകം എടുത്തുപറയണം. വേറൊരു സംഭവം കൂടിയുണ്ട്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ പട്ടികയിലെ അഞ്ച് സ്റ്റോക്കുകള്‍ 58 ശതമാനം വരെ ലാഭസാധ്യതയാണ് പറഞ്ഞുവെയ്ക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് ചുവടെ അറിയാം.
കോര്‍പ്പറേറ്റ് ഡേറ്റബേസായ കാപ്പിറ്റാലൈന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം തുടരെ ലാഭം ഉയര്‍ത്തുന്നതില്‍ ഊര്‍ജ്ജ കമ്പനിയായ ജെഎസ്ഡബ്ല്യു എനര്‍ജിയാണ് കേമന്‍. 2021 മാര്‍ച്ചില്‍ 6.31 ശതമാനം മാത്രമായിരുന്നു കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭമാര്‍ജിന്‍. എന്നാല്‍ 2022 മാര്‍ച്ച് ആയപ്പോഴേക്കും 35.91 ശതമാനമായി ഇതു വര്‍ധിച്ചു. 2021 ജൂണില്‍ 11.89 ശതമാനവും സെപ്തംബറില്‍ 16.01 ശതമാനവും ഡിസംബറില്‍ 16.83 ശതമാനവും വീതമാണ് ജെഎസ്ഡബ്ല്യു എനര്‍ജി ലാഭമാര്‍ജിന്‍ രേഖപ്പെടുത്തിയത്.
Also Read: കലങ്ങിത്തെളിയുന്നു! ബുള്ളിഷ് സൂചന നല്‍കുന്ന 6 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?
തുടരെയുള്ള ലാഭമികവ് അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വില 127 ശതമാനം മുന്നേറ്റം അറിയിക്കുന്നുണ്ട്. ഇതേകാലളവില്‍ സെന്‍സെക്‌സിലെ ഉയര്‍ച്ച 5 ശതമാനം മാത്രമാണ്. ട്രെന്‍ഡ്‌ലൈന്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം 811 രൂപയാണ് സ്റ്റോക്കില്‍ ബ്രോക്കറേജുകള്‍ മുന്നോട്ടുവെയ്ക്കുന്ന ശരാശരി ടാര്‍ഗറ്റ് വില. അതായത്, ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 58 ശതമാനം ഉയര്‍ച്ച. വ്യാഴാഴ്ച്ച 274 രൂപയിലാണ് ജെഎസ്ഡബ്ല്യു എനര്‍ജി ഓഹരി വ്യാപാരം ആരംഭിച്ചത്.
ഗുജറാത്ത് ആല്‍ക്കലീസ് ആന്‍ഡ് കെമിക്കല്‍സാണ് പട്ടികയിലെ രണ്ടാമന്‍. 2021 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭമാര്‍ജിന്‍ 5.2 ശതമാനത്തില്‍ നിന്നും 19.41 ശതമാനമായി മുന്നേറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്ത് ആല്‍ക്കലീസിന്റെ ഓഹരി വിലയിലും കാണാം 85 ശതമാനം കയറ്റം. ട്രെന്‍ഡ്‌ലൈന്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം നിലവില്‍ ബ്രോക്കറേജുകള്‍ ആരും സ്‌റ്റോക്കില്‍ ടാര്‍ഗറ്റ് വില നല്‍കുന്നില്ല. വ്യാഴാഴ്ച്ച 791.90 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം ആരംഭിച്ചത്.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സാണ് അടുത്ത താരം. 2021 മാര്‍ച്ചില്‍ നിന്നും 2022 മാര്‍ച്ച് ആയപ്പോഴേക്കും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ലാഭമാര്‍ജിന്‍ 4.39 ശതമാനത്തില്‍ നിന്നും 9.1 ശതമാനത്തിലേക്ക് വര്‍ധിക്കുകയാണുണ്ടായത്. കഴിഞ്ഞകാലം മുഴുവന്‍ കമ്പനി ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയെങ്കിലും 2021 സെപ്തംബര്‍ തൊട്ട് ഓഹരി വില 'ഡൗണ്‍ഗിയറിലാണ്'. ഇക്കാരണത്താല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 9.8 ശതമാനം നേട്ടമേ സ്റ്റോക്കില്‍ നിക്ഷേപകര്‍ക്ക് കണ്ടെത്താനായുള്ളൂ.
എന്തായാലും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സില്‍ ബ്രോക്കറേജുകള്‍ നിര്‍ദേശിക്കുന്ന ശരാശരി ടാര്‍ഗറ്റ് വില 901 രൂപയാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 29 ശതമാനം ഉയര്‍ച്ച. വ്യാഴാഴ്ച്ച 720.60 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം ആരംഭിച്ചത്. കെപിഐടി ടെക്‌നോളജീസ്, സയന്റ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് എന്നീ ഐടി കമ്പനികളാണ് തുടരെ ലാഭമാര്‍ജിന്‍ കൂട്ടുന്ന അടുത്ത കേമന്മാര്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 95 ശതമാനം മുന്നേറ്റം കയ്യടക്കാന്‍ കെപിഐടി ടെക്‌നോളജീസ് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്‌റ്റോക്കില്‍ 50 ശതമാനം ശരാശരി വളര്‍ച്ചാ സാധ്യതയാണ് ബ്രോക്കറേജുകള്‍ ഉറ്റുനോക്കുന്നത്. വ്യാഴാഴ്ച്ച 458 രൂപയില്‍ കമ്പനി ഓഹരി വ്യാപാരം ആരംഭിച്ചു. സയന്റില്‍ ബ്രോക്കറേജുകളുടെ ശരാശരി ടാര്‍ഗറ്റ് വില 1,107 രൂപയാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഉയര്‍ച്ച 51 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 ശതമാനം വിലയിടിവാണ് സയന്റ് ഓഹരികള്‍ അഭിമുഖീകരിക്കുന്നത്.
ഏറ്റവുമൊടുവില്‍ എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്. ട്രെന്‍ഡ്‌ലൈനിലെ വിവരങ്ങള്‍ പ്രകാരം 48 ശതമാനം ശരാശരി വളര്‍ച്ചാ സാധ്യതയാണ് ബ്രോക്കറേജുകള്‍ കല്‍പ്പിക്കുന്നത്. ഇതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21 ശതമാനം തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. വ്യാഴാഴ്ച്ച 3,379 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം ആരംഭിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.